പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
Friday, April 8, 2022 12:17 AM IST
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയും പരിപ്പുവടയുടെയുമൊക്കെ കഥ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. പാർട്ടി നയം വരെ ഇളക്കിക്കുഴച്ചും അടിച്ചുപരത്തിയും മയം വരുത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇനി അല്പം കരിമീനിന്റെയും തിരുതയുടെയും വിശേഷങ്ങൾ ആവാം. അതു കുന്പളങ്ങിയിൽനിന്നുള്ളതാകുന്പോൾ രുചിയും മണവും ലേശം കൂടും.
കോണ്‍ഗ്രസിന്റെ അച്ചടക്ക വലയും പൊട്ടിച്ചു കെ.വി.തോമസ്ജി കണ്ണൂരിലേക്കു വരുമെന്നു പ്രഖ്യാപിച്ചതോടെ മൂത്ത സഖാക്കളുടെ കണ്ണുകൾ കരിമീൻ പോലെ പിടച്ചു തുടങ്ങിയിരിക്കുന്നു. നിനച്ചിരിക്കാതെ വീണു കിട്ടിയ മീനിനെ കൊന്പൻ സ്രാവായി കണ്ടു സ്വീകരിക്കാൻ അവർ ഒരുങ്ങിക്കഴിഞ്ഞു.
കെ റെയിൽ സമരത്തിന്റെ വല പ്രതിപക്ഷം കേരളമെന്പാടും വീശിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു വലിയ മീൻ ആ വലയും പൊട്ടിച്ചു കണ്ണൂരിലെ പാർട്ടിക്കുളത്തിലേക്കു നീന്തിത്തുടങ്ങിയിരിക്കുന്നത്.
രണ്ടു മീനുകളെ ലക്ഷ്യമിട്ടായിരുന്നു സിപിഎം ചൂണ്ട ഇട്ടതെങ്കിലും തരൂർജിയെ കെപിസിസി ഹൈക്കമാൻഡിന്റെ വലയിട്ടു വളഞ്ഞുപിടിച്ചു. തരൂർജി തരംപോലെ തലയൂരുകയും ചെയ്തു. എന്നാൽ, കെപിസിസിയുടെയും ഹൈക്കമാൻഡിന്റെയും വലയിൽ ഒതുങ്ങുന്ന ചെറിയ മീനല്ല താനെന്നു തോമസ്ജി സൂചന നൽകി.
ഇതോടെ, തോമസ്ജിയെ വലയിൽ കുടുക്കാൻ കെപിസിസി പ്രസിഡന്റ് തന്നെ നേരിട്ടു ഡൽഹിക്കു പറന്നു. തന്നെ ആരും നൂലിൽ കെട്ടി ഇറക്കിയതല്ലെന്ന് ഇടയ്ക്കിടെ തോമസ്ജി പറയാറുണ്ടെങ്കിലും നൂലിലും നെയ്ത്തുകാരനിലുമൊക്കെ അദ്ദേഹത്തിനുള്ള പിടി അറിയാവുന്നതുകൊണ്ടാണ് സുധാകരൻജി വലയുമായി നേരിട്ടു ഡൽഹിക്കു വച്ചുപിടിച്ചത്.
അന്തിമ നിമിഷത്തിൽ തന്റെ ഹൈക്കമാൻഡ് സ്വാധീനം ഉപയോഗിച്ച് തോമസ്ജി അനുമതിയെങ്ങാനും നേടിയെടുക്കുമോയെന്ന പേടിയിലാണ് പ്രസിഡന്റ്തന്നെ ഡൽഹിയിലേക്കു പറന്നത്.
ഇതിനിടെ, കുറച്ചുകാലം മുന്‍പു പാർട്ടിക്കുളത്തിൽനിന്നു ഒരുവിധം കരപറ്റിയ ചെറിയാച്ചൻജി ഇതു ചെറിയ കാര്യമല്ലെന്നും അവിടെ പോയാൽ വല്ലാതെ ചൊറിയുമെന്നുമൊക്കെ മുന്നറിയിപ്പ് നൽകിയിട്ടും തോമസ്ജി കുലുങ്ങിയില്ല. വലയും പുഴയും കുളവുമൊക്കെ താൻ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിലായിരുന്നു പുള്ളിക്കാരന്റെ നീന്തൽ. കോണ്‍ഗ്രസിന്റെ വലയിൽനിന്ന് ഏതു മീൻ ചാടിയാലും കൈയോടെ കൂടയിലാക്കണമെന്നതാണ് ഇപ്പോൾ സഖാക്കന്മാരുടെ നയം. പാർട്ടിക്കുളത്തിലെ കോണ്‍ഗ്രസ് മീനുകളുടെ എണ്ണം അടുത്ത കാലത്തു കൂടിക്കൂടി വരികയാണ്.
പ്രായത്തിന്റെ പേരു പറഞ്ഞു തന്നെ മാത്രം തള്ളുകയാണെന്നാണ് തോമസ്ജിയുടെ സങ്കടം. പ്രായമായതു തന്റെ കുറ്റമാണോ അതോ തനിക്കു മാത്രമാണോയെന്നും അദ്ദേഹം ചോദിക്കുന്നു. മീനിന്റെ പേരു പറഞ്ഞ് പാർട്ടിക്കാർത്തന്നെയാണ് തന്നെ കരിവാരി തേച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, കിട്ടിയതെല്ലാം വെട്ടിയടിച്ചിട്ട് ഇപ്പോൾ പാർട്ടിയെയും തട്ടിമറിച്ചിട്ട് സിപിഎമ്മിനോടു മുട്ടിയിരിക്കാനാണ് ഭാവമെങ്കിൽ അതു കോണ്‍ഗ്രസുകാർക്കു പൊറുക്കാനാവില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താനെപ്പോലെ “അച്ചടക്കമുള്ള’’ കോണ്‍ഗ്രസുകാരുടെ അഭിപ്രായം.
എന്തായാലും സിപിഎം ദേശീയ സമ്മേളനത്തെ പാർട്ടി കോണ്‍ഗ്രസ് എന്നു വിളിക്കണോ കോണ്‍ഗ്രസ് പാർട്ടി എന്നു വിളിക്കണോയെന്നുള്ള ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ നാട്ടുകാർ. കാരണം കുറെ ദിവസമായി പാർട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകളെല്ലാം കോണ്ഗ്രസുകാരെക്കുറിച്ചാണ്!
മിസ്ഡ് കോൾ
= സാധാരണക്കാരെ ജപ്തി ചെയ്യുന്നതു സർക്കാർ നയമല്ലെന്നു മന്ത്രി.
- വാർത്ത
=ആവശ്യമെങ്കിൽ ശക്തികാട്ടി
ഒഴിപ്പിച്ചോളാം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്