ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
Thursday, August 4, 2022 10:17 PM IST
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്ലയെന്നാണ് ആലപ്പുഴയ്ക്കു കുറേക്കാലമായുള്ള പേരുദോഷം. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഒൻപതു കളക്ടർമാരാണ് ആലപ്പുഴയിലൂടെ കയറിയിറങ്ങിപ്പോയത്. പേരും പെരുമയുമുള്ളവർ പലരും വന്നിട്ടും ഈ പേരുദോഷം മാറിയില്ല. എന്നാൽ, പിന്നെ പേരിനെന്തെങ്കിലും അല്പം ദോഷം കേൾപ്പിച്ചവരെത്തന്നെ ഒന്നു പരീക്ഷിച്ചുനോക്കിയാലോ എന്നു തോന്നിയിട്ടാണോ എന്നറിയില്ല, തലസ്ഥാനത്തുനിന്ന് ഒരാൾ കളക്ടറാകാൻ മിന്നൽവേഗത്തിലെത്തി.
സാധാരണ ബൊക്കെയും കളഭവുമൊക്കെയായിട്ടാണ് കളക്ടറെ സ്വീകരിക്കാറുള്ളതെങ്കിലും ഈ കളക്ടറെ കാത്തിരുന്നത് ബാരിക്കേഡും മുദ്രാവാക്യം വിളിയുമായിരുന്നു. എന്നാൽ, ഇതൊന്നും കൂസാതെ കളക്ടർ ബ്രോ ഭാര്യയുടെ കൈയിൽനിന്നു ബൊക്കെയും വാങ്ങിച്ചു കൈയോടെ കസേരയിൽ ഇരിപ്പുറപ്പിച്ചു. കളക്ടറുടെ പേരിൽ കോലാഹലം തുടങ്ങിവച്ച പ്രതിപക്ഷം ഇതോടെ തലയിൽ തുണിയുമിട്ടു കോലാഹലമേടിനു പോകേണ്ടിവരുമെന്നു നാട്ടുകാർ കരുതി. എന്നാൽ, കളക്ടറുടെ കളം കലങ്ങാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. മാധ്യമപ്രവർത്തകനെ വണ്ടിയിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുള്ള ബ്രോയെ കളക്ടറുടെ കസേരയിൽ വാഴാൻ അനുവദിക്കില്ലെന്നു പറഞ്ഞു സമുദായംകൂടി രംഗത്തിറങ്ങിയതോടെ സകല ഇരട്ടച്ചങ്കുകളും ഇരട്ടിസ്പീഡിൽ ഇടിച്ചു.
ഉൗരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടക്കുന്നതു ഹോബിയാക്കിയവരാണെങ്കിലും ചില ഫോബിയകളെങ്കിലും ഇല്ലാത്തവർ ഉണ്ടാകുമോ? പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഭാര്യ കളക്ടറായി എറണാകുളത്തു ചെന്നു ചാർജ് എടുക്കുന്നതിനു മുന്പേ ആലപ്പുഴയിൽ ഭർത്താവ് കളക്ടറുടെ ചാർജ് തീർന്നു. ഇനിയും ചാർജ് ചെയ്താൽ ഈ ബാറ്ററി പൊട്ടിത്തെറിച്ചാലോ എന്നു സർക്കാരിനു പേടി. എന്തായാലും കളക്ടർ ബ്രോ വന്നതും പോയതും ആലപ്പുഴക്കാർ പലരും അറിഞ്ഞതേയില്ല. അത്രയ്ക്കും മിന്നൽ സ്പീഡിലായിരുന്നു വരവും പോക്കും. അല്ലെങ്കിലും പുള്ളിക്കു പണ്ടേ സ്പീഡ് ഇത്തിരി കൂടുതലായിരുന്നല്ലോ. പണ്ടൊന്നു സ്പീഡ് കൂടിയതിന്റെ കുഴപ്പംകൊണ്ടാണല്ലോ ഇങ്ങനെ മിന്നൽ സ്പീഡിൽ തെക്കുവടക്ക് ഓടേണ്ടിവരുന്നത്. തോന്നുന്പോൾ എടുത്തു കളയാവുന്ന ആളെയാണോ കളക്ടർ എന്നു വിളിക്കുന്നതെന്ന് ആലപ്പുഴയിൽ ആരെങ്കിലും ചിന്തിച്ചുപോയാൽ കുറ്റംപറയാൻ പറ്റില്ല. ഏറ്റവും കുറച്ചുകാലം ആലപ്പുഴ ജില്ലാ കളക്ടറുടെ കസേരയിൽ ഇരുന്നതിനുള്ള റിക്കാർഡ് ഇനി ബ്രോയുടെ പോക്കറ്റിൽ കിടക്കട്ടെ.
ആലപ്പുഴക്കാരുടെ കാര്യം പോട്ടെ, റവന്യൂവകുപ്പ് കൈവശം വച്ചിരിക്കുന്ന സിപിഐയും അവരുടെ മന്ത്രിമാരും പോലും കളക്ടർമാരുടെയൊക്കെ വരവും പോക്കും അറിയുന്നില്ലെന്നാണ് ഒടുവിൽ കേട്ട വാർത്ത. അല്ലെങ്കിലും കൂട്ടുകുടുംബത്തിൽ തീരുമാനം പലപ്പോഴും വല്യേട്ടന്റേതായിരിക്കും. ഒക്കെ അനുസരിച്ച് അടങ്ങിയൊതുങ്ങിക്കഴിഞ്ഞാൽ കുഞ്ഞേട്ടന്മാർക്ക് കഞ്ഞി കുടിച്ചുപോകാം.
അതേസമയം, നാട്ടിലെ ചങ്കുകളായ പിള്ളേർക്ക് ഇരട്ടച്ചങ്കുകളോടെല്ലാം ഒറ്റ കാര്യമേ പറയാനുള്ളൂ, നിങ്ങൾ കളക്ടറെ വയ്ക്കുകയോ മാറ്റുകയോ ചെയ്തോ... പക്ഷേ, ഞങ്ങൾക്കുള്ള മഴയവധി തലേദിവസംതന്നെ തന്നേക്കണം. അല്ലാതെ രാവിലെ എഴുന്നേറ്റ് ഓടിപ്പിടിച്ചു സ്കൂളിലേക്കു പാതിവഴിയെത്തുന്പോൾ അവധിയുടെ വാറോലയുമായി വന്നേക്കരുത്!
ആലപ്പുഴയിലെ കളംവിട്ട ബ്രോയ്ക്കു ഭാര്യയുടെ അധികാരത്തിലുള്ള എറണാകുളത്തു തന്നെയാണ് പുതിയ കസേര തരപ്പെട്ടിരിക്കുന്നത്. എന്തായാലും ഒടുവിൽ കിട്ടിയ വാർത്ത എറണാകുളത്തെ അവധിപ്രഖ്യാപനം പാളിയതിന്റെ പേരിൽ എറണാകുളം ജില്ലാ കളക്ടർ കോടതി കയറാനൊരുങ്ങുന്നു എന്നതാണ്. മുല്ലപ്പൂന്പൊടിയേറ്റു കിടക്കും കസേരയ്ക്കുമുണ്ടൊരു... എന്നൊരു പാട്ടു കേൾക്കുന്നുണ്ടോ?
മിസ്ഡ് കോൾ
= മുൻ ധനമന്ത്രി തോമസ് ഐസക്കിനു വീണ്ടും ഇഡി നോട്ടീസ്.
- വാർത്ത
=ക്ലിപ്ബി!