വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങനെ രൂപം മാറുന്ന വണ്ടികളും അവയിലെ സൗകര്യങ്ങളും ആരെയും വിസ്മയിപ്പിക്കും. മെട്രോ നഗരത്തിൽനിന്നു പത്തനംതിട്ടയിലെ കുഗ്രാമത്തിൽ എത്തി വിസ്മയം തീർക്കുകയാണ് മാത്യു ജോജി ഏബ്രഹാം എന്ന സംരംഭകൻ.
ഏതാനും മാസങ്ങൾക്കു മുന്‍പ് മധുരയിലെ എൻജിഒ ആയ "നന്ഈര്' എന്ന സംഘടന കൗതുകകരമായ ഒരു ആശയവും ആവശ്യവും സാങ്കേതിക സ്ഥാപനങ്ങൾക്കു മുന്നിൽവച്ചു. മഴ പെയ്യുന്ന വണ്ടി രൂപകല്പന ചെയ്തു തരണം എന്നതായിരുന്നു ആവശ്യം. കേൾക്കുന്പോൾത്തന്നെ നമ്മുടെ നാട്ടിൽ ആർക്കും അദ്ഭുതം തോന്നുന്ന ആശയമായിരുന്നു ഇത്.
വിദ്യാഭ്യാസ കാര്യങ്ങൾക്കും ബോധവത്കരണത്തിനും വേണ്ടിയാണ് മഴ പെയ്യുന്ന വണ്ടി എന്ന ആശയം അവർ മുന്നോട്ടുവച്ചത്. മഴയുടെയും ജലസംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു വിദ്യാർഥികളെ സ്കൂളുകളിലെത്തി ബോധവത്കരിക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. പുതുമയുള്ള ആവശ്യം കേട്ടതോടെ രാജ്യത്തിന്റെ പല കോണിലുള്ള സാങ്കേതിക വിദഗ്ധരും സ്ഥാപനങ്ങളും മഴ പെയ്യിക്കുന്ന വണ്ടി നിർമിക്കുന്നതിനു വിവിധ മാതൃകകളും രൂപരേഖയും തയാറാക്കി സമർപ്പിച്ചു.
പത്തനംതിട്ടയിലേക്ക്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വന്ന പ്രോജക്ടുകൾ സംഘടന വിശദമായി വിലയിരുത്തി. അവസാനം ഒരു ഫോൺ കോൾ പോയത് ഇന്ത്യയിലെ ഏതെങ്കിലും മെട്രോ നഗരങ്ങളിലെ മുൻനിര സാങ്കേതിക സ്ഥാപനങ്ങളിലേക്കല്ല, മറിച്ച് നമ്മുടെ കൊച്ചു കേരളത്തിലെ പത്തനംതിട്ടയിലേക്കാണ്. പത്തനംതിട്ട കുറിയന്നൂരിലെ മാത്യു ജോജി ഏബ്രഹാമിനെ തേടിയാണ് ഫോൺ കോൾ വന്നത്. തൊട്ടുപിന്നാലെ നൻഈർ എൻജിഒയ്ക്കു വേണ്ടി മഴ പെയ്യിക്കുന്ന വണ്ടി നിർമിക്കാനുള്ള ഒാർഡറും എത്തി.
മാത്യുവിന്റെ യുണികോൺ കോച്ച് വർക്സ് എന്ന സ്ഥാപനത്തിനാണ് മഴ പെയ്യിക്കുന്ന വണ്ടി നിർമിക്കാനുള്ള കരാർ ലഭിച്ചത്. മാത്യു സമർപ്പിച്ച മാതൃകയും പ്രോജക്ടും ഇത്തരം നിർമിതികളിൽ മാത്യുവിനും സ്ഥാപനത്തിനുമുള്ള മികവുമാണ് ഈ കരാർ യുണികോണിനു നൽകാൻ സംഘടനയെ പ്രേരിപ്പിച്ചത്. ഒാർഡർ പ്രകാരമുള്ള "മഴ പെയ്യിക്കും വണ്ടി'' കൈമാറിക്കഴിഞ്ഞു. വാഹനങ്ങളിൽ മാത്യുവും സംഘവും ഒരുക്കുന്ന പരീക്ഷണങ്ങളും സംവിധാനങ്ങളും കണ്ടാൽ ആരും അദ്ഭുതംകൂറി നിന്നുപോകും.
ഒാട്ടോമൊബൈൽ എൻജിനിയറിംഗ് രംഗത്തു പുതുമകൾ തേടി വിസ്മയം തീർക്കുകയാണ് ഈ സംരംഭകൻ. ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന രീതിയിൽ വാഹനങ്ങളെ പരിവർത്തനം ചെയ്യുന്നതിലുള്ള മികവാണ് യുണികോണിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
ഗ്രാമത്തിലേക്ക്
പല സംരംഭകരും സ്വന്തം നാട്ടിൽനിന്നു മറുനാടുകളിലേക്കു പോയി സംരംഭങ്ങൾ തുടങ്ങുന്പോൾ ഒരു മെട്രോനഗരത്തിൽനിന്നു സ്വന്തം ഗ്രാമത്തിലേക്കു വന്നു സംരംഭം തുടങ്ങി അതിൽ വിജയം നേടുന്നുവെന്നതാണ് മാത്യുവിന്റെ പ്രത്യേകത. സാധാരണ രീതിയിൽ ചിന്തിച്ചാൽ ഒരു ഗ്രാമപ്രദേശത്ത് ഒാട്ടോമൊബൈൽ എൻജിനിയറിംഗ് മേഖലയിലുള്ള ഇത്തരമൊരു സ്ഥാപനം വിജയിക്കുമോയെന്നു പലരും സംശയം പ്രകടിപ്പിച്ചേക്കാം.
എന്നാൽ, അത്തരം ആശങ്കകളെയൊക്കെ തന്റെ എൻജിനിയറിംഗ് വൈദഗ്ധ്യംകൊണ്ടും ഡിസൈനിംഗ് മികവുകൊണ്ടും മറികടന്നിരിക്കുകയാണ് ഈ 56കാരൻ. ഇപ്പോൾ മെട്രോനഗരങ്ങളിൽനിന്നു പോലും ഒാർഡറുകൾ ഈ ഗ്രാമത്തിലേക്ക് എത്തുന്നു. വാഹനങ്ങളിൽ തോന്നുംപടി എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടുകയല്ല ഇവർ ചെയ്യുന്നത്. മോട്ടോർ വാഹന നിയമപരിധിക്കുള്ളിൽനിന്നുകൊണ്ടുതന്നെ സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ്.
വാഹനപ്രിയം
വാഹനങ്ങളോടുള്ള പ്രിയം കുറിയന്നൂർ തേക്കുംമൂട്ടിൽ മാത്യു ജോജി ഏബ്രഹാമിനു പഠനകാലത്തുതന്നെ തുടങ്ങിയതാണ്. പിന്നീട് വാഹനങ്ങളിൽ നവീന ആശയങ്ങൾ ഇണക്കിച്ചേർക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. ഊണിലും ഉറക്കത്തിലുമെല്ലാം വാഹനങ്ങൾ ഒാടിത്തുടങ്ങിയതോടെ കോഴഞ്ചേരിയിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപാടെ ഒാട്ടോമൊബൈൽ എൻജിനിയറിംഗ് പഠിക്കണമെന്നായി.
അങ്ങനെ തമിഴ്നാട്ടിലെ തക്കലയിലെ നൂര്‍ പോളിടെക്നിക്കില്‍ ഓട്ടോ മൊബൈൽ കോഴ്സിനു ചേർന്നു. പഠനത്തിനു ശേഷം പല സ്ഥാപനങ്ങളിലും ജോലി ചെയ്തു. 1989ൽ ബംഗളൂരുവിലെ പ്രശസ്തമായ ഒരു ഇരുചക്ര വാഹന കന്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്തുവരുന്പോഴാണ് ഈ ജോലിക്കപ്പുറം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹം തോന്നിത്തുടങ്ങിയത്. 2018ൽ അതൊരു തീരുമാനമായി വളർന്നു.
മെട്രോ നഗരങ്ങൾ വിട്ട് തന്റെ നാട്ടിൽത്തന്നെ ഒരു സംരംഭം തുടങ്ങണമെന്നതായിരുന്നു ആഗ്രഹം. അതുകൊണ്ടു ബംഗളൂരുവിൽനിന്നു നാട്ടിലേക്കു തിരിച്ചു. ഒാട്ടോമൊബൈൽ രംഗത്തു മൂന്നു പതിറ്റാണ്ടിന്റെ അനുഭവ സന്പത്തായിരുന്നു കരുത്ത്. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 2018ൽ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു സ്ഥാപനം തുടങ്ങാൻ നാട്ടിലേക്കുവന്ന മാത്യുവിനെ കാത്തിരുന്നത് വെല്ലുവിളികളുടെ പരന്പര.
കേരളത്തിന്റെ നെട്ടെല്ല് തകർത്ത മഹാപ്രളയമായിരുന്നു ആദ്യത്തെ പ്രധാന വെല്ലുവിളി. പിന്നാലെ കോവിഡ് എത്തി. എന്നാൽ, പോരാടി ജയിക്കുന്നതിലായിരുന്നു മാത്യുവിന്റെ ഹരം. സാമൂഹ്യസേവന രംഗത്തുകൂടി തത്പരനായ മാത്യു പ്രളയകാലത്ത് വാഹന സർവീസിംഗ് സൗജന്യമായി ചെയ്തുകൊടുത്തു ജനമനസിൽ ഇടംനേടി.വൈവിധ്യമാർന്ന ആശയങ്ങൾ യാഥാർഥ്യമായിത്തുടങ്ങിയപ്പോൾ യുണികോൺ കോച്ച് വർക്സ് ചുവടുറപ്പിച്ചു തുടങ്ങി.
മൊബൈൽ കാന്റീൻ
മൊബൈൽ കാന്റീൻ ആയിരുന്നു ആദ്യം പുറത്തിറങ്ങിയത്. സഞ്ചരിക്കുന്ന അടുക്കളയും റസ്റ്ററന്റുമെല്ലാം വളരെപ്പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു. ആവശ്യവുമായി കൂടുതൽപേർ എത്തി. തുടർന്ന് വാഹനങ്ങളിൽ മറ്റു സൗകര്യങ്ങളും ഒരുക്കി നൽകണമെന്ന ആശയവുമായി വ്യക്തികളും സ്ഥാപനങ്ങളും എത്തിത്തുടങ്ങി. അങ്ങനെ മൊബൈൽ എടിഎം, മഞ്ചൽ, ഡെന്റൽ ക്ലിനിക്ക് എന്നിങ്ങനെ വൈവിധ്യമാർന്ന വാഹനങ്ങൾ പുറത്തിറങ്ങി.
സാങ്കേതിക രംഗത്തു മികവുള്ള 22 പേരാണ് യുണികോണിന്റെ ശക്തി. എൻജിനിയറിംഗ്, പോളിടെക്നിക് ബിരുദധാരികളാണ് മിക്കവരും. കോവിഡ് കാലത്തു വിദേശത്തുനിന്നു ജോലി നഷ്ടപ്പെട്ടുവന്ന 16 പേർ ഇന്നു മാത്യുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഉത്തരേന്ത്യക്കാരുമുണ്ട്.
മാത്യുവിന്റെയും ഭാര്യ വിനീതയുടെയും സ്വന്തം നാടായ കുറിയന്നൂർ എന്ന മലയോര ഗ്രാമത്തിലെ കുടുംബ സ്ഥലത്താണ് മാത്യുവിന്റെ ഫാക്ടറി സ്ഥിതിചെയ്യുന്നത്. വിനീതയാണ് ഫാക്ടറിയുടെ മാനേജ്മെന്റ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
പ്രത്യേക ലൈസൻസ്
രൂപകല്പന ചെയ്യുന്ന വാഹനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങള്‍ക്കു വിധേയമായിട്ടായതിനാല് ഇതിനു പ്രത്യേക ലൈസന്‍സ് സർക്കാർ നൽകുന്നുണ്ട്. മൊബൈല്‍ കാന്റീന് പലരും നിർമിച്ചു നടത്തുന്നുണ്ടെങ്കിലും താന്‍ നിർമിച്ചുകൊടുത്ത വാഹനങ്ങൾക്കു മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയുള്ളെന്നും മാത്യു പറയുന്നു.
ഇതുകൂടാതെ മാത്യു ബംഗളൂരുവിൽ കർണാടക സര്‍ക്കാരിന്റെ അനുമതിയോടുകൂടി 175 ഇരുചക്രവാഹനങ്ങള്‍ റെന്റ് അടിസ്ഥാനത്തില്‍ നൽകുന്ന സ്ഥാപനം നടത്തുന്നുണ്ട്. റെന്റ് ബിസിനസ് ചെയ്യാൻ സര്‍ക്കാര്‍ അനുമതിയുള്ളതിനാല്‍ തന്റെ റെന്റ് എ കാറുകൾക്കും ടൂ വീലറുകൾക്കും അതിനുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റ് ആണ് ഉപയോഗിക്കുന്നത്. കേരളത്തിലും റെന്റ് എ കാര്‍ ബിസിനസ് ഉണ്ട്. എല്ലാത്തിന്റെയും കേന്ദ്ര ഓഫീസ് വീടിനോടു ചേർന്നുതന്നെ.
മഞ്ചൽ
ആധുനിക രീതിയിലുള്ള ഹിയര്സെ അഥവാ മഞ്ചൽ രൂപകല്പന ചെയ്തു വാഹനങ്ങളിൽ ഇവിടെ തയാറാക്കി നൽകുന്നുണ്ട്. ആംബുലന്‍സുകളില്‍ മൃതശരീരം കൊണ്ടുപോകാന്‍ പാടില്ലെന്ന കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമം നടപ്പിലാകുന്നതോടെ ഇത്തരം വാഹനങ്ങൾക്ക് ആവശ്യക്കാരേറുമെന്നാണ് മാത്യു പറയുന്നത്. കോട്ടയം മണര്‍കാട് പള്ളിയിൽനിന്നാണ് ആദ്യമായി ഹിയര്സെ ഉള്‍പ്പെട്ട വാഹനം ആവശ്യപ്പെട്ട് എത്തിയത്. തുടർന്ന് മാവേലിക്കര, മുട്ടാര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും ഒാർഡർ വന്നു. പുതിയ നിയമമനുസരിച്ചു മൃതദേഹം കൊണ്ടുപോകാനുള്ള സംവിധാനത്തോടുകൂടിയുള്ള വാഹനമാണ് യൂണികോണ്‍ കോച്ച് വര്‍ക്സില്‍ രൂപകല്പന ചെയ്യുന്നത്.
സഞ്ചരിക്കുന്ന എടിഎം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം സംവിധാനങ്ങളും അതിനോടൊപ്പം ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും നടത്തുന്ന വാഹനം രൂപകല്പന ചെയ്യാൻ മാത്യുവിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് എസ്ബിഐക്കു മൊബൈൽ എടിഎമ്മുകൾ ആവശ്യമുള്ളപ്പോഴൊക്കെ നിർമിച്ചു നൽകാറുണ്ട്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് തിരുവനന്തപുരത്ത് ഈ വാഹനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ എടിഎം സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് എസ്ബിഐ വാഹനത്തില്‍ ബാങ്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഒരു പ്രമുഖ ആതുരാലയം മൊബൈല്‍ ഡെന്റൽ ക്ലിനിക്കും വാഹനത്തില്‍ രൂപകല്പന ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയക്കാർക്ക് വണ്ടി
എഡ്യൂക്കേഷണല്‍ ട്രക്ക് എന്ന ആശയം സമസ്ത മേഖലകളിലും പ്രയോജനപ്പെടുത്താന്‍ കഴിയും. ബജാജ് ടൂവീലറിൽ സെല്‍ഫ് സ്റ്റാര്‍ട്ടര്‍ എന്ന ആശയം ഇദ്ദേഹമാണ് മുന്നോട്ടുവച്ചത്. അതു കന്പനി നടപ്പാക്കി. ഇതേത്തുടര്‍ന്ന് 1996ല്‍ ബജാജ് ഓട്ടോ ചെയര്മാന് രാഹുല്‍ ബജാജില്‍നിന്നു പ്രത്യേകം പുരസ്കാരം ലഭിച്ചിരുന്നു. കേരളത്തിൽ പൊതുയോഗങ്ങളും മറ്റും നടത്തുന്നതിനു സ്റ്റേജും മൈക്കും മറ്റെല്ലാ സൗകര്യങ്ങളോടുകൂടിയുള്ള വാഹനങ്ങൾ നിരത്തിലിറക്കേണ്ട സമയമായി.
തെരഞ്ഞെടുപ്പു പ്രചാരണരംഗത്തും രാഷ്ട്രീയ നേതാക്കളുടെ യാത്രകളിലുമൊക്കെ ഈ വാഹനം പ്രയോജനപ്പെടും. പൊതുസ്ഥലങ്ങളിൽ വേദി കെട്ടാനുള്ള ചെലവുകൾ കുറയ്ക്കാനുമാകും. ഗതാഗത തടസത്തിനും കുറവുണ്ടാകും. ഇത്തരം വാഹനങ്ങള്‍ സോളാര്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ പരിസ്ഥിതി മലിനീകരണവും ഒഴിവാകും. ഒരു വാഹനം തയാറാക്കിയാൽ എവിടെയാണോ ആവശ്യമുള്ളത് അവിടെയൊക്കെ ഏറെക്കാലം ഇത് ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മഴ പെയ്യും വണ്ടി
"എഡ്യുക്കേഷണല്‍ ട്രക്ക്'' എന്ന ആശയത്തിൽനിന്നാണ് മഴ വണ്ടിയിലേക്കെത്തിയത്.വാഹനം ആവശ്യപ്പെട്ട മധുരയിലെ എൻജിഒയുടെ പേരായ നന്ഈര് എന്ന വാക്കിന്റെ അർഥം നല്ല വെള്ളം എന്നാണ്. മധുരയിലെ നാലു മുതല്‍ ഏഴു വരെയുള്ള ക്ലാസിലെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിൽ മഴവണ്ടിയെത്തി കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം രൂപകല്പന ചെയ്തത്.
ഈ വാഹനത്തില്‍ അടുക്കള, സ്റ്റേജ്, ടോയ്ലറ്റ് ഇതുകൂടാതെ മഴ പെയ്യുന്ന സംവിധാനം എന്നിവയാണ് പ്രധാനമായുള്ളത്. വെള്ളം സംഭരിക്കാനുള്ള ടാങ്കും ഇതിലുണ്ട്. മഴവെള്ള സംഭരണവും ലക്ഷ്യമാക്കി. വെള്ളം പുനരുപയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകത മനസിലാക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം. ഫിൽട്ടർ ചെയ്യപ്പെടുന്ന വെള്ളം ടോയ്ലറ്റ് ഫ്ലഷിലേക്കാണ് ലഭിക്കുന്നത്.
ആറു പേർക്കു വരെ ഇരിക്കാനുള്ള സ്റ്റേജും കയറാനുള്ള പടികളുമെല്ലാം വാഹനത്തിനുള്ളിൽത്തന്നെയുണ്ട്. സോളാർ സംവിധാനത്തിലൂടെയാണ് ബാറ്ററി ചാർജിംഗ്. പുറമേ കാണാനാകാത്ത രീതിയിലാണ് ഇവയെല്ലാം വാഹനത്തിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്. ഒരു സ്വിച്ചിന്റെ സഹായത്തോടെ ആവശ്യമുള്ളപ്പോൾ പുറത്തേക്കു വലിക്കാനും തിരികെ വയ്ക്കാനുമാകും.
അശോക് ലെയ്ലാൻഡിന്റെ ബഡാദോസ്ത് എന്ന വാഹനത്തിലാണ് മഴവണ്ടി പൂർത്തിയാക്കിയത്. ഏഴു ലക്ഷം രൂപയാണ് ചെലവ്. വണ്ടിയുടെ ചെയ്സ് മാത്രം ലഭിച്ചാല്‍ മതി, കസ്റ്റമർ ആവശ്യപ്പെടുന്ന രീതിയില്‍ രൂപകല്പന ചെയ്തു നൽകാൻ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.
ടി.എസ്. സതീഷ് കുമാർ