തമിഴ്നാട് പറഞ്ഞതു പച്ചക്കള്ളം; ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു
Wednesday, August 29, 2018 3:16 PM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ തമിഴ്നാടിന്റെ കള്ളക്കളി വെളിച്ചത്താകുന്നു. ജലനിരപ്പ് സുപ്രീംകോടതി പറഞ്ഞിട്ടുള്ള 142 അടിയായപ്പോഴാണ് അണക്കെട്ടിലെ സ്പിൽവേയുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതെന്നാണ് തമിഴ്നാട് പറഞ്ഞിരുന്നത്. എന്നാൽ, ഒാഗസ്റ്റ് 15ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
15ന് ഉച്ചകഴിഞ്ഞു രണ്ടോടെ ജലനിരപ്പ് 144 പിന്നിട്ടതോടെയാണ് സ്പിൽവേയുടെ 13 ഷട്ടറുകളും ഏഴടി ഉയർത്തിയത്. അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന തമിഴ്നാടിന്റെ ഡിജിറ്റൽ മീറ്ററിൽ 143.4 അടി രേഖപ്പെടുത്തിയതിന്റെ രേഖ പുറത്തുവന്നിട്ടുണ്ട്. ഇതു കേരള സർക്കാരിനും ലഭിച്ചിട്ടുണ്ട്.
ഇങ്ങനെ തുറന്നുവിട്ടതോടെ വെള്ളം പെരിയാർ തീരങ്ങളെ നക്കിത്തുടച്ച് ഇടുക്കി അണക്കെട്ടിലെത്തി. 136 അടി പിന്നിട്ടപ്പോൾത്തന്നെ ഘട്ടംഘട്ടമായി വെള്ളം തുറന്നു വിടണമെന്ന കേരളത്തിന്റെ അഭ്യർഥന നിഷ്കരുണം തള്ളി 142 അടിയിലെത്തിക്കാൻ കാത്തിരുന്ന തമിഴ്നാടാണ് ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നതോടെ തോന്നുംപടി വെള്ളം തുറന്നുവിട്ടത്.
പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വെള്ളം എത്തിയതോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രിയിൽ കൂടുതൽ ഉയർത്തേണ്ടി വന്നു. ഇതിനു മുന്നോടിയായി മാധ്യമപ്രവർത്തകരെയും ജനങ്ങളെയും ചെറുതോണിയുടെ പരിസരത്തുനിന്നു മാറ്റി. സമീപത്തെ ലോഡ്ജുകളിൽനിന്നു പോലും ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു.
പോലീസ് തടഞ്ഞു
ഇതിനിടെ, മുല്ലപ്പെരിയാറിൽ വീണ്ടും വെള്ളം കൂടിയതോടെ സ്പിൽവേയുടെ ഷട്ടറുകൾ ഏഴടിയിൽ കൂടുതൽ ഉയർത്താൻ തമിഴ്നാട് ഉദ്യോഗസ്ഥർ പലതവണ ശ്രമിച്ചെങ്കിലും കേരള പോലീസ് തടഞ്ഞു. ഇങ്ങനെ ചെയ്തിരുന്നെങ്കിൽ കേരളം ഇപ്പോൾ ഉണ്ടായതിനേക്കാൾ വലിയ പ്രളയദുരന്തത്തിന് ഇരയായി മാറിയേനെ. കേരളം നേരിട്ടേക്കാമായിരുന്ന വൻ ദുരന്തമാണു പോലീസ് ഒഴിവാക്കിയത്. ഇതോടെ തമിഴ്നാട് ഉദ്യോഗസ്ഥർ കേരള പോലീസുമായി സംഘർഷമുണ്ടാക്കി. പോലീസിനെതിരേ തേനി കളക്ടർക്കു പരാതിയും നൽകി. പ്രതികാരമായി പോലീസ് ക്യാമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു.
ഡിജിറ്റൽ മീറ്റർ ഒാഫാക്കി
വൈദ്യുതി നിലച്ചതോടെ അണക്കെട്ട് പ്രദേശം ഇരുട്ടിലായി. രാത്രിയുടെ മറവിലെ ചെയ്തികൾക്കു മറയിടാനാണ് ഇതുവഴി തമിഴ്നാട് ശ്രമിച്ചത്.
ജലനിരപ്പ് 144 പിന്നിട്ടതോടെ ജലവിതാനം തിട്ടപ്പെടുത്തുന്ന ഡിജിറ്റൽ മീറ്റർ ഓഫാക്കി മുറി താഴിട്ടുപൂട്ടി. കേരളം പ്രളയത്തിൽപ്പെട്ടപ്പോൾ കൂടുതൽ വെള്ളം ഒഴുക്കിവിടാനുള്ള മനുഷ്യത്വമില്ലാത്ത ശ്രമമാണ് തമിഴ്നാട് നടത്തിയത്. കോടതിവിധിയെപ്പോലും ധാർഷ്ട്യത്തോടെ മറികടക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ പുലർത്തിയത്. ജലനിരപ്പ് 142 അടി പിന്നിട്ടതു കോടതിയലക്ഷ്യമാണ്.
നടന്നത് ഇങ്ങനെ
15ന് പുലർച്ചെ രണ്ടേമുക്കാലോടെ ജലനിരപ്പ് 140 അടിയിൽ എത്തിയപ്പോൾ പത്തു ഷട്ടറുകൾ അര അടി ഉയർത്തി. രാവിലെ പതിനൊന്നോടെ ഷട്ടറുകൾ ഒരടി ഉയർത്തി.അല്പനേരം കഴിഞ്ഞ് ഷട്ടറുകൾ താഴ്ത്തി. ഈ സമയം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് സെക്കൻഡിൽ 28,000 ഘനയടിയിലധികം വെള്ളമായിരുന്നു.
ഉച്ചയ്ക്കു പന്ത്രണ്ടേമുക്കാലോടെ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും ഷട്ടറുകൾ ഉയർത്തിയില്ല. ഉച്ചകഴിഞ്ഞു രണ്ടോടെ ജലനിരപ്പ് 144 അടി പിന്നിട്ടപ്പോഴാണ് 13 ഷട്ടറുകൾ ക്രമാതീതമായി പെട്ടെന്ന് ഉയർത്തിയതും തുടർന്ന് ചെറുതോണി ഡാം കൂടുതൽ തുറക്കേണ്ടി വന്നതും.
പ്രസാദ് സ്രാമ്പിക്കൽ