നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്, സാരഥി, തീവ്രം, പകിട തുടങ്ങി മമ്മൂട്ടി നാകനായ പുഴുവിൽവരെ വിഷ്ണു അഭിനേതാവായി. ഇപ്പോൾ ആദ്യ ചിത്രം പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നതിന്റെ അഭിമാനത്തിലാണു താരം. പുതിയ തലമുറയിലെ ശ്രദ്ധേയനായ ടൊവിനോ തോമസും ദക്ഷിണേന്ത്യൻ താരം കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ‘വാശി’യാണ് വിഷ്ണു സംവിധാനം ചെയ്ത ചിത്രം. ആദ്യ ചിത്രം പ്രദർശനത്തിനു സജ്ജമാകുന്പോൾ വിഷ്ണുവിന്റെ വിശേഷങ്ങളിലേക്ക്...
സംവിധാന രംഗത്തേക്ക്
എൻജിനിയറിംഗ് കഴിഞ്ഞ് ആ മേഖലയിൽ രണ്ടു മാസം പ്രവർത്തിച്ചതിനുശേഷമാണ് ഞാൻ സിനിമയിലെത്തുന്നത്. ഫോട്ടോഗ്രഫറായ ആർ. ഗോപാലകൃഷ്ണന്റെ മകനെന്നത് മേൽവിലാസമായിരുന്നു. ഒരുപിടി ചിത്രങ്ങളിൽ കഥാപാത്രമാകാൻ സാധിച്ചു. അഭിനയിക്കാൻ സെറ്റിലെത്തി കാത്തിരിക്കുന്ന അവസരത്തിലാണ് സംവിധാനം എന്ന ചിന്ത കടന്നുവരുന്നത്. പലപ്പോഴും ലൊക്കേഷനിൽ ഏറെ സമയം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്. കാര്യമായ പരിഗണനയും പ്രതിഫലവും ലഭിക്കാതെയും വരുന്നു. അങ്ങനെയാണ് സിനിമ ഒരുക്കുന്നതാണു നല്ലതെന്ന തോന്നലുണ്ടായിത്തുടങ്ങിയത്. മനസിൽ ചില ആശയങ്ങളും തെളിഞ്ഞു. അത് ഷോർട്ട് ഫിലിമാക്കിയപ്പോൾ പല പ്രശസ്തവ്യക്തികളുടെയും പ്രശംസ ലഭിച്ചു. മഹേഷ് നാരായണ്, മണിയൻപിള്ള രാജു എന്നിവരുടെ വാക്കുകൾ പ്രചോദനമായി. സംവിധാനം ചെയ്ത രണ്ടു ഷോർട്ട് ഫിലിമുകളും ആത്മവിശ്വാസം നൽകി. അതിനിടെയാണ് പരസ്യ ചിത്രം സംവിധാനം ചെയ്യാൻ അവസരം ലഭിക്കുന്നത്. തുടരെ പരസ്യ ചിത്രങ്ങളുടെ അവസരങ്ങൾ ലഭിച്ചതോടെ കൊച്ചി ആസ്ഥാനമാക്കി ആഡ് ഫിലിം കന്പനി ആരംഭിച്ചു. അഞ്ചു വർഷമായി പരസ്യചിത്ര രംഗത്ത് സജീവമായുണ്ട്.
‘വാശി’യോടെ ഫീച്ചർ ഫിലിം
ആസിഫ് അലി നായകനായ സിനിമയാണ് ആദ്യം നിശ്ചയിച്ചത്. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് കോവിഡിന്റെ വരവ്. ദുബായിൽ ഷൂട്ട് ചെയ്യേണ്ട സിനിമയായിരുന്നു അത്. കാലതാമസം വന്നപ്പോഴാണ് ‘വാശി’യുടെ പണിയിലേക്കു കടന്നത്.രണ്ടു വക്കീലന്മാരുടെ കഥാപാത്രങ്ങളെക്കുറിച്ചു നിർദേശിച്ചത് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയും സംവിധായകൻ മഹേഷ് നാരായണനുമാണ്. അത് ഒരു സിനിമാക്കഥയിലേക്ക് രൂപപ്പെടുത്തി. ആദ്യം ടൊവിനോയോടാണ് കഥ പറയുന്നത്. നിർമാതാവ് സന്ദീപ് സേനൻ വഴിയാണു രേവതി കലാമന്ദിറിന്റെ ജി. സുരേഷ്കുമാർ കഥ കേൾക്കുന്നത്. അങ്ങനെ സുരേഷ്കുമാർ ചിത്രം നിർമിക്കാൻ തയാറായി. അദ്ദേഹത്തിലൂടെ കീർത്തി സുരേഷ് നായികയായി ‘വാശി’യിലെത്തി.
സുഹൃത്ത് ടൊവിനോ
മുന്പ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളതിനാൽ നല്ലൊരു സൗഹൃദം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. അങ്ങനെയാണ് കഥ പറയുന്നതും ഈ സിനിമ സാധ്യമായതും. ചിത്രീകരണവേളയിലും ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് വളരെ രസകരമായി കൊണ്ടുപോകാനായി. ഏറെ പോസിറ്റീവ് എനർജിയാണ് അദ്ദേഹം ചുറ്റുമുള്ളവർക്കു പകരുന്നത്.
ഫാമിലി ത്രില്ലർ ഡ്രാമ
ഫാമിലി ത്രില്ലർ സിനിമയാണ് വാശി. ഇതിലെ നായകനും നായികയും വക്കീലന്മാരാണങ്കിലും പൂർണമായും ഒരു കുടുംബ ചിത്രമാണ്. കോടതി മുറിക്കുള്ളിൽ അങ്കം കുറിക്കുന്ന രണ്ട് അഭിഭാഷകർ-എബി മാത്യുവും മാധവി മോഹനും. പിന്നീട് ജീവിതത്തിൽ ഇവർ ഒന്നാകുന്നു.
പിന്നീടുള്ള ഇവരുടെ കുടുംബ ജീവിതമാണ് ഏറെ പിരിമുറുക്കത്തോടെ അവതരിപ്പിക്കുന്നത്. ടൊവിനോ എബി മാത്യുവിനെയും മാധവി മോഹനെ കീർത്തിയും അവതരിപ്പിക്കുന്നു. അനു മോഹൻ, ബൈജു സന്തോഷ്, ഡോ. റോണി, നന്ദു കോട്ടയം, രമേഷ് ജി. സുരേഷ്കുമാർ, അനഘ നാരായണൻ, വനിത കൃഷ്ണചന്ദ്രൻ, മായാ വിശ്വനാഥ്, ഗീതി സംഗീത, ആർ.ജെ. രഘു, സീമാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. നീൽ ഡി. കുഞ്ഞ ഛായാഗ്രഹണവും അർജുന് ബെൻ എഡിറ്റിംഗും നിർവഹിക്കുന്നു. എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ചിത്രമാണ് വാശി.