ക്ലിഫ് ഹൗസ് ദം ബിരിയാണി!
Friday, June 10, 2022 12:58 AM IST
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർക്കും പിടികൊടുക്കാത്ത സെലിബ്രിറ്റി ആയിരുന്നു ബിരിയാണി. വല്ല വിശേഷദിവസം അപൂർവമായി മാത്രം കടന്നുവരുന്ന മറുനാടൻ വിഐപി. വയ്ക്കാനും വിളന്പാനും അറിയാവുന്നവർ ചുരുക്കം.
പലരും ബിരിയാണിയെന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ, കഴിക്കാനൊത്തിട്ടില്ല. എന്നാൽ, ഇപ്പോൾ പിരിയിളകിയ മട്ടിൽ ബിരിയാണി പ്രളയമാണ്. ഹോട്ടലുകളിൽ മഹാറാണിയായി അവളുടെ ക്യാറ്റ് വാക്ക്. ഫൈവ് സ്റ്റാർ മുതൽ സ്റ്റാറോ സ്റ്റോറോ ഇല്ലാത്ത തട്ടുകടയിൽ വരെ ബിരിയാണി സുന്ദരി പലരെയും വീഴ്ത്തുന്നു.
പെരുമയും പത്രാസുമൊക്കെ തലയ്ക്കു പിടിച്ചതോടെ ഇങ്ങനെയൊക്കെ പോയാൽ മതിയോ പേരിലും രൂപത്തിലുമൊക്കെ അല്പം പരിഷ്കാരി ആകേണ്ടേയെന്ന ചിന്ത ബിരിയാണിക്കും കലശലായി.
അങ്ങനെ വെറും ബിരിയാണിയെ ബ്യൂട്ടിപാർലറിൽ കയറ്റി മേക്കപ്പിട്ടു ദം ബിരിയാണിയാക്കി. കല്യാണവീട്ടിലും ഹോട്ടലിലുമൊക്കെ ആളുകളെ വശീകരിച്ച് കുറെക്കാലം അവൾ വിലസി. കാലം മാറുന്പോൾ കോലവും മാറേണ്ടേ എന്ന ചിലരുടെ ചോദ്യമാണ് അവളെ കലത്തിൽ കയറ്റിയത്. അതോടെ അവൾ കലം ബിരിയാണി എന്നു വിളിക്കപ്പെട്ടു.
പിന്നെ ഏതൊക്കെ വേഷം എങ്ങനെയൊക്കെ കെട്ടിയെന്ന് അവൾക്കു തന്നെ നിശ്ചയമില്ല. പേരും രൂപവും പലവട്ടം മാറി. മലബാറുകാർ അവളെ മലബാർ ബിരിയാണി എന്നു വിളിച്ചു ബഹുമാനിച്ചു. തലശേരിക്കാർ അവളുടെ നെറ്റിയിൽ തലശേരി ദം ബിരിയാണി എന്നു പച്ചകുത്തി.
ഒരു കാലത്തു ബിരിയാണി എന്നാൽ അതു കോഴി ബിരിയാണി ആണെന്നായിരുന്നു നാട്ടിലെ കോഴികൾ പോലും ധരിച്ചുവച്ചിരുന്നത്. ബിരിയാണിയിലെ കോഴിക്കാലിനു നാട്ടിലുണ്ടായിരുന്ന വിലയും നിലയും ആരും മറന്നിട്ടുണ്ടാവില്ലല്ലോ. നോക്കിനിൽക്കുന്പോൾ കാലുവാരുന്ന രാഷ്ട്രീയക്കാർ പോലും എത്രയോ കോഴിക്കാലുകൾ കടിച്ചുവലിച്ചിരിക്കുന്നു.
എന്നാൽ, കോഴിക്കു മാത്രം അടയിരിക്കാനുള്ളതല്ല ബിരിയാണിയെന്ന് അടുക്കളക്കോടതിയിലെ ഷെഫ് ജഡ്ജിമാർ കൂട്ടത്തോടെ വിധിച്ചു. വിധിപ്രകാരം കോഴിയെ പറത്തിയ അവർ മട്ടനെയും ബീഫിനെയും ഫിഷിനെയും പോർക്കിനെയുമൊക്കെ ബിരിയാണിയിൽ ക്ഷണിച്ചിരുത്തി. അങ്ങനെ തികച്ചും എൻആർഐ സ്റ്റാറ്റസിലായിരുന്ന ബിരിയാണി ആർക്കും വഴങ്ങുന്ന തനി നാടനായി മാറി.
ഇങ്ങനെയൊക്കെ ആണെങ്കിലും രാഷ്ട്രീയത്തിൽ ബിരിയാണി എന്നു കേട്ടാൽ തെളിഞ്ഞുവരുന്നതു ലീഗുകാരുടെ പച്ചക്കൊടി ആയിരുന്നു. സഖാക്കളുടെ ദേശീയ ഭക്ഷണം പരിപ്പുവടയും കട്ടൻചായയും ആയിരുന്നതുപോലെ ലീഗുകാരുടെ സംസ്ഥാന ഭക്ഷണമായിരുന്നു ബിരിയാണി.
എന്നാൽ, ഇപ്പോൾ ലീഗുകാരുടെ കോഴി ബിരിയാണിയെ വെട്ടി രാഷ്ട്രീയത്തിൽ സഖാക്കളുടെ ക്ലിഫ്ഹൗസ് ദം ബിരിയാണി ക്ലിക്ക് ആയിരിക്കുന്നു. അത്ര എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു വിഭവമല്ല ക്ലിഫ് ഹൗസ് ദം ബിരിയാണിയെങ്കിലും നമുക്ക് ഒന്നു ശ്രമിച്ചു നോക്കാം.
ചേരുവകൾ:
1. മസാല പുരട്ടിയ ഇരട്ടച്ചങ്ക് (തൊലിക്കട്ടിയുള്ളത്)- ഒന്ന്
2. ബിരിയാണിച്ചെന്പ്- രണ്ട്
3. ചട്ടുകം (ഉദ്യോഗസ്ഥരാണെങ്കിൽ)- പത്ത്
4. ലോഹവസ്തു (കട്ടിയുള്ളത്)- 340 കിലോ
5. ബാഗ് (മറന്നുവച്ചത്)- ഒരെണ്ണം
6. കണ്ണുനീര് - നാലു തുള്ളി.
ഉണ്ടാക്കുന്ന വിധം: പാചകക്കാരി ആദ്യം ബ്യൂട്ടി പാർലറിൽ പോയി നന്നായി മേയ്ക്കപ്പ് ഇടണം. തുടർന്നു മാധ്യമക്കാരെ ചുറ്റും നിർത്തി തീ കൊടുക്കുക. അതുകഴിഞ്ഞു ബിരിയാണിച്ചെന്പ് കയറ്റിവയ്ക്കുക. നന്നായി ചൂടായിക്കഴിയുന്പോൾ ഇരട്ടച്ചങ്ക് കുറേശ്ശെയായി അതിലേക്ക് ഇടുക. ഇരട്ടച്ചങ്കിനൊപ്പം രണ്ടു കഷണം കരളും ചേർക്കാം. ചട്ടുകം ഉപയോഗിച്ചു ലോഹവസ്തു ഒന്നൊന്നായി ഇതിലേക്ക് ഇടുക. നല്ല മഞ്ഞനിറം കിട്ടുന്നതുവരെ ഇളക്കുക. നാലു തുള്ളി കണ്ണുനീരും ചേർത്തു മറന്നുവച്ച ബാഗിലെ പേപ്പർ കഷണങ്ങളിലേക്ക് ഇതു വിളന്പാം. തണുക്കുന്നതിനു മുന്പായി പൂഞ്ഞാർച്ചെടിയുടെ ഒന്നുരണ്ട് ഇലകൾ മുകളിൽ വിതറിയാൽ ക്ലിഫ്ഹൗസ് ദം ബിരിയാണി റെഡി!
മിസ്ഡ് കോൾ
സർക്കാർ എട്ടു രൂപ തരും; വിദ്യാർഥികൾക്ക് പാൽ, മുട്ട, പയർ എല്ലാം കൊടുക്കണം.
- വാർത്ത
അക്ഷയപാത്രം ഹെഡ്മാസ്റ്റർ!