ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
Friday, April 29, 2022 12:03 AM IST
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെയിന്റ് അടിക്കുന്നതിനു കുഴപ്പമില്ല, ചെലവു ചുരുക്കി അടിച്ചാൽ മതിയാകും. പുതിയൊരു കസേരയും മേശയും റെഡിയാക്കണം. കസേര കറങ്ങുന്നതു തന്നെ ആയിക്കോട്ടെ, ഇനി എത്ര പേർ ആ കസേരയ്ക്കു മുന്നിൽ വന്നുനിന്നു കറങ്ങാനുള്ളതാ.
സന്ദർശകരും ആരാധകരും ഒഴുകിവരും, മുറി ഇത്തിരി വിശാലമായിത്തന്നെ ഇരിക്കട്ടെ. ഡൽഹിയിലെ അത്രയും വരില്ലെങ്കിലും ചൂട് ഇപ്പോൾ ഇവിടെയും മോശമല്ലല്ലോ. അതുകൊണ്ട് എസി നിർബന്ധമായും വയ്ക്കണം. ഫാൻ പുതിയതു തന്നെ ആയിക്കോട്ടെ... കട്ടൻചായ പണ്ടേ ശീലമാണ്. കാലം മാറിയാലും കട്ടൻചായ മാറിക്കാണാനിടയില്ല. ഉയരം കൂടുന്തോറും ചായയ്ക്കു രുചിയേറുമെന്നല്ലേ ലാലേട്ടൻ പറഞ്ഞിട്ടുള്ളത്.
എന്താണ് ഇന്ദിരാഭവനിൽ പതിവില്ലാത്ത ഒരു ബഹളവും തിരക്കും ആലോചനയും? - മണ്ഡലം പ്രസിഡന്റിനു സംശയം. ഖദറും ധരിച്ചു തെക്കുവടക്കു നടന്നാൽ മതിയോ? ഡൽഹിയിൽ നടന്ന കാര്യങ്ങളൊന്നും അറിയാത്ത കോണ്‍ഗ്രസുകാരനാണോ നിങ്ങൾ? അറിഞ്ഞില്ലേ, സർവശ്രീ ആന്റണിജി ഡൽഹിവാസം മതിയാക്കി പഴയ തട്ടകമായ കേരളത്തിലേക്കു മടങ്ങുന്നു.
അതിന് ഇന്ദിരാഭവൻ പെയിന്റ് അടിക്കണോ?- മണ്ഡലം പ്രസിഡന്റിന്റെ സംശയം ന്യായം. അപ്പോൾ ഡൽഹിയിൽ നടന്ന വിളംബരമൊന്നും താങ്കൾ കേട്ടിരുന്നില്ലേ?
പാർട്ടി അനുവദിക്കുന്നിടത്തോളം കാലം ഇനി കേരളത്തിലെ ഇന്ദിരാഭവനിൽ താനുണ്ടാകുമെന്നാണ് ആന്റണിജി ഡൽഹിയിൽ പറഞ്ഞിരിക്കുന്നത്. അതു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്കുള്ള ഭീഷണിയാണോ അതോ മുന്നറിയിപ്പാണോയെന്നുള്ള കാര്യം വൈകാതെ അറിയാം.
ഒരിക്കൽ തന്നെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചും പിന്നിൽനിന്നു വലിച്ചു മൂക്കുകുത്തിച്ചും നാടുകടത്തിയവരെ ഡൽഹിയിൽ ഇരുന്ന് ക്ഷ, ത്ര, ജ്ഞ വരപ്പിച്ച ചരിത്രമുള്ള ആളായതിനാൽ ആന്റണിജിയുടെ തിരിച്ചുവരവിൽ ആറാടണോ അലമുറയിടണോ എന്നുള്ള കണ്‍ഫ്യൂഷനിലാണ് ഒരു വിഭാഗം നേതാക്കൾ.
ഹൈക്കമാൻഡിൽ രാഹുൽജി പ്രയോഗിക്കുന്ന തന്ത്രം ലോക്കമാൻഡിൽ വന്ന് ആന്റണിജി നടപ്പാക്കിക്കളയുമോയെന്ന സംശയമാണ് ഇപ്പോൾ പല നേതാക്കളുടെയും ഉറക്കം കെടുത്തുന്നത്.
രാഹുൽജിക്കു കോണ്‍ഗ്രസിൽ എടുത്തു പറയത്തക്ക പ്രത്യേക പദവിയോ സ്ഥാനമോ ഒന്നുമില്ല. പക്ഷേ, തീരുമാനവും തിരുത്തലും തുരത്തലുമെല്ലാം പുള്ളിയുടെ വകയാണ്. തന്ത്രങ്ങളുടെ ആശാനായ ആന്റണിജിക്ക് ഇന്ദിരാഭവനിൽ ഒരു കസേര കിട്ടിയാൽ വളരെ പൈശാചികവും മൃഗീയവുമായിരിക്കുമോ തങ്ങളുടെ അവസ്ഥയെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്.
കോണ്‍ഗ്രസിന്റെ അച്ചടക്കസമിതിയുടെ അധ്യക്ഷൻകൂടിയാണ് ആന്റണിജി. അങ്ങനെ നോക്കിയാൽ അദ്ദേഹത്തിനു പിടിപ്പതു പണി കേരളത്തിലുണ്ടാകുമെന്നുറപ്പാണ്. മൂത്ത ഖദറുകളെ മുതൽ യൂത്ത് ഖദറുകളെ വരെ അച്ചടക്കം പഠിപ്പിക്കാൻ ഒച്ചയെടുക്കേണ്ടിവരും. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസിനെ രൂപപ്പെടുത്താൻ അധികാരത്തിലെത്തിയ ഭാരവാഹികൾ ഇപ്പോൾ തങ്ങൾക്കിടയിൽ എത്ര ഗ്രൂപ്പുണ്ടെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.
സുധാകരൻജിയുടെ സംഘത്തിൽ ചേരുന്നതാണോ അതോ ഇനി സതീശൻജിയുടെ ഇഷ്ടക്കാരനായി മാറുന്നതാണോ ആരോഗ്യത്തിനു നല്ലതെന്ന് ഇന്ദിരാഭവനിൽ ഇരിപ്പുറപ്പിക്കുംമുന്പേ ആന്റണിജി ഒരു തീരുമാനമെടുക്കുന്നതു ഉചിതമാണ്. അല്ലെങ്കിൽ പഴയ താപ്പാനകളെയെല്ലാം ഒന്നുകൂടി മെരുക്കിയെടുത്തു നമ്മുടെ ശരിക്കുമുള്ള എ ഗ്രൂപ്പ് ഒന്നുകൂടി പൊടിതട്ടിയെടുത്താലും കുഴപ്പമില്ല. കാരണം, ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് പാലില്ലാത്ത മിൽമാ കവറുപോലെയാണ്.
മിസ്ഡ് കോൾ
ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങൾക്കു പ്രധാനമന്ത്രി മോദിയുടെ വിമർശനം.
- വാർത്ത
ഉരലും മദ്ദളവും!