കറുത്തിരുണ്ട വസ്ത്രവും പ്രാകൃതമായ രൂപവും, നടന്നുവരുന്നത് പൃഥ്വിരാജ് തന്നെ; അനിമേഷൻ അല്ല, യഥാർഥ രംഗങ്ങളാണ്
Friday, December 1, 2023 12:12 PM IST
കറിത്തിരുണ്ട വസത്രവും തിരിച്ചറിയാനാകാത്ത വിധത്തിലുള്ള രൂപവും അലസമായകിടക്കുന്ന മുടിയും എല്ലാമായി ആ മണലാരണ്യത്തിലൂടെ നടന്നുവരുന്നത് പൃഥ്വിരാജ് തന്നെയാണോ അതോ മറ്റെന്തെങ്കിലും അനിമേഷനാണോയെന്നായിരുന്നു നിരവധി പേരുടെ സംശയം.
ഒന്നുറപ്പിച്ചോളൂ, അത്ഭുതമാകാനുള്ള കാത്തിരിപ്പാണ് അത്. കാരണം ആ നടന്നു വരുന്നത് യഥാർഥത്തിൽ പൃഥ്വിരാജ് തന്നെയാണ്. മണലരാണ്യം തന്നെയാണത്.
യാതൊരുവിധ എഡിറ്റിംഗുകളോ അനിമേഷനുകളോയില്ല. ആകെ ടൈറ്റിൽ എഴുതികാണിക്കുന്നത് മാത്രമാണ് എഡിറ്റ് ചെയ്ത് കയറ്റിയിരിക്കുന്നത്. അതിനപ്പുറം എല്ലാം യഥാർഥ രംഗങ്ങൾ തന്നെയാണ്. എല്ലാം സിനിമയുടെ യഥാർഥ ഫൂട്ടേജിൽ നിന്നുള്ള ദൃശ്യങ്ങളാണ്.
എ.ആർ. റഹ്മാന്റെ മനോഹര സംഗീതത്തിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രം 2024 ഏപ്രിൽ 10 ന് തിയറ്ററിലെത്തും.
മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്നാണ് ടാഗ്ലൈൻ.
മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന് രഞ്ജിത്ത് അമ്പാടിയാണ്.
മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ 14നാണ് അവസാനിച്ചത്.
2018 മാർച്ചിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പത്തനംതിട്ടയിലായിരുന്നു തുടക്കം. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു.
അവിടെ 30 ദിവസത്തോളം വര്‍ക്കുണ്ടായിരുന്നു. അതിനുശേഷം 2019 ല്‍ ജോര്‍ദ്ദാനിലേക്കു പോകാന്‍ പദ്ധതിയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിംഗ് മാറ്റിവച്ചു.
പിന്നീട് 2020 ലാണ് ജോര്‍ദ്ദാനിലെത്തുന്നത്. അത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങി കിടക്കേണ്ടിവന്നു.
രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.
പിന്നീട് ഒരു വർഷം കോവിഡ് കാരണം ഷൂട്ടിംഗ് നടന്നില്ല. അതിനിടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടായിരുന്നു.
2022 മാര്‍ച്ച് 16ന് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസപ്പെടുത്തിയിരുന്നു.
ഏപ്രില്‍ ഒന്നിന് നിര്‍ത്തിവച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. ജൂൺ 16ന് പൃഥ്വിരാജ് തിരികെ നാട്ടിലെത്തി.