മാനം പോകുന്ന വിമാനങ്ങൾ!
Saturday, July 23, 2022 5:29 AM IST
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക പരിപാടി ആണെന്നായിരുന്നു ഇതുവരെ നമ്മുടെ ധാരണ. കൈയാങ്കളികൾ കൈവിട്ടുപോകുന്നെന്നു തോന്നുന്പോഴൊക്കെ ആകാശത്തേക്കു വെടിവച്ചു നാട്ടുകാരെ പേടിപ്പിക്കുന്നതു പോലീസിന്റെ വക നാട്ടുനടപ്പാണല്ലോ. ഇതാണ് ഇപ്പോൾ ഇ.പി. ജയരാജൻ സഖാവ് തെറ്റിച്ചിരിക്കുന്നത്. പോലീസിന്റെ ആകാശത്തേക്കുള്ള വെടിയിൽ ഇതുവരെ ഒരു കരിയില പോലും താഴെ വീണ ചരിത്രമില്ല. എന്നാൽ, ആ ചരിത്രം തിരുത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കണ്ണൂർ സഖാവ്.
സഖാവ് ആകാശത്തേക്കു പൊട്ടിച്ച വെടിയിൽ ഒരു വിമാനക്കന്പനിതന്നെ താഴേക്കു വീഴുമെന്നു കരുതി മാനം നോക്കിയിരിക്കുകയാണ് അനുയായികൾ. വിമാനത്തിൽ യൂത്ത് കോണ്ഗ്രസുകാരുമായി ഗുസ്തി പിടിച്ചതിന് ഇൻഡിഗോ വിമാനക്കന്പനി മൂന്നാഴ്ചത്തേക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയതാണ് സഖാവിന്റെ ആകാശത്തേക്കുള്ള വെടിയിൽ കലാശിച്ചത്. വിമാനത്തേക്കാൾ വലുതാണ് തന്റെ അഭിമാനമെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സഖാവിന്റെ വെടിപൊട്ടിക്കൽ. വിമാനമേ, നാണവും മാനവും ഉണ്ടെങ്കിൽ മേലിൽ രാഷ്ട്രീയക്കാരുടെ അഭിമാനത്തെ തൊട്ടുകളിക്കരുത്!
ഇൻഡിഗോ കന്പനിയുടെ കണ്ണൂർ-തിരുവനന്തപുരം ഫ്ളൈറ്റിന്റെ പ്രധാന വരുമാനം സഖാവിന്റെയും ഭാര്യയുടെയും പതിവ് യാത്രകളായിരുന്നുവെന്ന കാര്യം മറക്കരുതായിരുന്നു! ആ യാത്ര താൻ വേണ്ടെന്നുവച്ചാൽ ഇൻഡിഗോ തെണ്ടി കുത്തുപാളയെടുത്തു വെറും തെണ്ടിഗോ ആയി മാറുമെന്നായിരുന്നു സഖാവ് പറഞ്ഞതിന്റെ സാരം.
എന്നാൽ, ഇ.പി. സഖാവ് പൊട്ടിച്ചത് വെറും ഉണ്ടയില്ലാ വെടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം. പക്ഷേ, പ്രതിപക്ഷം ഒരു കാര്യം മറന്നു. പണ്ട് തനിക്കു നേരേയുണ്ടായ വെടിവയ്പിന്റെ ബാക്കിപത്രമായ വെടിയുണ്ട ഇപ്പോഴും ശരീരത്തിൽ കൊണ്ടുനടക്കുന്നയാളാണ് സഖാവ്. ഇൻബിൽറ്റ് വെടിയുണ്ടയുള്ളപ്പോൾ പിന്നെ മറ്റൊരു വെടിയുണ്ടയുടെ ആവശ്യമില്ലെന്നു പുള്ളിക്കു തോന്നിയാൽ കുറ്റംപറയാൻ പറ്റുമോ?
ഒരു കാര്യവുമില്ലാത്ത രാഷ്ട്രീയ വെടിയൊച്ചകൾ കേരളത്തിൽ അടുത്തകാലത്തു പതിവായി മാറിയോയെന്നാണ് ഒരു സംശയം. കേൾക്കുന്നതിനു പിന്നാലെ പത്രക്കാരും നാട്ടുകാരും അതിനു പിന്നാലെ പായും. പിന്നെ മൂന്നാലു ദിവസത്തേക്കു വെടിയും പുകയും ചർച്ച. അതിന്റെ ഒച്ച കുറഞ്ഞെന്നു തോന്നുന്പോൾ അടുത്ത വെടി ആരെങ്കിലും പൊട്ടിക്കും.
മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി വെടിപൊട്ടിക്കൽ ഒരാഴ്ചയാണ് കത്തിപ്പിടിച്ചത്. അതൊന്ന് ഒതുങ്ങി വന്നപ്പോഴേക്കും പൂഞ്ഞാർ ആശാനെ പിടിച്ച് അകത്തിട്ടു മാലപ്പടക്കത്തിനു തീ കൊളുത്തി. ചോദ്യംചെയ്യൽ, അറസ്റ്റ്, കോടതിയാത്ര എന്നിങ്ങനെ അതു കുറെ ദിവസം നിന്നുപൊട്ടി. ഇതൊന്നു കെട്ടടങ്ങി വന്നപ്പോഴാണ് നിയമസഭയിൽ മണിയാശാന്റെ വക പൂക്കുറ്റി. അപ്പോൾത്തന്നെ ഒരു ഖേദപ്രകടനം നടത്തിയാൽ തീരാവുന്ന വിഷയത്തെ മുഖ്യനും പരിവാരങ്ങളും ന്യായീകരിച്ചു വഷളാക്കി. പ്രതിപക്ഷവും മാധ്യമങ്ങളും അതിന്റെ പിന്നാലെ വച്ചുപിടിച്ചു. അതു കഴിഞ്ഞപ്പോഴാണ് ഇൻഡിഗോ വിമാനത്തെ വെടിവച്ചിടാൻ ഇ.പി. ആശാൻ തോക്കുമായി; ക്ഷമിക്കണം, നാക്കുമായി ഇറങ്ങിയത്. ഇനി കുറെ ദിവസത്തേക്ക് എല്ലാവർക്കും ആഘോഷിക്കാൻ ഈ സ്റ്റേജ് ഷോ മതിയാകും. ഇതിന്റെ പുകയടങ്ങിക്കഴിയുന്പോൾ അടുത്തതു പൊട്ടിക്കാം.
സ്വർണക്കടത്ത്, ബിരിയാണിച്ചെന്പ്, സ്വപ്ന, ഡോളർ കടത്ത്, പ്രോട്ടോക്കോൾ ലംഘനം... അതെല്ലാം മറക്കൂ, ഈ സ്റ്റേജ് ഷോകൾ കണ്ട് ആസ്വദിക്കൂ!
മിസ്ഡ് കോൾ
ഏഴാം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തിൽ മൈക്കൽ ആഞ്ചലോയുടെ അന്ത്യവിധി ചിത്രവും തെറ്റി.
-വാർത്ത
വിദ്യാർഥികളുടെ വിധി!
ഔട്ട് ഓഫ് റേഞ്ച് ജോണ്സണ് / പൂവന്തുരുത്ത്