മഹേഷിന്റെ പ്രതികാരത്തിൽ നായിക ആകേണ്ടിയിരുന്നത് സായ് പല്ലവി; മാറിയത് ഇക്കാരണം കൊണ്ട്
Sunday, October 1, 2023 12:26 PM IST
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ നായിക ആകേണ്ടിയിരുന്നത് അപർണ ബാലമുരളി ആയിരുന്നില്ലെന്ന് നിർമാതാവ് സന്തോഷ് ടി. കുരുവിള.
ചിത്രത്തിൽ സായ്പല്ലവിയായിരുന്നു നായിക ആകേണ്ടിയിരുന്നതെന്നും അഡ്വാൻസ് തുക നൽകിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മഹേഷിന്റെ പ്രതികാരത്തിൽ അപർണ ബാലമുരളി അല്ലായിരുന്നു ആദ്യ നായിക. ഞാൻ ആദ്യം അഡ്വാൻസ് ചെക്ക് നൽകിയത് സായ് പല്ലവിക്കാണ്.
അൻവർ റഷീദ് പുള്ളിയുടെ പടം കഴിഞ്ഞ ശേഷം (പ്രേമം), നല്ല നടിയാണ് കയ്യോടെ അഡ്വാൻസ് കൊടുത്തോളു എന്ന് എന്നോട് പറഞ്ഞതനുസരിച്ചാണ് കൊച്ചിയിലെ ഇന്റർനാഷനൽ ഹോട്ടലിന്റെ മുന്നിൽ വെച്ച് ചെക്കെഴുതി ഞാൻ കൊടുക്കുന്നത്. എനിക്കൊപ്പം ആഷിഖ് അബുവും ഉണ്ടായിരുന്നു.
അൻവറിന്റെ പടം വലിയ ഹിറ്റായി. പക്ഷേ ആ കുട്ടിക്ക് എന്തോ പരീക്ഷയോ മറ്റോ ആയിട്ട് ജോർജിയയിൽ ആയിപ്പോയി.
നമുക്ക് സിനിമ നീട്ടി വയ്ക്കാൻ യാതൊരു താല്പര്യവും ഇല്ലാത്തത് കൊണ്ട് പിന്നീട് നമ്മൾ കൊണ്ടുവന്ന നടിയാണ് അപർണ ബാലമുരളി. അവരിപ്പോൾ നാഷണൽ അവാർഡ് വരെ വാങ്ങിച്ചു. സന്തോഷ് ടി കുരുവിള പറഞ്ഞു.
മായാനദിയിലും ആദ്യം തീരുമാനിച്ചിരുന്നത് ഒരു പുതുമുഖ നായികയെ ആയിരുന്നുവെന്നും പിന്നീടാണ് ഐശ്വര്യ ലക്ഷ്മി എത്തിയതെന്നും സന്തോഷ് ടി. കുരുവിള പറയുകയുണ്ടായി.
മായനദിയിൽ അഭിനയിക്കേണ്ടത് ഐശ്വര്യ ലക്ഷ്മി അല്ലായിരുന്നു. ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് ആലപ്പുഴക്കാരിയായ ഒരു പുതുമുഖ നടിയെയാണ്.
ആ കുട്ടിക്ക് കോസ്റ്റ്യൂം നൽകിയപ്പോൾ സ്ലീവ്ലെസ് ഇടാൻ കഴിയില്ലെന്ന് പറഞ്ഞു. ആ ചിത്രത്തിൽ ഐശ്വര്യയുടെ വസ്ത്രം കൂടുതൽ സ്ലീവ്ലെസ് വസ്ത്രങ്ങളാണ്.
അങ്ങനെ ആ കുട്ടി പല മുടക്കുകളും പറഞ്ഞത് കൊണ്ടാണ് ആ കുട്ടിയെ മാറ്റി ഐശ്വര്യ ലക്ഷ്മിയെ ഇതിലേക്ക് കൊണ്ടുവന്നത്. അദ്ദേഹം പറഞ്ഞു.