നമ്മുടെ നാട്ടില്‍ കുട്ടികള്‍ കളിച്ചിരുന്ന സാറ്റുകളി ഏവര്‍ക്കും പരിചിതമാണല്ലൊ. ഈ ഒളിച്ചുകളിയില്‍ എണ്ണുന്ന ആളുടെ കണ്ണുവെട്ടിക്കാനായി മിക്കവരും കഴിയുന്നത്ര ശ്രമിക്കാറുണ്ടല്ലൊ. എന്നാല്‍ അത്തരത്തില്‍ ഒരു സാഹസം ചെയ്തപ്പോള്‍ കുടുങ്ങിപ്പോയ ഒരു കുട്ടിയുടെ കാര്യമാണിത്.

ബംഗ്ലാദേശിലുള്ള പതിനഞ്ചുകാരനായ ഫഹിം ഒളിച്ചിരിക്കാനായി കയറിയത് ഒരു കണ്ടെയ്നറിലാണ്. എന്നാല്‍ ഫഹിം അതിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങി. ഇതറിയാതെ ജീവനക്കാര്‍ കണ്ടെയ്നറുകള്‍ കപ്പലിലാക്കി യാത്ര തിരിച്ചു.

അകപ്പെട്ടുപോയ ഈ കൗമാരക്കാരന്‍ കണ്ടെയ്നറിനുള്ളില്‍ നിന്ന് സഹായത്തിനായി അലറി വിളിച്ചു. പക്ഷേ ആരും അത് കേട്ടില്ല. അഞ്ചുദിവസത്തിന് ശേഷം ഈ കണ്ടെയ്നറുകള്‍ മലേഷ്യയിലെത്തി. ഇത്രയും ദിവസങ്ങളും ഒരുതുള്ളി വെള്ളമൊ ഭക്ഷണമൊ ഈ കുട്ടിക്ക് ലഭിച്ചില്ല. കണ്ടെയ്നറില്‍ കയറി ഉറങ്ങിയ ബാലന്‍ പിന്നീടിറങ്ങുന്നത് 3000 കിലോമീറ്റര്‍ അകലെ മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങിലാണ്.


കണ്ടെയ്നര്‍ തുറന്നപ്പോഴാണ് അവശനായ ഫഹിമിനെ ആളുകള്‍ കണ്ടത്. കണ്ടെയ്നറില്‍ കുട്ടി കരയുന്ന ശബ്ദം കേട്ടാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഉടനടി കുട്ടിയെ കെലാങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യനില വീണ്ടെടുത്ത കുട്ടി ചികിത്സയിലാണ്. മനുഷ്യക്കടത്തല്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സംഭവം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായി.