കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
Thursday, March 24, 2022 11:15 PM IST
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം കേട്ടു ശീലിച്ചിരുന്ന മലയാളി ഒരു സുപ്രഭാതത്തിൽ വാതിലിന്റെ കുറ്റിയെടുത്തപ്പോൾ അതാ പോലീസുകാർ പറന്പിന്റെ ഓരത്തു അതിരാവിലെ മുതൽ കുറ്റിയടിച്ചു നിൽക്കുന്നു.
മുറ്റത്ത് വേറൊരു സംഘം ആളുകളും. രാവിലെ പോലീസ് അകന്പടിയോടെ രസീത് കുറ്റിയുമായി പിരിവിന് എത്തിയ പാർട്ടിക്കുറ്റികളാണോ മുറ്റത്തു തന്പടിച്ചിരിക്കുന്നതെന്നായിരുന്നു ആദ്യത്തെ സംശയം. വൈകാതെ മനസിലായി, ഇതു പോക്കറ്റ് കീറുന്ന രസീത് കുറ്റിയല്ല, കിടപ്പാടം തന്നെ നടുവേ കീറുന്ന മറ്റൊരു കുറ്റിയാണ്. കെ-റെയിൽ കുറ്റി!
ഇതിനിടെ, കുറ്റിയുടെ അറ്റകുറ്റപ്പണികൾ തീർത്ത ഉദ്യോഗസ്ഥ സംഘം മഞ്ഞക്കുറ്റി കുത്താൻ പറ്റിയ സ്ഥലം മുറ്റത്തു തപ്പുകയാണ്. എവിടെനിന്നു കുറ്റിയും പറിച്ചുവന്നവരായാലും ഈ മുറ്റത്തു കുറ്റി കുത്താൻ സമ്മതിക്കില്ലെന്നു പറഞ്ഞു വീട്ടുകാരൻ കുത്തിയിരുന്നതോടെ കുറ്റിയടിച്ചു നിന്നിരുന്ന കാക്കികൾ ചുറ്റുംകൂടി.
കുറ്റിയടിക്കാൻ സമ്മതിക്കുന്നതാണ് നല്ലത്, ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ പണ്ടു തന്ന കിറ്റിലുണ്ടായിരുന്ന സാധനങ്ങൾവരെ ഇപ്പോൾ ഇവിടെ ഛർദിപ്പിക്കുമെന്നു കാക്കിക്കുറ്റികൾ മുന്നറിയിപ്പു നൽകി. ഒരു കുറ്റവും ചെയ്യാതെ ഉറ്റ മണ്ണ് നഷ്ടമാകുന്നവരുടെ നിലവിളിയും വിലാപവും ഉയരുന്നതിനിടെ കുറ്റി നാട്ടിയ സംഘം അടുത്ത മുറ്റം തെരഞ്ഞു മുന്നോട്ടുനീങ്ങി.
കിറ്റ് തന്ന സർക്കാർതന്നെ തൊട്ടുപിന്നാലെ ഇങ്ങനെയൊരു കിക്ക് തരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലത്രേ. കിറ്റ് വാങ്ങിയ അതേ ആവേശത്തോടെ ജനം കുറ്റിയും രണ്ടു കൈയും നീട്ടി വാങ്ങുമെന്നാണോ സർക്കാർ ധരിച്ചുവച്ചിരുന്നതെന്നാണ് ചില നേതാക്കളുടെ പ്രതികരണം കാണുന്പോൾ തോന്നിപ്പോകുന്നത്.
സർക്കാർ നടത്തിയ കുറ്റിയടിക്കൽ കർമത്തിനു പിന്നാലെ പ്രതിപക്ഷത്തിന്റെയും നാട്ടുകാരുടെയും വക കുറ്റിപറിക്കൽ അനുഷ്ഠാനവും നാട്ടിലെന്പാടും അരങ്ങേറിത്തുടങ്ങിയപ്പോഴാണ് ഈ കുറ്റി, സമരത്തിന്റെ കതിനാക്കുറ്റിയാണെന്നു സർക്കാരിനും തോന്നിത്തുടങ്ങിയത്. ചങ്ങനാശേരി മാടപ്പള്ളിക്കാർ കുറ്റിയുമായി വന്നവരുടെ കുറ്റിക്കൊന്നു കൊടുത്തിട്ടു തിരികെപ്പോകാൻ പറഞ്ഞതോടെയാണ് അതുവരെ കുട്ടിക്കഥയായിരുന്നത് കുറ്റിക്കഥയായി വളർന്നത്.
തമ്മിലടിയിൽ പുകഞ്ഞു വെറുതെ കുറ്റിയടിച്ചിരിക്കുകയായിരുന്നു കോണ്ഗ്രസുകാർ. അപ്പോഴാണ് എൽഡിഎഫ് സർക്കാർ കെ-റെയിൽ കുറ്റി തലയിൽ വച്ചു കൊടുത്തിരിക്കുന്നത്. കുറ്റി കുറിക്കുകൊള്ളിക്കുന്ന കാര്യം ഇനി ഞങ്ങളേറ്റു എന്നു പ്രസിഡന്റ് സുധാകരൻജിതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതിനിടയിൽ മന്ത്രിയുടെ ഒൗദ്യോഗിക വസതിയുടെ വളപ്പിൽത്തന്നെ കെ-റെയിൽ കുറ്റി നാട്ടി പ്രതിഷേധം കടുപ്പിച്ച ബിജെപിക്ക് ഉള്ളിലൊരു അങ്കലാപ്പ് ഇല്ലാതില്ലെന്നാണ് പ്രതികരണങ്ങളിൽനിന്നുള്ള സൂചന. ഇപ്പോഴുള്ള ചെറിയ കുറ്റിയല്ല വരാൻ പോകുന്ന വന്പൻ സിറ്റിയാണ് കെ റെയിൽ എന്നു പിണറായിജി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ നേരിട്ടുതന്നെ അറിയിച്ചിരിക്കുകയാണ്.
സാധാരണ വന്പൻ പദ്ധതികളെ കൈയടിച്ചു വരവേൽക്കുന്ന പ്രധാനമന്ത്രി ഇനി കെ-റെയിൽ പദ്ധതിക്ക് എങ്ങാനും അനുമതി കൊടുത്തുകളയുമോയെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്. ഇതിനിടയിൽ കേന്ദ്രം ഗ്യാസ് കുറ്റിക്കു വില കുത്തനെ കൂട്ടി ജനങ്ങൾക്കെതിരേ ഒരു മറുകുറ്റി പായിച്ചിരിക്കുകയാണ്.
കുറ്റിയിൽ ചുറ്റി കെ-റെയിൽ മുടന്തുന്പോൾ നാട്ടുകാർക്കു ചെറിയൊരു സംശയം ഇല്ലാതില്ല, കെ-റെയിൽ എന്തായിരിക്കും കേരളത്തിലെ പ്രമുഖരുടെ ആരുടെയും കിടപ്പാടം വഴി കടന്നുപോകാത്തത്? കുറ്റിയിലുമുണ്ടോ ചുറ്റിക്കളി!
മിസ്ഡ് കോൾ
=സമരം നടത്തിയാലും ഇല്ലെങ്കിലും ബസ് ചാർജ് കൂട്ടുമെന്നു ഗതാഗതമന്ത്രി.
- വാർത്ത
= കൂട്ടിയാലും ഇല്ലെങ്കിലും ജനത്തിന്റെ കാര്യം കട്ടപ്പുറത്ത്!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്