വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
Friday, May 13, 2022 1:28 AM IST
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമസ്കാരം! അങ്ങ് അഡ്മിൻമാരുടെ മാനം കാത്തു! ഒരു ലോഡ് വാട്ട്സ്ആപ് ഗ്രൂപ്പുകളുടെ അഡ്മിൻ ആയ ചങ്ക് മൊബൈൽ ഫോണിലെ വാട്ട്സ് ആപ് ലോഗോയിൽ തൊട്ടുവണങ്ങി. എത്രയോ കാലമായി കാത്തിരിക്കുന്ന മോഹമാണ് ഉടനെ നടപ്പാക്കിത്തരുമെന്നു വാട്ട്സ്ആപ് മുതലാളി സുക്കർബർഗ് ഉറപ്പുതന്നിരിക്കുന്നത്.
ഗ്രൂപ്പിൽ അംഗങ്ങൾ ഇടുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള അധികാരം വൈകാതെ അഡ്മിനു കിട്ടുന്ന തരത്തിൽ നിയമഭേദഗതി പരിഗണനയിലാണെന്നാണ് മുതലാളിയുടെ വെളിപ്പെടുത്തൽ. അഡ്മിന് ഒരു നിക്കറിന്റെ പോലും വില തരാത്ത ഗ്രൂപ്പ് പാരകളേ സുക്കർ നിങ്ങളെ നോട്ടമിട്ടുകഴിഞ്ഞു.
ഈ ചങ്ക് ഇതിനകം 25 വാട്ട്സ്ആപ് ഗ്രൂപ്പുകളുടെ സ്ഥാപക അഡ്മിൻ ആണ്. മെംബർഷിപ് ഉള്ള ഗ്രൂപ്പുകളുടെ എണ്ണം ചങ്കിനും വലിയ പിടിയില്ല. അന്‍പതെണ്ണത്തിൽ ഇരന്നുകയറി, ഇരുപത്തഞ്ചിൽ ഇടിച്ചുകയറി, വലിയൊരു വിഭാഗത്തിൽ വലിഞ്ഞുകയറി, പിന്നെ കുറെയെണ്ണത്തിൽ ആരൊക്കെയോ പിടിച്ചുകയറ്റി.
മൂന്നാലു വർഷങ്ങൾക്കു മുന്‍പ് ഒരു തെരഞ്ഞെടുപ്പുകാലത്തായിരുന്നു ചങ്ക് വാട്ട്സ്ആപ്പിലേക്കു കൈയെടുത്തു കുത്തിയത്. പിന്നെ ഇന്നേവരെ വച്ച കൈ പിന്നോട്ട് എടുക്കേണ്ടിവന്നിട്ടില്ല. അടുത്ത പരിചയക്കാർക്ക് അതിരാവിലെ ഗുഡ്മോണിംഗ് വിതറിക്കൊണ്ടായിരുന്നു വാട്ട്സ്ആപ്പിലെ സോപ്പു ജീവിതത്തിന്റെ തുടക്കം. പിന്നെ അതു പൂക്കളിലേക്കും മഹദ്വചനങ്ങളിലേക്കും തത്വചിന്തകളിലേക്കുമൊക്കെ വളർന്നു. ഇതു കിട്ടിയവരിൽ ചിലരൊക്കെ പതിവായി താങ്ക്സും തന്പുമൊക്കെ തിരികെ ഇടാൻ തുടങ്ങിയതോടെ ചങ്കിന്റെ ചങ്കും കരളും കുളിർകൊണ്ടു.
വല്ലവരും സൃഷ്ടിച്ച ഗ്രൂപ്പിൽ വെറുതെ അംഗമായി നിൽക്കുന്നതിൽ വലിയ അർഥമില്ലെന്നും ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നവരാണ് മഹാന്മാരായി മാറുന്നതെന്നുമുള്ള ചിന്ത ചങ്കിനെ അലട്ടിത്തുടങ്ങി. അങ്ങനെ അയൽക്കാരെ അടിച്ചുകൂട്ടി ആദ്യത്തെ വാട്ട്സ്ആപ് ഗ്രൂപ്പിനു തറക്കല്ലിട്ടു. ചങ്കിന്റെ ഈ സ്റ്റാർട്ടപ്പ് അംബാനി കന്പനിപോലെ വളരുന്നതു കണ്ടു കടുത്ത വാട്ട്സ്ആപ് ഭക്തന്മാർ പോലും കണ്ണുമിഴിച്ച ഇമോജിയുമിട്ട് അന്തംവിട്ടുനിന്നു.
അങ്ങനെ നാട്ടിലെ അഡ്മിൻപ്രമാണിയായി വളർന്നെങ്കിലും ഗ്രൂപ്പുകളിലുള്ള ചില പാരകൾക്ക് ചങ്കിനെ ഒട്ടുംതന്നെ വകവയ്പില്ല എന്നത് ഒരു സത്യമായിരുന്നു. അഡ്മിൻ അറിയുന്നതിനു മുന്‍പേ പലരുടെയും ഹാപ്പി ബെർത്ത്ഡേയും വെഡ്ഡിംഗ് ആനിവേഴ്സറിയും മനസിലാക്കി ഈ പാരകൾ ആശംസകൾ ഇടുന്നു.
അഡ്മിൻ എന്ന നിലയിൽ എന്തെങ്കിലും ഉത്തരവുകൾ പുറപ്പെടുവിച്ചാൽ ചില താപ്പാനകൾ പുല്ലുവില പോലും കല്പിക്കുന്നില്ല. ഗ്രൂപ്പിന്റെ നിലയ്ക്കും വിലയ്ക്കും തറവാടിത്തത്തിനും ചേരാത്ത ചിലതൊക്കെ അവന്മാർ ഗ്രൂപ്പുകളിൽ തട്ടുന്നു. അഡ്മിൻപദവിയും പത്രാസുമൊക്കെയുണ്ടെങ്കിലും ഇതൊന്നും തടയാനോ ഡിലീറ്റ് ചെയ്യാനോ കഴിയാത്ത വെറും റബർ സ്റ്റാന്പ് ആണ് താനെന്നു തിരിച്ചറിയുന്പോൾ പലപ്പോഴും ചങ്കിന്റെ ചങ്കു തകരുകയായിരുന്നു.
അതിനിടയിലാണ് ഏതവനെങ്കിലും ഗ്രൂപ്പിൽ ഗുലുമാൽ മെസേജ് ഇട്ടാൽ അതിന്റെ ഉത്തരവാദി അഡ്മിൻ ആയിരിക്കുമെന്ന പോലീസിന്റെ തിട്ടൂരം, സമാധാനം പോകാൻ വേറെ വല്ലതും വേണോ? എങ്കിൽ പിന്നെ ഇവനെയൊക്കെ പിടിച്ചു പുറത്താക്കിക്കൂടേയെന്നാണ് ചോദ്യം.
ഏതാണ്ട് തോമസ് മാഷിനെ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസുകാരുടെ അവസ്ഥയായിരുന്നു അഡ്മിന്. മെസേജ് ഡിലീറ്റ് ചെയ്യാൻ അധികാരമുണ്ടോ? അതില്ല. എന്നാൽ പിടിച്ചു പുറത്താക്കാൻ ധൈര്യമുണ്ടോ? അതുമില്ല. ലെഫ്റ്റ് അടിച്ചു പോയിരുന്നെങ്കിൽ എന്നാണ് ആഗ്രഹം. ലെഫ്റ്റിലേക്കു പോകാനാണ് മോഹമെന്ന സൂചന പുള്ളി തരുന്നുണ്ടെങ്കിലും പാർട്ടിയിൽനിന്നു ലെഫ്റ്റ് അടിക്കാൻ തയാറാകുന്നില്ല. സഹിക്കുകയല്ലാതെ പിന്നെ എന്തു ചെയ്യും? കോണ്‍ഗ്രസിനു ചിന്തൻ ശിബിരത്തിലും, അഡ്മിൻമാർക്കു സുക്കറണ്ണന്റെ അപ്ഡേഷനിലുമാണ് ഇനി പ്രതീക്ഷ.
മിസ്ഡ് കോൾ
=പെണ്‍കുട്ടിയെ വേദിയിൽ വിളിച്ചു സമ്മാനം നൽകിയതിന് സമസ്ത നേതാവിന്റെ അധിക്ഷേപം.
- വാർത്ത
=കാലം മാറി; പക്ഷേ, കഥ മാറിയില്ല!