കരിയറിന്റെ പത്താം വർഷത്തിൽ എത്തി നിൽക്കുകയാണ് വിനയ് ഫോർട്ട്. താൻ നായകനായ തമാശ എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം ആ വാക്കുകളിലുണ്ട്. പാത്രാവിഷ്കാരത്തിൽ എന്നും പുതുമ സൃഷ്ടിക്കുന്ന വിനയ് ഫോർട്ട് പറയുന്നു പത്തു വർഷത്തെ തന്റെ കഠിനാധ്വാനമാണ് ഇപ്പോഴത്തെ പ്രേക്ഷക സ്വീകാര്യതയ്ക്കു കാരണമെന്ന്. അതിനാൽ തന്റെ സിനിമ ജീവിതത്തിലും ടേണിംഗ് പോയിന്റാണ് തമാശ എന്ന ചിത്രം. വിനയ് ഫോർട്ട് പങ്കുവയ്്ക്കുകയാണ്, തമാശയല്ലാത്ത കുറച്ചു കാര്യങ്ങൾ...
തമാശയുടെ വിജയത്തിൽ നിൽക്കുന്പോൾ എന്താണ് തോന്നുന്നത്?
വളരെ സന്തോഷമാണ് ഉള്ളത്. അതിനുകാരണം വാണിജ്യ വിജയം നേടിയ ചിത്രം എന്നതിനപ്പുറം നല്ല സിനിമയാണ് തമാശ എന്നതാണ്. ഇതു കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയുംകൊണ്ട് മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നായി തമാശ ഇടംപിടിച്ചിരിക്കുകയാണ്. ഞാൻ നായകനായി എത്തിയ ചിത്രം തിയറ്ററിൽ വലിയ വിജയം നേടുന്നു, ലോകം മുഴുവൻ റിലീസ് ചെയ്യുന്നു എന്നു പറയുന്പോൾ അതു വളരെ സന്തോഷം നൽകുന്ന കാര്യമാണ്. സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ്, ചെന്പൻ വിനോദ് എന്നീ നാലുപേർ ചിത്രത്തിന്റെ നിർമ്മാതാക്കളായി എത്തിയപ്പോൾ തന്നെ ചിത്രം കൊമേഴ്സ്യലി വർക്കാവുമെന്ന് ഉറപ്പായിരുന്നു.
ശ്രീനിവാസൻ മാഷായി ശരീര ഭാഷയിൽ പോലും ഏറെ വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്. തയാറെടുപ്പ് ഉണ്ടായിരുന്നോ?
ഞാൻ ചെയ്തവയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രേമത്തിലെ വിമൽ മാഷും തമാശയിലെ ശ്രീനിമാഷുമാണ്. ഇവർ രണ്ടുപേർക്കും മുടിയില്ലാത്തതിന്റെ പ്രശ്നമുണ്ട്. കോളജിലെ അധ്യാപകരാണ്. ഒപ്പം ജോലി ചെയ്യുന്ന മിസിനോട് പ്രേമമുള്ളവരാണ്. പ്രേമത്തിൽ കണ്ടതിനെ എല്ലാം ബ്രേക്ക് ചെയ്തുവേണം തമാശയിലേക്കെത്താൻ. ഇത്ര വലിയ അവസരം കിട്ടിയപ്പോൾ ഞാൻ എന്നെത്തന്നെ റിപ്പീറ്റ് ചെയ്യാതെ അതിനോട് നീതി പുലർത്തണം. തമാശയിലെ ശ്രീനിമാഷായി പുതിയൊരു മനുഷ്യനാണ് ഞാൻ രൂപം കൊടുക്കേണ്ടെതെന്ന് ആഗ്രഹിച്ചിരുന്നു. എട്ടു മാസത്തോളം മറ്റൊരു സിനിമയും ചെയ്യാതെ തമാശയ്ക്കൊപ്പമായിരുന്നു. നല്ലതായി പണിയെടുത്തു. പിന്നെ, ടീമിന്റെ സപ്പോർട്ടും അനുഗ്രഹമായി.
നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ?
ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തന്നത്താൻ ചലഞ്ച് ചെയ്തുകൊണ്ടാണ് ശംഭു സിനിമ ചെയ്യുന്നത്. റോയി എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.ഒരു ക്രിസ്ത്യൻ കല്യാണ നിശ്ചയ സമയത്തുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
2009-ൽ ഋതുവിലൂടെയാണ് തുടക്കം. ഒരു പതിറ്റാണ്ടിന്റെ സിനിമ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്പോൾ?
വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ സമാധാനപരമായുള്ള യാത്രയായിരുന്നു. എന്റെ ജീവിതത്തിലെ കലാ പ്രവർത്തനത്തിൽ കാണിച്ച കഠിനാധ്വാനത്തിന്റെയും ആത്മാർത്ഥതയുടേയും ഉത്തരമാണ് തമാശ. തമാശയ്ക്കു മുന്പ്, തമാശയ്ക്കു ശേഷം എന്നായിരിക്കും ഇനി എന്റെ കരിയറിനെപ്പറ്റി പറയുന്നത്. പിന്നെ, സിനിമ എന്നും നായകന്റേതാണ്. അപ്പോൾ നമ്മുടേതായ സിനിമകൾ എത്തുന്നതിലാണ് സന്തോഷം.
സിനിമയുടെ വിജയ പരാജയങ്ങളെക്കാൾ കഥാപാത്രം ശ്രദ്ധിക്കപ്പെടാറുണ്ടല്ലോ?
തീർച്ചയായും. ഒരു തിരക്കഥ വായിച്ച് കഥാപാത്രത്തോട് പ്രേമം ആകുന്പോൾ നമ്മൾ പണിയെടുത്ത് തുടങ്ങും. പിന്നീട് ആ കഥാപാത്രം എങ്ങനെയാണ്, അയാളുടെ ശരീര ഭാഷ എങ്ങനെയാകും, അവതരണമെങ്ങനെയാകും എന്നൊക്കെ ചിന്തിക്കും. പിന്നെ, എല്ലാം നമ്മുടെ നിലനിൽപ്പിന്റെ കാര്യം കൂടിയാണ്. സിനിമയിൽ നിന്നും കുറച്ചു നാൾ മാറി നിന്നാൽ ഫീൽഡ് ഒൗട്ടാകുന്ന കാലമാണിപ്പോൾ. എല്ലാത്തരം സിനിമകൾ ചെയ്യുന്പോഴും കൂടുതൽ ഇഷ്ടപ്പെടുന്നവയ്ക്കായി കൂടുതൽ പണിയെടുക്കും.
അപ്പോൾ വാണിജ്യ വിജയം ഒരു നടന്റെ നിലനിൽപ്പിന് അനിവാര്യമാണോ?
ഉറുന്പുകൾ ഉറങ്ങാറില്ല, ഹലോ നമസ്തെ എന്നീ ചിത്രങ്ങളൊക്കെ ഞാൻ നായകനായെത്തി വാണിജ്യ വിജയം നേടിയെങ്കിലും തമാശ സൃഷ്ടിച്ച ഇംപാക്ട് നൽകാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ‘വിനയ് ഫോർട്ടിന്റെ സിനിമ ഓടി’ എന്നു ആൾക്കാർ പറഞ്ഞു തുടങ്ങിയത്. അതിനു പത്തു വർഷം വേണ്ടി വന്നു. സ്റ്റാർഡം എന്നതിനപ്പുറം ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യാൻ കഴിയണം. ഒരു തിരക്കഥ ഇഷ്ടപ്പെട്ട് സംവിധായകനിൽ വിശ്വാസം വന്ന് ആ പ്രോജക്ടുമായി മുന്നോട്ടു പോകുന്പോൾ എനിക്ക് നിർമ്മാതാവിനെ കിട്ടില്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ അതിനു മാറ്റം വന്നു. ഇന്നു നമുക്ക് കോണ്ഫിഡൻസ് ഉള്ള ഒരു പ്രോജ്ക്ടു വന്നാൽ അതുമായി മുന്നോട്ട് പോകാൻ സാധിക്കുന്നു.
റിയലിസ്റ്റിക് സിനിമകളോടുള്ള പ്രേക്ഷക സ്വീകാര്യത എങ്ങനെ കാണുന്നു?
നല്ല സിനിമകളാണ് എന്നും വിജയിക്കുന്നത്. ഒരു ശ്രേണിയിലുള്ള സിനിമകൾ മാത്രമാണ് പ്രേക്ഷകർക്കിഷ്ടമെങ്കിൽ ലൂസിഫർ പോലുള്ള സിനിമകൾ വിജയിക്കില്ല. ലൂസിഫറിന്റെ വിജയത്തിലൂടെ നമ്മുടെ ഇൻഡസ്ട്രി വലുതായി. മലയാളത്തിൽ നിന്നും ഒരു ചിത്രം 200 കോടി കളക്റ്റ് ചെയ്തു എന്നു പറയുന്നത് സിനിമ മേഖലയെ സംബന്ധിച്ച് വളരെ നല്ലതാണ്. എല്ലാത്തരം സിനിമകളും പ്രേക്ഷകർ ഏറ്റെടുക്കുന്നതിലാണ് സന്തോഷം.
പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. ഫഹദ് ഫാസിലാണ് നായകനാകുന്നത്.
നടന്മാർ സംവിധായകരാകുന്ന ട്രെൻഡാണ് ഇപ്പോൾ. സിനിമയുടെ മറ്റു മേഖലകളിലേക്ക് പ്രതീക്ഷിക്കാമോ?
ഇപ്പോഴാണ് നമ്മുടെ കാര്യങ്ങൾ സെറ്റായി വന്നത്. എനിക്കുള്ള കഴിവിന്റെ 25 ശതമാനം കൂടി ഇനിയും പുറത്തേക്ക് കൊണ്ടുവരാൻ കഴിയണം എന്നാണ് ആഗ്രഹിക്കുന്നത്. ചലഞ്ചിംഗായ കഥാപാത്രങ്ങൾ എത്തുന്പോഴാണ് എന്റെ കഴിവിനേയും ക്രിയേറ്റിവിറ്റിയേയും ഉയർത്താൻ സാധിക്കുന്നത്. അവിടെയാണ് ഒരു നടൻ എന്ന നിലയിൽ എനിക്കു വളർച്ചയുണ്ടാകുന്നത്. അതുകൊണ്ടു തന്നെ അടുത്ത പത്തു വർഷത്തോളം സംവിധാനമൊന്നും എന്റെ മനസിലില്ല. ഞാൻ തുടക്കക്കാരനാണ്. ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. അതിനുള്ള പ്ലാറ്റ്ഫോം ഇപ്പോഴാണ് കിട്ടിത്തുടങ്ങിയത്.
നായകനായി മാത്രമേ ഇനി സിനിമകൾ തെരഞ്ഞെടുക്കു എന്നാണോ?
ഒരിക്കലുമില്ല. പക്ഷേ, ഇനി ഒരു സിനിമ നമ്മളെ തേടി വരുന്പോൾ അതിൽ മേജർ കഥാപാത്രമാണോ എന്നു നോക്കും. വിശ്വസിക്കാവുന്ന സംവിധായകരും ടീമുമാണെങ്കിൽ സാന്പത്തികം എന്നതിനപ്പുറം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ പല തരത്തിലുള്ള സിനിമകൾ, പല തരത്തിലുള്ള ആൾക്കാർക്കൊപ്പം ചെയ്യാനാകണം.
ലിജിൻ കെ. ഈപ്പൻ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.