കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
Friday, March 18, 2022 1:37 AM IST
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാതെ അന്പരന്നിരിക്കുന്ന ഒരു സംഘം മരച്ചീനികളാണ് ഞങ്ങൾ. ഇത്രയും കാലം പലരും ബജറ്റ് അവതരിപ്പിച്ചെങ്കിലും ബജറ്റിൽ ഞങ്ങളെക്കുറിച്ച് ഇത്രയും കാര്യമായ ഒരു പരാമർശം ആദ്യമാണെന്നു തോന്നുന്നു.
മരച്ചീനി എന്നാണ് എഴുത്തുപേരെങ്കിലും നാട്ടുകാരിൽ ബഹുഭൂരിപക്ഷവും ഞങ്ങളെ സ്നേഹത്തോടെ വിളിക്കുന്നതു കപ്പ എന്നാണ്. ഞങ്ങൾക്കു വലിയ റോൾ ഒന്നുമില്ലെങ്കിലും ഞങ്ങളുടെ പേരിൽ ഒരു ടിവി ചാനൽ ഉള്ളതായി കേട്ടിട്ടുണ്ട്. എങ്കിലും ആ കപ്പയാണോ ഈ കപ്പയെന്ന് ഉറപ്പില്ല കേട്ടോ.
എന്തായാലും നാട്ടുകാരുടെ കപ്പയായ ഞങ്ങളുടെ കൈയിൽ മദ്യത്തിന്റെ കോപ്പ പിടിപ്പിക്കാനുള്ള അങ്ങയുടെ ശ്രമം സത്യത്തിൽ ഞങ്ങളെ ആപ്പിലാക്കിയിരിക്കുകയാണ്.
നാട്ടുകാർ ഞങ്ങളെ അരിഞ്ഞുകുഴച്ചു കപ്പപ്പുഴുക്ക് ഉണ്ടാക്കാറുണ്ട്. ചിലപ്പോൾ വെട്ടിമുറിച്ചു വെള്ളത്തിലിട്ടു പുഴുങ്ങിയ കപ്പയുമുണ്ടാക്കുന്നു. അപ്പോൾ ഞങ്ങളുടെ ഷേപ്പ് കണ്ടിട്ട് ചെണ്ടമുറിയൻ എന്നും ചിലർ വിളിക്കാറുണ്ട്. അല്പം പച്ചമുളകു പൊട്ടിച്ചതുകൂടിയുണ്ടെങ്കിൽ ചെണ്ടമുറിയനെ തോൽപിക്കാൻ ആളില്ലെന്നു പറഞ്ഞുതരേണ്ടതില്ലല്ലോ. കൊത്തിയരിഞ്ഞ് എണ്ണയിൽ മുക്കി പായ്ക്കറ്റിലാക്കിയാൽ ഞങ്ങളുടെ പേര് കപ്പ വറുത്തത് എന്നാകും. പിന്നെ കപ്പപ്പുട്ട്, കപ്പ കേക്ക്, കപ്പപായസം, കപ്പ ബിരിയാണി... എന്നിങ്ങനെ ഞങ്ങളെ പൊളിച്ചടുക്കി നിങ്ങൾ മനുഷ്യർ ഉണ്ടാക്കുന്ന സാധനങ്ങൾക്കു കൈയും കണക്കുമില്ലല്ലോ. അതിലൊന്നും ഞങ്ങൾക്കു പരാതിയില്ല. നിങ്ങളുടെ ടച്ചിംഗ് ഞങ്ങളെ വല്ലാതെ ടച്ച് ചെയ്യുന്നുണ്ട് ബ്രോ.
ക്വട്ടേഷൻകാരെപ്പോലെ ഒരു മയവുമില്ലാതെ വെട്ടിമുറിക്കുമെങ്കിലും കൊത്തിയരിയുമെങ്കിലും ഞങ്ങളാരോടും ഇതുവരെ പരാതി പറയാൻ പോയിട്ടില്ല. ഇടയ്ക്കു വില ഇടിഞ്ഞു തറയിൽ പോയിട്ടും രാഷ്ട്രീയക്കാരുടെ അത്രയും തൊലിക്കട്ടി ഇല്ലാത്തതിനാൽ ഞങ്ങൾ ആരോടും താങ്ങുവില ചോദിച്ചും പോയിട്ടില്ല.
ഞങ്ങളുടെ കപ്പക്കാലാകൾ എത്രയോ പ്രണയങ്ങൾക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു. കാട്ടുപന്നിയുടെ ശല്യം സഹിക്കാൻ വയ്യാതെ അതിനെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു നിങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ വരെ പോയി സമരം ചെയ്തു.
എന്നാൽ, ഞങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തി വിലസുന്ന തൊരപ്പനെലിയുടെ കാര്യത്തിൽ ആരെങ്കിലും ഇതുവരെ ഇങ്ങനെയൊരു സമരത്തിന് ഇറങ്ങിയിട്ടുണ്ടോ? ഞങ്ങളെ പിഴിഞ്ഞു മദ്യമുണ്ടാക്കാൻ പോകുന്നതിനു മുന്പായി ആദ്യം ചെയ്യേണ്ടതു തൊരപ്പനെലിയെ പിടിച്ചുകെട്ടുകയായിരിക്കണം. അല്ലെങ്കിൽ പിഴിയാൻ കപ്പ പോയിട്ടു കപ്പത്തൊലി പോലും ബാക്കിയുണ്ടാവില്ല.
നാട്ടിലെ പൊതുയോഗങ്ങളിലെയും കുടുംബയോഗങ്ങളിലെയും മെയിൻ ഐറ്റമായിരുന്നു കപ്പയും മീനും അല്ലെങ്കിൽ കപ്പയും കോഴിയും. എന്നാൽ, പൊറോട്ട എന്ന അതിഥിത്തൊഴിലാളിയുടെ കടന്നുകയറ്റം ഞങ്ങളുടെ തൊഴിലിനെ ബാധിച്ചിട്ടുണ്ട്.
അന്നും ഇന്നും ഞങ്ങളെ തുരത്താൻ ശ്രമിച്ചിട്ട് നടക്കാത്തത് ഒറ്റ മേഖലയിൽനിന്നു മാത്രമാണ്. അതു കള്ളുഷാപ്പ് ആണ്. ഷാപ്പിലെ താരം എക്കാലവും ഞങ്ങളാണ്. അതിനു ഞങ്ങൾക്ക് ഷാപ്പു മുതലാളിമാരോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. വൈകാതെ ബാർ മുതലാളിമാരോടും ബിവറേജസ് കോർപറേഷനോടും നന്ദി പറയേണ്ടി വരുമോയെന്നാണ് ഇനി അറിയാനുള്ളത്. വാട്ടുകപ്പയെന്നു വിളിച്ചു ബഹുമാനിച്ചിരുന്ന നാട്ടുകാർ ഞങ്ങളെ ഇനി വാറ്റുകപ്പ എന്നു വിളിക്കുമോ ?
മിസ്ഡ് കോൾ
=രാഹുൽ ഗാന്ധി ഒറ്റയ്ക്കു തീരുമാനമെടുക്കുന്നതു ശരിയല്ലെന്നു പി.ജെ. കുര്യൻ
- വാർത്ത
=എന്നോടെങ്കിലും ഒന്നു ചോദിച്ചുകൂടേ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്