വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
Friday, July 15, 2022 11:26 PM IST
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവിട്ട വാക്കും ഒരു വകയാണെന്നാണല്ലോ വയ്പ്. തിരിച്ചെടുക്കാൻ പറ്റില്ലെന്നുള്ളതാണ് രണ്ടിന്റെയുംമേൽ ചാർത്തിയിരിക്കുന്ന കുറ്റം. അതുകൊണ്ടാണോ എന്നറിയില്ല, ഇട്ട കല്ലിൽ തൊട്ടുകളിക്കരുതെന്ന് ഇവിടെയൊരു സർക്കാർ പറയുന്പോൾ, വെട്ടിയ വാക്കിൽ തൊട്ടു കളിക്കരുതെന്നാണ് കേന്ദ്രത്തിലെ സർക്കാർ പറയുന്നത്.
നാടൊട്ടുക്കും നാട്ടിക്കുത്തിയ മഞ്ഞക്കല്ലിൽ തൊട്ടാൽ തൊട്ടവനെ തട്ടുമെന്ന മട്ടിലല്ലായിരുന്നോ ഇരട്ടച്ചങ്കുള്ള സർക്കാരിന്റെ നില്പ്. സംസ്ഥാന സർക്കാർ കല്ലിലാണ് മഞ്ഞ അടിച്ചതെങ്കിൽ കേന്ദ്രസർക്കാർ ഒരു പടികൂടി കടന്നു വാക്കിലും മഞ്ഞ അടിച്ചിരിക്കുന്നു. പാർലമെന്റിൽ ഇക്കാലമത്രയും പറഞ്ഞുകൊണ്ടിരുന്ന ചില വാക്കുകൾ ‘മഞ്ഞ’യാണെന്നാണ് കേന്ദ്രത്തിലെ ചില ഭാഷാവിദഗ്ധരുടെ കണ്ടെത്തൽ.
അഹങ്കാരം, അരാജകവാദി, അപമാനം, അസത്യം തുടങ്ങി 62 വാക്കുകളെയാണ് സ്പീക്കർ മഞ്ഞയടിച്ചു വിലക്കിയിരിക്കുന്നത്. ഇതു കേൾക്കുന്പോൾ ഇനിയും ഒരു സംശയം ബാക്കിയാണ്. എങ്ങനെയാണ് ഒരു വാക്ക് മഞ്ഞയാണോ വെള്ളയാണോ അതോ ഇനി കാവിയാണോ എന്നൊക്കെ തിരിച്ചറിയുന്നത്? അതിനാണ് വാക്കിന്റെ ഹാഷ് വാല്യു നോക്കണമെന്നു പറയുന്നത്. അതായത്, പ്രത്യയശാസ്ത്രപരമായി പറഞ്ഞാൽ ആ വാക്ക് കേൾക്കുന്പോൾ നമുക്ക് ആരെയെങ്കിലും ഓർമ വരുന്നുണ്ടോ എന്നതാണ് അതിന്റെ ഹാഷ് വാല്യു. ഓർമിക്കപ്പെടുന്ന മുതലാളിയുടെ വാല്യു കുറയ്ക്കുന്നതാണ് നിങ്ങൾ പറയുന്ന വാക്ക് എങ്കിൽ തീർച്ചയായും അതു മഞ്ഞയായിരിക്കും.
ആരെങ്കിലും പാർലമെന്റിൽ ഈ മഞ്ഞവാക്കുകൾ പറഞ്ഞാൽ അതു സഭയുടെ വെള്ളപ്പുസ്തകത്തിൽ കാണാൻ പാടില്ലെന്നാണ് പുതിയ കല്പന. സഭയുടെ വെള്ളപ്പുസ്തകത്തിൽ ഇടംപിടിക്കാത്ത ഒരു വാക്കും പത്രമാധ്യമങ്ങൾക്കു കൊടുക്കാൻ വകുപ്പില്ലത്രേ. സഭാരേഖയിൽ വന്നില്ലെങ്കിൽ പ്രസംഗം ജലരേഖയായി മാറും. ചുരുക്കത്തിൽ, ഇനി എംപിമാരുടെ ‘മഞ്ഞപ്രസംഗങ്ങൾ’ പാർലമെന്റിന്റെ നാലു ചുവരുകൾക്കുള്ളിൽ എസിയിൽനിന്നുള്ള തണുപ്പുമടിച്ചു മരവിച്ചുകിടക്കും. മഞ്ഞവാക്കുകൾ പറയുന്ന എംപിമാരെ സ്പീക്കർ എന്തു വിളിക്കുമെന്നാണ് ഇനി കാണാനുള്ളത്.
ഇതു പാർലമെന്റിലെ വാക്കും വാക്കൗട്ടും ആണെങ്കിൽ ഇതേ പരിപാടി നമ്മുടെ കേരള നിയമസഭയിൽ നടപ്പാക്കിയാലുള്ള അവസ്ഥ ഓർത്തുനോക്കിക്കേ.
നമ്മുടെ മണിയാശാന്റെയൊക്കെ ഒരു പ്രസംഗത്തിൽനിന്നു വിലക്കപ്പെട്ട വാക്കുകൾ നീക്കിക്കഴിയുന്പോൾ സഭാരേഖയിൽ മിക്കവാറും ക, കീ, ശ, ശൂ എന്നിങ്ങനെ ഏതാനും അക്ഷരങ്ങൾ മാത്രമേ കാണാൻ സാധ്യതയുള്ളൂ. വാക്കുകളിലെ മഞ്ഞയും ചുവപ്പും ഒന്നും പ്രശ്നമല്ലാത്ത പൂഞ്ഞാർ ആശാൻ സഭയിൽ ഇല്ലാത്തത് സ്പീക്കറുടെ ഭാഗ്യം. അല്ലെങ്കിൽ വിലക്കിയ വാക്കുകളുടെ ബുക്ക് അടിച്ചു സ്പീക്കർ വശംകെട്ടേനെ.
വാവിട്ട വാക്കിനെക്കുറിച്ച് ഇത്രയും പറഞ്ഞപ്പോൾ കൈവിട്ട കല്ലിനെക്കുറിച്ചു രണ്ടു വാക്ക് പറയാതെ നിർത്തിയാൽ കല്ലിനെന്തു തോന്നും. പാതയ്ക്കു കല്ലിട്ടതു കായ്ച്ചോ എന്നു നോക്കാൻ കേന്ദ്രത്തിൽനിന്ന് ഒരു മന്ത്രി വന്നതാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനു കല്ലുകടി ആയിരിക്കുന്നത്. സംസ്ഥാനത്തോടുള്ള കണ്ണുകടി മൂലമാണ് വഴിയിലെ കല്ലുകളെണ്ണാൻ കേന്ദ്രമന്ത്രി വന്നതെന്നാണ് സഖാക്കളുടെ പക്ഷം.
കേരളത്തിൽ ഇപ്പോൾ കൈവിട്ട കല്ലിനല്ല വാരിയിട്ട കല്ലിനാണ് ഡിമാൻഡ് എന്നു തോന്നുന്നു. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമുള്ള പാവങ്ങളുടെ കഞ്ഞിയിൽ കല്ലു വാരിയിട്ടുകൊണ്ടാണ് മഞ്ഞക്കല്ലിനു ശേഷമുള്ള കല്ലിടീൽ സർക്കാർ നടപ്പാക്കിയത്. നാട്ടുകാരുടെ കല്ലേറു സഹിക്കാൻ കഴിയാതെ വന്നപ്പോൾ അരിയിലെ കല്ലുപെറുക്കി മാറ്റിയേക്കാമെന്നു പറഞ്ഞു കൈകഴുകിയിരിക്കുകയാണിപ്പോൾ. വിലക്കില്ലാത്ത വാക്കിൽ പറഞ്ഞാൽ ക(ലി)ല്ലുകാലം!
മിസ്ഡ് കോൾ
യൂണിയനുകളുമായുള്ള പോരിൽ കെഎസ്ഇബി ചെയർമാൻ ബി.അശോക് തെറിച്ചു.
- വാർത്ത
വൈദ്യുത ലൈനിനു സമീപം ഇൻസുലേറ്റഡ് തോട്ടി മാത്രം അനുവദനീയം.