കേരള സഭയ്ക്കു ഫ്രാൻസിസ് മാര്‍പാപ്പയുടെ പ്രത്യേക പരാമര്‍ശം
Wednesday, February 6, 2019 7:09 AM IST
അബുദാബി: സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പരാമര്‍ശവും അംഗീകാരവും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സഹകാര്‍മികരായി മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അബുദാബി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ദിവ്യബലിക്കിടെയാണ് ഇരുസഭകളെയും പേരെടുത്തു പറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം അഭിനന്ദിച്ചത്.
മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയ്ക്കിടെ വിശ്വാസികള്‍ക്കായുള്ള പ്രാര്‍ഥനകളില്‍ മലയാളം ഉള്‍പ്പെടുത്തിയതും കേരളത്തിന് അഭിമാനമായി. കൊറിയന്‍, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉര്‍ദു, മലയാളം എന്നീ ആറു ഭാഷകളിലായിരുന്നു പ്രത്യേക പ്രാര്‍ഥന നടത്തിയത്. ഇംഗ്ലീഷിലും ലത്തീനിലുമായാണു വിശുദ്ധ കുര്‍ബന അര്‍പ്പിച്ചത്.
“അനന്ത സൗന്ദര്യത്തിന്റെ ഉറവിടമായ ദൈവമേ ... അങ്ങേ തിരുമുഖ ദര്‍ശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങള്‍ ശുദ്ധീകരിച്ചു അങ്ങേ പുനരൈക്യത്തിന്റെ സന്തോഷം അനുഭവിക്കാന്‍ ഇടയാക്കണമെ...” എന്ന പ്രാര്‍ഥനയാണ് ബലിപീഠത്തിനരികെ നിന്ന് ചൊല്ലിയത്. മലയാളത്തിലുള്ള പ്രാര്‍ഥന ഉണ്ടായതില്‍ അത്യധികം ആഹ്ലാദമുണ്ടെന്ന് മലയാളികള്‍ പറഞ്ഞു.
രോഗികളുടെയും വയോധികരുടെയും അടുത്തെത്തി ആശീര്‍വദിച്ചു
പൊതു ദിവ്യബലിക്കു മുമ്പായി അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ രോഗികളും വൈകല്യമുളളവരും പ്രായമായവരും അടക്കം നൂറോളം പേരുടെ അടുത്തെത്തി ആശീര്‍വദിച്ചു. പള്ളിയിലെത്തിയ മാര്‍പാപ്പ രോഗികളുടെയും മറ്റും അടുത്തേക്ക് നടന്നുചെന്നതോടെ എല്ലാവരും പ്രാര്ഥനാനിര്ഭരരായി അനുഗ്രഹം സ്വീകിരിച്ചു.
ജീവിതത്തിലെ ഏറ്റവും ധന്യനിമിഷമാണിതെന്നായിരുന്നു പള്ളിയിലുണ്ടായിരുന്നവരുടെ പ്രതികരണം. മാര്‍പാപ്പയുടെ കരസ്പര്‍ശം ഏറ്റപ്പോള്‍ വൈദ്യുതി തരംഗങ്ങള്‍ പോലെ മാസ്മരികമായൊരു ദൈവാനുഭൂതി കിട്ടിയെന്നു മലയാളിയായ മേരി എന്ന എഴുപത്തെട്ടുകാരി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയെ യുഎഇയില്‍ എത്തിച്ച ദൈവത്തിനും രാജകുടുംബത്തിനും നന്ദി പറയാനും ആശീര്‍വാദം കിട്ടിയവര്‍ മറന്നില്ല.
കത്തീഡ്രലില്‍ ചെറിയ പ്രാര്‍ഥനയും ആശീര്‍വാദവും നല്കിയ ശേഷമാണ് മാര്‍പാപ്പ സഈദ് സ്റ്റേഡിയത്തില്‍ പൊതുദിവ്യബലിക്കായി പുറപ്പെട്ടത്.
പ്രത്യേക ലേഖകന്‍