മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
Thursday, May 26, 2022 11:10 PM IST
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദയ്ക്കു മര്യാദയ്ക്കു ജീവിച്ചോ... ഞെട്ടിക്കുന്ന ഒരു മുദ്രാവാക്യം മുറ്റത്തു മുഴങ്ങുന്നതു കേട്ടുകൊണ്ടാണ് കാർന്നോർ പുറത്തേക്ക് ഇറങ്ങിയത്. നോക്കിയപ്പോൾ വീട്ടിലെ യുകെജിക്കാരൻ പയ്യനാണ്. മുഷ്ടിചുരുട്ടി അന്തരീക്ഷത്തിലേക്ക് എറിഞ്ഞുകൊണ്ട് അവൻ ആവേശത്തോടെ വിളിക്കുന്നു.
അപ്പന്റെ തോളിലാണ് ഇരിപ്പ്. മര്യാദയ്ക്ക് അതൊന്നു വിളിക്കാനുള്ള ത്രാണിയില്ലെങ്കിലും വിട്ടുകൊടുക്കുന്ന മട്ടില്ല. ആരെയാണ് ഈ മുദ്രാവാക്യം വിളിച്ചു പേടിപ്പിക്കുന്നതെന്ന് ആംഗ്യഭാഷയിൽ മകനോടു ചോദിച്ചു. മകൻ താഴേക്കു കൈ ചൂണ്ടി. അപ്പോഴാണ് ശരിക്കും അന്പരന്നത്. വീട്ടിലെ ചക്കിപ്പൂച്ചയോടാണ് മര്യാദയ്ക്കു ജീവിച്ചോണമെന്ന ഭീഷണി മുഴക്കുന്നത്. തന്റെ കളിപ്പാട്ടങ്ങളിൽ കൈവച്ചതാണ് പയ്യനെ ചൊടിപ്പിച്ചിരിക്കുന്നത്.
പയ്യൻ തൊള്ളകീറെ മുദ്രാവാക്യം വിളിക്കുന്നുണ്ടെങ്കിലും പൂച്ച കാര്യമായി മൈൻഡ് ചെയ്യുന്ന മട്ടില്ല. നാലഞ്ചു തവണ ആവേശത്തോടെ വിളിച്ചിട്ടു പയ്യൻ മുദ്രാവാക്യം വിളി പര്യവസാനിപ്പിച്ചു. അല്ലെങ്കിലും ഈ മുദ്രാവാക്യത്തിന് ഒരു കുഴപ്പമുണ്ട്. ആരെങ്കിലും ഏറ്റുവിളിച്ചുകൊണ്ടിരുന്നാലേ വിളിക്കുന്നവനു വീണ്ടും വീണ്ടും ആവേശം കയറുകയുള്ളൂ. അല്ലെങ്കിൽ ജലപീരങ്കിക്കു താഴെ കതിനക്കുറ്റി വച്ച അവസ്ഥയായിരിക്കും.
മുദ്രാവാക്യങ്ങളുടെ കാര്യത്തിലും അതു വിളിക്കുന്ന കാര്യത്തിലും കേരളത്തെ ആരും പിന്നോട്ടുനിർത്തുമെന്നു തോന്നുന്നില്ല. ഈർക്കിലി പാർട്ടികൾ പോലും ഈറ്റപ്പുലി പോലെ മുദ്രാവാക്യം മുഴക്കുന്ന നാടാണിത്. തോളോടു തോൾ ചേർന്നും വിളിക്കാം, ആരുടെയെങ്കിലും തോളേലിരുന്നും വിളിക്കാം. തോളിലിരുന്നു ചെവി കടിക്കാൻ മാത്രമല്ല മുദ്രാവാക്യം വിളിക്കാനും കഴിയുമെന്നും ഇതിനകം കേരളം തെളിയിച്ചുകഴിഞ്ഞു. ആനപ്പുറത്തിരുന്നു വിളിച്ചാലും ആളിന്റെ പുറത്തിരുന്നു വിളിച്ചാലും കുഴപ്പമില്ല ആൾക്കാരുടെ പുറത്തോട്ടു കയറാതിരുന്നാൽ ആർക്കും വിളിക്കാം.
തോളേലിരുന്നു വിളിച്ചാൽ ചിലപ്പോൾ ആളും ആൾക്കൂട്ടവും വൈറൽ ആയേക്കാം. പക്ഷേ, കേൾക്കുന്ന നാട്ടുകാർക്കു വിറയലോ വിറഞ്ഞുകയറലോ തോന്നിയാൽ അതു സംഘാടകരുടെ കുറ്റമല്ല. മുദ്രവച്ച മുദ്രാവാക്യം മാത്രമാണ് സംഘാടകരുടെ വക. ആളു കൂടുന്നതിനിടയിൽ ആരെങ്കിലുമൊക്കെ വിളിക്കുന്ന മുദ്രാവാക്യത്തിന്റെ മുദ്ര നോക്കാൻ പോയാൽ ഒന്നും മര്യാദയ്ക്കു നടക്കില്ലെന്നാണ് സംഘാടകരുടെ പക്ഷം. അതായത് മുദ്രാവാക്യം വിളിക്കുന്പോൾ മുദ്ര വേണമെങ്കിൽ നാട്ടുകാർ ശ്രദ്ധിക്കണമെന്നു ചുരുക്കം.
പല മുദ്രാവാക്യങ്ങളും നടക്കുന്ന കാര്യമാണോ നടക്കാൻ പോകുന്ന കാര്യമാണോയെന്നു ചോദിച്ചാൽ, അഞ്ചു പേരുള്ള കൂറ്റൻ പ്രകടനം കടന്നുപോകുന്പോൾ മുഴങ്ങുന്ന മുദ്രാവാക്യം കേട്ടിട്ടില്ലേ... “ഞങ്ങടെ ഒാമന നേതാവേ ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ.’’
ഒരു വാർഡ് തെരഞ്ഞെടുപ്പിൽ പോലും ഇതുവരെ ജയിച്ചിട്ടില്ലാത്ത നേതാവിനെയും ആനയിച്ചുകൊണ്ടുവരുന്പോൾ നമ്മൾ ആവേശത്തോടെ തൊണ്ട പൊട്ടിക്കും, തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റചരിത്രം കേട്ടിട്ടില്ല! തോറ്റ ചരിത്രവും സയൻസുമൊക്കെ കേൾക്കണമെങ്കിൽ നേതാവ് എന്നെങ്കിലും സ്വന്തം പാഠപുസ്തകമെങ്കിലും മറിച്ചുനോക്കിയ ചരിത്രം വേണമല്ലോ.
ചോരച്ചാലുകൾ നീന്തിക്കയറിയ, തൂക്കുമരങ്ങളിലൂഞ്ഞാലാടിയ, മരണത്തിന്റെ മുഖത്തു ചവിട്ടിയ എന്നൊക്കെ കുട്ടിസഖാക്കൾ ആഞ്ഞുവിളിക്കുന്പോൾ നമ്മൾ കോൾമയിർ കൊള്ളും. ചോരച്ചാലു പോയിട്ട് ചോരയെന്നു കേട്ടാൽ ബോധം കെട്ടു വീഴുന്നവനും ആ മുദ്രാവാക്യം വിളിക്കാമെന്നു നാട്ടുകാർ തിരിച്ചറിയുന്നില്ലല്ലോ. എന്തായാലും ആരുടെയായാലും മുദ്രാവാക്യം മുഖരിതമാകട്ടെ, അത് ആരുടെയും മുതുകത്തോട്ടു കയറാതിരിക്കട്ടെ.
മിസ്ഡ് കോൾ
= കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം; തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്ക് അധികാരം.
- വാർത്ത
= ഉണ്ടയില്ലാത്ത എത്രയോ വെടി പൊട്ടിക്കുന്നു!