പൊന്നിനെ പൊന്നുപോലെ കാക്കും; കുട്ടികളെ ദത്തെടുക്കാൻ കാത്തിരിക്കുന്നത് 1197 ദന്പതികൾ
Tuesday, March 26, 2019 10:33 AM IST
കൊച്ചി: വിവിധ കാരണങ്ങളാൽ കുട്ടികളെ വേണ്ടെന്നു വച്ചവരും ഉപേക്ഷിച്ചവരും അതിനു മുതിരുന്നവരും അറിയുക - നിങ്ങൾ വേണ്ടെന്നുവയ്ക്കുന്ന ജീവന് തങ്ങളുടെ ജീവന്റെ ജീവനേക്കാൾ വില കൽപിച്ചു ദത്തെടുക്കാൻ കാത്തിരിക്കുന്ന ദന്പതികൾ നിരവധിയാണ്. നിലവിൽ സംസ്ഥാനത്ത് 1197 ദന്പതികളാണു കുട്ടികളെ ദത്തെടുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്.
2015-18 കാലയളവിൽ ശിശുക്ഷേമ സമിതികളിൽ 419 കുഞ്ഞുങ്ങളെ കൈമാറി ലഭിച്ചപ്പോൾ 367 കുട്ടികളെ ദന്പതികൾ ഏറ്റെടുത്തതായി സർക്കാർ വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന രേഖകൾ വ്യക്തമാകുന്നു. പേരും വിലാസവും വെളിപ്പെടുത്താത്തവരുടെയും വിവാഹിതരല്ലാത്ത അമ്മമാരുടെയും തുടങ്ങി വിവിധ വിഭാഗങ്ങളിലാണു 419 കുഞ്ഞുങ്ങളെ അധികൃതർക്കു ലഭിച്ചത്.
ഇതിൽ വളർത്താനാകാത്ത സാഹചര്യംമൂലം മാത്രം ഉപേക്ഷിച്ചതു 187 കുഞ്ഞുങ്ങളെയാണ്. 95 ആണ്‍കുട്ടികളും 92 പെണ്‍കുട്ടികളും ഇതിൽ ഉൾപ്പെടും. ഈ കാലയളവിൽ ശിശുക്ഷേമ സമിതികളിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽനിന്ന് 77 കുഞ്ഞുങ്ങളെ ലഭിച്ചു. നിലവിൽ സംസ്ഥാനത്ത് 15 ചിൽഡ്രൻസ് ഹോമുകൾ ഉൾപ്പെടെ 27 ശിശു സംരക്ഷണ സ്ഥാപനങ്ങളാണ് സർക്കാർ നേരിട്ട് നടത്തിവരുന്നത്.
സന്നദ്ധ സംഘടനകളുടെ 790 ശിശുഭവനുകൾ നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നു. ഈ സ്ഥാപനങ്ങളിലായി 25,838 കുട്ടികൾ കഴിയുന്നു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം 2017ൽ പുറപ്പെടുവിച്ച അഡോപ്ഷന്റെ റഗുലേഷൻ പ്രകാരമാണു സംസ്ഥാനത്തു ദത്തെടുക്കൽ നടപടിക്രമങ്ങൾ നടത്തിവരുന്നത്. ദത്തെടുത്ത മാതാപിതാക്കളുടെയും കുട്ടികളുടെയും ഏകോപനം ഉറപ്പുവരുത്തുന്നതിനു ജില്ലാ തലത്തിൽ കുടുംബസംഗമവും ദത്തെടുത്ത കുട്ടികളുടെ അവസ്ഥയെ സംബന്ധിച്ചുള്ള പഠനവും അധികൃതർ നടത്തിവരുന്നുണ്ട്.
റോബിൻ ജോർജ്