കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
Friday, July 8, 2022 11:02 PM IST
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ. എന്നാൽ, ഇവിടെ ഒരു സഖാവ് കുന്തം തപ്പിപ്പോയത് കുടത്തിലും കുട്ടകത്തിലുമൊന്നുമല്ല, സിംഹത്തിന്റെ മടയിൽ. കുന്തം മാത്രമല്ല കുടച്ചക്രവും കണ്ടെടുത്തിട്ടേ മടക്കമുള്ളെന്നു പറഞ്ഞായിരുന്നു സർക്കാർ വക ഇന്നോവയിൽ സഖാവിന്റെ വരവ്. ഭരണഘടന അരച്ചുകലക്കി കുടിച്ചവർ പോലും ഇന്നേവരെ കാണാത്ത കുന്തവും കുടച്ചക്രവും ചെങ്ങന്നൂർ സഖാവിന് എവിടെനിന്നു കിട്ടി എന്നതാണ് പലരെയും ഇരുത്തി ചിന്തിപ്പിച്ച വിഷയം. എന്നാൽ, കുന്തവും പാർട്ടിയും തമ്മിൽ പണ്ടേയൊരു ബന്ധമുണ്ടെന്നതു ആരു മറന്നാലും സ്വന്തം സഖാക്കൾക്കു മറക്കാൻ കഴിയില്ലല്ലോ.
കുന്തം പണ്ടേ സഖാക്കന്മാരുടെ മെയിൻ ആയുധങ്ങളിലൊന്നാണ്. പുന്നപ്ര-വയലാർ സമരം നടന്നപ്പോൾ വാരിക്കുന്തവുമായിട്ടല്ലേ നമ്മുടെ സഖാക്കൾ ചീറി നടന്നത്. അപ്പോൾ പിന്നെ കുന്തത്തെ അത്ര പെട്ടെന്നു കൈവിടാൻ പറ്റുമോ? തീർന്നില്ല സഖാക്കളുടെ കുന്തവിശേഷം. മന്ത്രിയായിരിക്കെ നമ്മുടെ ജി.സുധാകരൻ സഖാവ് നടത്തിയ പ്രസിദ്ധമായ കുന്തപ്രസംഗം ചിലരെങ്കിലും മറന്നിട്ടുണ്ടാവില്ല. ആസനത്തിലൂടെ കുന്തം കയറ്റണമെന്നായിരുന്നു അന്നു സഖാവിന്റെ പ്രസംഗം. അങ്ങനെ പാർട്ടിക്കു കുന്തബന്ധം അത്ര പുത്തരിയല്ലാത്തതിനാൽ വലിയ വിമർശനങ്ങൾ ഉയർന്നപ്പോഴും താൻ കണ്ടെത്തിയ കുന്തത്തിൽ ഒരു കുഴപ്പവുമില്ലെന്ന മട്ടിൽ ചെങ്ങന്നൂർ സഖാവ് പന്തം പോലെ നിന്നു.
ഈ സഖാവ് അല്ലെങ്കിലും ഇങ്ങനെയുള്ള കുന്തവും കുന്ത്രാണ്ടവുമൊക്കെ ഒപ്പിക്കുന്നതിൽ പണ്ടേ കേമനാണ്. മഹാപ്രളയത്തിന്റെ സമയത്തു ചെങ്ങന്നൂരിൽ ആയിരങ്ങൾ മുങ്ങി മരിക്കാൻ പോകുന്നേയെന്നു നിലവിളിച്ചു നാട്ടുകാരെയും സർക്കാരിനെയും വിറപ്പിച്ച ചരിത്രം സഖാവിനുണ്ട്. അടുത്ത കാലത്തു സിൽവർ ലൈനിന്റെ ബഫർ സോണ്‍ സ്വന്തം നിലയ്ക്കു വെട്ടിക്കുറച്ചതാണ് അദ്ദേഹത്തിന്റെ മറ്റൊരു സംഭാവന.
ഭരണഘടനയിൽ തപ്പി കുന്തം കണ്ടെടുത്തെന്നാണ് പറഞ്ഞതെങ്കിൽ സിൽവർലൈൻ ഡിപിആർ തിരിച്ചും മറിച്ചുമിട്ടു തപ്പിയിട്ടും ബഫർസോണ്‍ എന്ന കുന്തം കാണാനായില്ലെന്നായിരുന്നു മന്ത്രിയുടെ മന്ത്രം. നാട്ടുകാരെ തണുപ്പിക്കാനുള്ള മന്ത്രിയുടെ തന്ത്രങ്ങൾ ശരിയല്ലെന്നും ബഫർ സോണ്‍ ഉണ്ടെന്നും കെ-റെയിൽ എംഡി പറഞ്ഞിട്ടു പോലും സഖാവ് കുന്തംപോലെ നിന്നു. ഒടുവിൽ അങ്ങനെയൊരു കുന്തം ഡിപിആറിൽ ഉണ്ടെന്നു കോടിയേരി സഖാവ് പരസ്യമായി പറയുന്നതുവരെ ചെങ്ങന്നൂർ സഖാവ് ചന്തുവിനെപ്പോലെ ചങ്കുംവിരിച്ചു നിന്നു.
മല്ലപ്പള്ളി പ്രസംഗത്തിലെ കുന്തവും കുടച്ചക്രവും തട്ടുകേടാകുമെന്നു തോന്നിയപ്പോൾ രാഷ്ട്രീയക്കാരുടെ പതിവ് ആയുധം സഖാവും പുറത്തെടുത്തു. ‘വായിൽ തോന്നിയത് കോതയ്ക്കു പാട്ട്’ എന്ന മട്ടിൽ തട്ടിവിടുന്ന നേതാക്കളെല്ലാം ഒടുവിൽ പിടിവീഴുന്പോൾ തടിതപ്പാൻ കൂട്ടുപിടിക്കുന്ന പ്രധാന ഇനമാണ് നാക്ക്. ആര് എന്തു വിളിച്ചുപറഞ്ഞാലും ഒടുവിൽ കിടക്കപ്പൊറുതിയില്ലാത്തതു നാക്കിനാണല്ലോ. മനസിൽ പോലും ഉദ്ദേശിക്കാത്ത കാര്യമാണത്രേ നാക്കു വിളിച്ചുപറഞ്ഞത്. അതായത് നാക്കുപിഴ! അതുകൊണ്ടാണ് നാക്കിനു വേണമെങ്കിൽ ചെറിയൊരു താക്കീതു കൊടുത്തു പ്രശ്നം തീർത്തേക്കാമെന്നു ജയരാജൻ സഖാവും ജുബാ സഖാവുമൊക്കെ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്. കൈവിട്ട കല്ലും (അതു കെ-റെയിൽ കല്ലായാലും) വാവിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ലെന്നു ഒടുവിൽ സജി സഖാവിനും മനസിലായി. ഇനിയെന്തിനാണ് ഇവിടെ ഇങ്ങനെ കുന്തം പോലെ നിൽക്കുന്നതെന്നു കേന്ദ്രനേതൃത്വം ചോദിച്ചതോടെ രാജിയെന്ന കുന്ത്രാണ്ടം കുത്തിക്കുറിച്ചു. അങ്ങനെ സ്റ്റേറ്റ് കാറിൽ രാജകീയമായി തലസ്ഥാനത്തേക്കു വന്ന സഖാവ് പാർട്ടിക്കുന്തത്തിൽ കയറി ചെങ്ങന്നൂർക്ക്. ഇന്നത്തെ തത്ത്വചിന്ത: കുന്തം കൊള്ളുന്നിടത്തു ചിന്ത തുടങ്ങുന്നു!
മിസ്ഡ് കോൾ
= ഡിവൈഎസ്പി അടക്കം ഗുണ്ടകളിൽനിന്നു മാസപ്പടി വാങ്ങിയതായി കണ്ടെത്തി.
- വാർത്ത
= തൊപ്പിവച്ച ഗുണ്ടകൾ!