മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നയാൾ.
പയ്യന്നൂർ കുന്നരു സ്വദേശിയും വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനുമായ ചന്ദ്രകാന്തത്തിൽ ചന്ദ്രൻ ഇതു ശീലമാക്കിയിട്ട് മൂന്നര പതിറ്റാണ്ടു പിന്നിടുന്നു. ബാല്യം മുതലുള്ള പരന്ന വായനയാണ് പത്രങ്ങളുടെ റഫറൻസ് ലൈബ്രറിയുടെ ഉടമയാക്കി മാറ്റിയത്.
കല, സാഹിത്യം, രാഷ്ട്രീയം, പരിസ്ഥിതി, യുദ്ധം, ദുരന്തം, മരണം തുടങ്ങി വിശേഷാൽ വാർത്തകൾ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് സൂക്ഷിക്കുന്നത്. സ്വാതന്ത്ര്യസമരകാലം മുതലുള്ള സുപ്രധാന സംഭവങ്ങൾ പലയിടങ്ങളിൽനിന്നു ശേഖരിച്ചതും ഇതിൽപ്പെടും.
ജവഹർലാൽ നെഹ്റു പ്രഥമ പ്രധാനമന്ത്രിയായതും ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം വരിച്ചതും ഉൾപ്പെടെ എണ്ണിയാൽ തീരാത്ത വിശേഷാൽ വാർത്തകളുടെ ശേഖരം. സ്വന്തമായി വരുത്തുന്നതും അയൽ വീടുകളിൽനിന്നും വായനശാലകളിൽനിന്നും ശേഖരിക്കുന്നവയുമാണ് പത്രങ്ങൾ. നിലവിൽ പ്രസിദ്ധീകരിക്കുന്നതും അച്ചടി നിലച്ചുപോയതുമായ പത്രങ്ങളുടെ കോപ്പികൾ ശേഖരത്തിൽ കണ്ടറിയാം. ചില വിഷയങ്ങൾക്ക് ചില പത്രങ്ങൾ പ്രത്യേക പ്രാധാന്യം കൊടുക്കുന്നതിനാലാണ് വിഷയങ്ങൾ തിരിച്ചുള്ള ഫയലിംഗ്. കാലപ്പഴക്കത്തിൽ കേടുവരാതെ ഏറെയും പ്ലാസ്റ്റിക് കവറുകളിലും ഫയലുകളിലും ഭദ്രമാക്കിയിരിക്കുന്നു.
സമ്മേളനങ്ങളിലും ഫെസ്റ്റുകളിലും ചന്ദ്രൻ പത്രപ്രദർശനം നടത്താറുണ്ട്. ഒട്ടേറെ പ്രമുഖർ വാർത്താ പ്രദർശനം കാണാനെത്തി അഭിനന്ദനം അറിയിച്ചിട്ടുമുണ്ട്. പ്രദർശനങ്ങൾക്കിടെ പല പത്രങ്ങളും നഷ്ടപ്പെടാറുള്ളത് നഷ്ടവും വേദനയുമുണ്ടാക്കും. പഠനത്തിനും ഗവേഷണത്തിനും ഗ്രന്ഥരചനയ്ക്കുമായി നിരവധിപ്പേരാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്.
സ്വാതന്ത്ര്യ സമര നാൾവഴികൾ ശേഖരത്തിലെ പ്രത്യേക വിഭാഗമാണ്. മഹാത്മാഗാന്ധിയുടെ മലബാർ സന്ദർശനവും ക്വിറ്റ് ഇന്ത്യാ സമരവുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായി നടന്ന വിവിധ സമരങ്ങൾ സംബന്ധിച്ച ലേഖനങ്ങളും പംക്തികളുമൊക്കെ ശേഖരത്തിലുണ്ട്.
ചെറുവനങ്ങളുടെ പ്രചാരകനായ അരിയ മിയാവാക്കി, പ്ളാച്ചിമട സമരനായിക മയിലമ്മ, കണ്ടൽ സംരക്ഷകൻ പൊക്കുടൻ, മനുഷ്യാവകാശ പ്രവർത്തക ദയാബായ്, സസ്യ പരിപാലകൻ ഡോ. കെ.എസ്. മണിലാൽ, പരന്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകൻ ചെറുവയൽ രാമൻ തുടങ്ങി വേറിട്ട വ്യക്തിത്വങ്ങളെ ലേഖനങ്ങൾ വായിച്ചറിയാം.
പരിസ്ഥിതി വിഷയത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട്, ആമസോണ്‍ വനങ്ങളിലെ തീപിടുത്തം, ഭൗമ ഉച്ചകോടി, കോമണ്‍വെൽത്ത് കരാർ എന്നിവയൊക്കെ വായിക്കാം. സിപിഎം പതിമൂന്നാം പാർട്ടി കോണ്‍ഗ്രസ് മുതൽ ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് വരെയുള്ള രാഷ്ട്രീയ വാർത്തകളും മൂന്നര പതിറ്റാണ്ടിനിടയിലെ പാർലമെന്റ് തെരഞ്ഞെടുപ്പു മുതൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ വരെയുള്ള വിശേഷങ്ങളും അറിയാം.
മദർ തേരേസ, തകഴി, കെ.ആർ. നാരായണൻ, ഖാൻ അബ്ദുൾ ഗാഫർഖാൻ, രണദിവെ, മൊയ്തു മൗലവി, മൊറാർജി ദേശായ്, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ചടയൻ ഗോവിന്ദൻ, ഇഎംഎസ്, ഗോർബച്ചേവ്, വൈക്കം മുഹമ്മദ് ബഷീർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സുന്ദരയ്യ, യാസർ അരാഫത്ത് തുടങ്ങി പ്രമുഖരുടെ വേർപാടുകളും ശേഖരത്തിലുണ്ട്.
ഇറാഖ് യുദ്ധം, കുവൈറ്റ് യുദ്ധം, അമേരിക്കയിലെ ഭീകരാക്രമണം, വർത്തമാനകാല യുക്രെയ്ൻ യുദ്ധം വരെ ഇതിൽപ്പെടും. ഇ.എം.എസ് തുടങ്ങിയ പ്രമുഖർ വിവിധ പത്രങ്ങളിൽ എഴുതിയിരുന്ന പ്രതിവാര കോളങ്ങളും റഫർ ചെയ്യാം. ഈ പത്രക്കടലാസുകൾ പിന്നിട്ട ചരിത്രത്തിനു നേരെപിടിച്ച കണ്ണാടിയായി മാറുകയാണ്. ഭാര്യ: വിജയ. ഇരിട്ടി ഡോണ്‍ ബോസ്കോയിലെ അവസാന വർഷ സൈക്കോളജി വിദ്യാർഥിനി ചന്ദന മകളാണ്.
പീറ്റർ ഏഴിമല