ന്യൂഡൽഹി: വാഹനവിപണിയിലെ മാന്ദ്യം തുടരുന്നു. നവംബറിലെ വാഹനവില്പന 12 ശതമാനം കുറവായി. മൊത്തം 17,92,415 വാഹനങ്ങളാണു നവംബറിൽ രാജ്യത്തു വിറ്റത്.
യാത്രാവാഹന വില്പനയിൽ 0.8 ശതമാനം കുറവേ ഉള്ളൂ. 2,66,000 -ന്റെ സ്ഥാനത്ത് 2,63,773 എണ്ണം. കാർ വില്പന 10.8 ശതമാനം കുറഞ്ഞു. മൊത്തം വില്പന 1,60,306. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന 30 ശതമാനം വർധിച്ച് 92,739 ആയി. കിയാ മോട്ടോഴ്സ്, എംജി മോട്ടോർ ഇന്ത്യ എന്നിവയുടെ വരവും പുതിയ മോഡലുകൾ നിരത്തിലിറക്കിയതുമാണു യൂട്ടിലിറ്റി വാഹനവില്പന വർധിപ്പിച്ചത്.
മീഡിയം-ഹെവി വാണിജ്യവാഹനങ്ങളുടെ വില്പന 33 ശതമാനം താണ് 17,039 ആയി. എൽസിവി വില്പന 5.4 ശതമാനമേ കുറഞ്ഞുള്ളൂ. വില്പന 44,868.
ടൂവീലർ വില്പന 14.2 ശതമാനം ഇടിഞ്ഞ് 14,10,939 ആയി. മോട്ടോർ സൈക്കിൾ വില്പന 15 ശതമാനം കുറഞ്ഞ് 8,93,538 ആയപ്പോൾ സ്കൂട്ടർ വില്പന 12 ശതമാനം താണ് 4,59,851 ആയി.