പാദരക്ഷകൾ എന്നതു വസ്ത്രധാരണത്തിലെ സ്റ്റൈലിന്റെയും ഫാഷന്റെയും കൂടി ഭാഗമായിക്കഴിഞ്ഞു. ഓരോ സന്ദർഭത്തിനും അതിനനുയോജ്യമായ പാദരക്ഷകൾ വരെ വിപണിയിൽ ലഭ്യമാണ്. പാദരക്ഷകൾ അത് അണിയുന്ന ആളിന്റെ വ്യക്തിത്വം വിളിച്ചേതും എന്ന തരത്തിലേക്കു വളർന്നതോടെ ഇന്ത്യയിൽ തുകൽ, പാദരക്ഷ രൂപകൽപ്പന മേഖല കുതിച്ചുചാട്ടത്തിന്റെ വക്കിലാണ്.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പാദരക്ഷകൾ നിർമിക്കുന്ന രാജ്യങ്ങളിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതാണ് ഇന്ത്യക്കു സ്ഥാനം. വളരെ സങ്കീർണമായ പ്രക്രിയയാണു പാദരക്ഷ രൂപകൽപ്പന. പലതലത്തിൽ വിദഗ്ധർ അണിനിരക്കുന്ന വലിയ ശൃംഖലയാണു പാദരക്ഷാ വ്യവസായം. പാദരക്ഷ നിർമാണം, ഡിസൈൻ അഥവാ രൂപകൽപ്പന, മാർക്കറ്റിംഗ് അങ്ങനെ കരിയർ സാധ്യതകളിലുമുണ്ട് ഈ വൈവിധ്യം.
ചെരുപ്പുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു, ഈർപ്പം, നനവ് അങ്ങനെയുള്ള സാഹചര്യത്തിൽ ആ വസ്തുവിന്റെ അവസ്ഥ, അണിയുന്പോഴുള്ള അനുഭവം അഥവാ അനുഭൂതി, അതിന്റെ നിറവും ആകൃതിയും, ആ കന്പനിയുടെ ബ്രാൻഡിംഗു പരസ്യപ്രചാരണവും ചെലുത്തുന്ന സ്വാധീനം എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് വിപണിയിൽ ചെരുപ്പുകളുടെ വില്പന തീരുമാനിക്കുന്നത്.
ഇന്ത്യയിൽ ഈ വ്യവസായം തമിഴ്നാട്, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലാണു പച്ചപിടിച്ചിരുന്നതെങ്കിൽ ഇന്നു കൊച്ചിയും കോഴിക്കോടും പാദരക്ഷാ വ്യവസായ ഭൂപടത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.
ഈ മേഖലയുടെ പ്രാധാന്യം മനസിലാക്കി തുകൽ, പാദരക്ഷാ മേഖലയുടെ വികസനത്തിനായി കേന്ദ്ര ഗവണ്മെന്റ് 2600 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ ഫുട്വേർ, ലതർ ആൻഡ് അക്സസറീസ് ഡവലപ്മെന്റ് പ്രോഗ്രാം എന്ന പേരിലുള്ള പദ്ധതി 2019-20 വർഷം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്നു ലക്ഷം തൊഴിലാവസരങ്ങൾ ഈ പദ്ധതി കൊണ്ടു സൃഷ്ടിക്കപ്പെടുമെന്നാണു കരുതുന്നത്.
പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ലെതർ നിർമാണശാലകളിലും കയറ്റുമതി സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ജോലി ലഭിക്കുന്നു. ലെതർ ടെക്നോളജിസ്റ്റുകൾക്കും ലെതർ ഡിസൈനർമാർക്കും കാര്യമായ അവസരങ്ങൾ ലഭിക്കുക ചെരുപ്പുനിർമാണ ഫാക്ടറികളിലും തുകൽ അനുബന്ധ വ്യവസായങ്ങളിലുമാണ്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് മതിയായ പ്രവൃത്തിപരിചയം ആർജിച്ചുകഴിഞ്ഞ് സ്വന്തമായി ലെതർ ഉത്പാദനയൂണിറ്റുകൾ ആരംഭിക്കുന്നവരും കുറവല്ല.
സിഎഫ്ടിഐ
ഫുട്വേർ ടെക്നോളജി, രൂപകൽപ്പന എന്നീ മേഖലയിൽ വൈവിധ്യമാർന്ന കോഴ്സുകൾ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണു ചെന്നൈയിലുള്ള സെൻട്രൽ ഫുട്വേർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്ര സൂഷ്മ,ചെറുകിട, ഇടത്തരം വ്യാവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിനു കോഴിക്കോട് സബ്സെന്റർ തുടങ്ങാനും ഉദ്ദേശമുണ്ട്. ഒരു മാസം മുതൽ രണ്ടു വർഷം വരെ ദൈർഘ്യമുള്ള കോഴ്സുകൾ ഇവിടെ നടത്തുന്നുണ്ട്.
ദീർഘകാല കോഴ്സുകൾ: ഫുട്വേർ മാനുഫാക്ചറിംഗ് ആൻഡ് ഡിസൈനിംഗിൽ ഡിപ്ലോമ-രണ്ടു വർഷം. പോസ്റ്റ് ഗ്രാജ്വേറ്റ് ഹയർ ഡിപ്ലോമ ഇൻ ഫുട്വേർ ടെക്നോളജി ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് (പിഎച്ച്ജിഡി) -1.5 വർഷം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫുട്വേർ ടെക്നോളജി -1.5 വർഷം,
പോസ്റ്റ് ഡിപ്ലോമ ഇൻ ഫുട്വേർ ടെക്നോളജി -ഒരു വർഷം, പാദരക്ഷ ഉത്പാദന ടെക്നോളജിയിലെ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് -ഒരു വർഷം) പാദരക്ഷ ഡിസൈൻ ആൻഡ് പ്രോഡക്ട് ഡവലപ്മെന്റിൽ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് -ഒരു വർഷം. പിജി ഡിപ്ലോമ കോഴ്സുകൾക്കും ബിരുദധാരികൾക്കും മറ്റു കോഴ്സുകൾക്ക് പത്താം ക്ലാസുകാർക്കും പ്ലസ്ടുക്കാർക്കും അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഹയർ ഡിപ്ലോമ ഇൻ ഫുട്വേർ ടെക്നോളജി ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ലണ്ടനിലെ ലീസസ്റ്റർ കോളജുമായി അഫിലിയേറ്റ് ചെയ്്തിട്ടുള്ളതാണ്. ആറു മാസം ലണ്ടനിലാണു പഠനം. സർട്ടിഫിക്കറ്റ് തരുന്നതും ലീസസ്റ്റർ കോളജാണ്.
മീഡിയം ടേം കോഴ്സുകൾ: പാദരക്ഷ ഡിസൈൻ & പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ് കോഴ്സ് - ആറുമാസം. യോഗ്യത പത്താം ക്ലാസ്.
ഹ്രസ്വകാല കോഴ്സുകൾ: ഷൂ കംപ്യൂട്ടർ എയ്ഡഡ് ഡിസൈനിൽ സർട്ടിഫിക്കറ്റ്. രൂപകൽപ്പനയും പാറ്റേണ് കട്ടിംഗും, ഷൂ അപ്പർ ക്ലിക്കിംഗ്, ഷവർ അപ്പർ ക്ലോസിംഗ്, ഫുൾ ഷൂ നിർമാണം ആൻഡ് ഫിനിഷിംഗ്, ലെതർ ഉത്പന്ന നിർമാണം.
എട്ടാം ക്ലാസുകാർക്കും പത്താം ക്ലാസുകാർക്കും അപേക്ഷിക്കാവുന്നതാണു ഹ്രസ്വകാല കോഴ്സുകൾ. ദേശീയ നൈപുണ്യ വികസന ചട്ടക്കൂട് അനുസരിച്ചുള്ളതാണു കോഴ്സുകൾ.
എസ്സി/ എസ്ടിക്കാർക്ക് സൗജന്യ പരിശീലനം
കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിൽ ചെന്നൈയിലുള്ള സെൻട്രൽ ഫുട്വേർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പട്ടിക ജാതി-വർഗക്കാർക്ക് സൗജന്യ പരിശീലനത്തിന് അവസരം ഒരുക്കുന്നു. താമസ സൗകര്യം ഉൾപ്പടെ സൗജന്യമായി നൽകിയാണ് ഈ പരിശീലനം. ഫുട്വേർ ഡിസൈനിൽ ആറു മാസം ദൈർഘ്യമുള്ള കോഴ്സിന് ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണു പ്രവേശനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു കേന്ദ്ര ഗവൺമെന്റിന്റെ സർട്ടിഫിക്കറ്റാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: http://www.cftichennai.in. ഫോൺ: 9677943633 / 9677943733.
കെ. മുരളി
(ഡയറക്ടർ, സെൻട്രൽ ഫുട്വേർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ )