വാൽ നിവരുമോ, കുഴൽ വളയുമോ?
Saturday, September 24, 2022 1:03 AM IST
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന് അധ്യക്ഷന്റെ കസേരയിൽനിന്ന് എഴുന്നേറ്റ് കുര ആരംഭിച്ചു. തെരുവുനായ അസോസിയേഷന്റെ അടിയന്തര സമ്മേളനം ഇന്നു വിളിച്ചുകൂട്ടിയതിന്റെ സാഹചര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. നമ്മൾ അടിയന്തരമായി ചില തീരുമാനങ്ങളെടുത്തില്ലെങ്കിൽ നമ്മുടെ അടിയന്തിരം ഈ മനുഷ്യർ ഉടനെ നടത്തും.
കേരളം മുഴുവൻ തെരുവുനായ്ക്കൾക്കെതിരേ ചീത്തവിളിയും പ്രക്ഷോഭവും അരങ്ങേറുകയാണ്. നമ്മളെ കൊല്ലണമെന്നാണ് ചിലരൊക്കെ ആക്രോശിക്കുന്നത്. ഏതു പ്രതിസന്ധിയിലും നമ്മളെ രക്ഷിക്കാൻ പറന്നെത്തുന്ന ഡൽഹിയിലെ നമ്മുടെ കണ്കണ്ട ദേവത ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും നമ്മെ ആശങ്കപ്പെടുത്തുന്നതാണ്.
പട്ടി ചന്തയ്ക്കു പോയതുപോലെ എന്നു പറഞ്ഞ് എത്രയോ കാലമായി മനുഷ്യർ നമ്മളെ അപമാനിക്കുന്നു. നമ്മൾ എന്നെങ്കിലും അതിനെതിരേ കുരച്ചു ചാടിയിട്ടുണ്ടോ? നല്ലതു നായയ്ക്കു ചേരില്ല എന്നു പഴഞ്ചൊല്ല് ഉണ്ടാക്കിയതും ഈ മനുഷ്യർ തന്നെയല്ലേ... ഇതൊന്നും പോരാഞ്ഞ് ആരെയെങ്കിലും ചീത്ത വിളിക്കേണ്ടിവരുന്പോൾ നമ്മുടെ പേരിനെ കൂട്ടുപിടിക്കാനും ഇവർക്കു യാതൊരു മടിയുമില്ല. എന്നിട്ടാണ് ഇപ്പോൾ നമ്മളെ കുറ്റം പറയാൻ ഇറങ്ങിയിരിക്കുന്നത്.
എങ്കിലും നമ്മളെ സ്നേഹിക്കുന്ന കുറെ നായസ്നേഹികൾ ഈ നാട്ടിലുണ്ടെന്നതാണ് നമ്മുടെ ധൈര്യം. നമ്മളെ ആക്രമിക്കുന്നവരെ കോടതി കയറ്റാൻ വരെ തുനിഞ്ഞിറങ്ങിയവരോടുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ഇതുപോലെയുള്ള നായസ്നേഹികളാണ് ഈ തെരുവിന്റെ സന്പത്ത്. തെരുവുനായ്ക്കൾ ശല്യക്കാരാണെന്നു മുറിവിളി കൂട്ടുന്നവർ നമ്മൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചു എന്താണ് ഒന്നും മിണ്ടാത്തത്? നഗരത്തിലെ തെരുവോരങ്ങളിൽ യാതൊരു നാണവുമില്ലാതെ ഈ മനുഷ്യർ ഫുഡ് വേസ്റ്റുകൾ കൊണ്ടു തള്ളുന്നതുകൊണ്ടല്ലേ നമ്മൾ അവിടെ തന്പടിക്കേണ്ടിവരുന്നത്? ഇതു മുഴുവൻ തിന്നുതീർക്കുന്നതിന്റെ നന്ദി എന്നെങ്കിലും ഈ മനുഷ്യർ കാണിച്ചിട്ടുണ്ടോ? തെരുവിൽ ജീവിക്കുന്ന നമുക്കു കയറിക്കിടക്കാൻ, തലയൊന്നു ചായ്ക്കാൻ കടത്തിണ്ണയല്ലാതെ മറ്റെന്തെങ്കിലും സൗകര്യമുണ്ടോ? നാലു കന്പി നാട്ടിയ വെയിറ്റിംഗ് ഷെഡിനു വരെ ലക്ഷങ്ങൾ ചെലവഴിക്കുന്ന ഈ നാട്ടിൽ തെരുവുനായകൾക്കു കയറിക്കിടക്കാൻ ഒരു സംവിധാനം ഒരുക്കിയാൽ നമ്മൾ ഇങ്ങനെ തെരുവിലൂടെ നടക്കേണ്ടിവരുമോ?
എന്തായാലും നമ്മൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാഞ്ഞിരം എന്നൊരു മരമുണ്ട്, അതുള്ള നാട്ടിൽനിന്ന് അല്പമൊന്നു വലിഞ്ഞുനിൽക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മൂക്കിൽ വയ്ക്കാൻ പഞ്ഞിപോലും തരാതെ കുഴിച്ചിട്ടുകളയും. അതുപോലെ കടിക്കാൻ ഇറങ്ങുന്പോൾ രാഷ്ട്രീയ നേതാക്കളെ കണ്ടാൽ ബഹുമാനം കാണിക്കണം. സാധാരണ മനുഷ്യരെ കടിക്കുന്നതുപോലെ രാഷ്ട്രീയക്കാരെ കടിക്കാൻ ശ്രമിക്കരുത്. കാരണം അവരിൽ ചിലർക്കു തൊലിക്കട്ടി അല്പം കൂടുതലാണ്, എന്തിനാണ് വെറുതെ പല്ലുകളയുന്നത്.
ഇനിയൊരു പ്രധാന കാര്യം പറയാനുള്ളത്, കാട്ടാക്കട ഡിപ്പോ ഭാഗത്തുള്ള നമ്മുടെ സഹോദരങ്ങൾ ഉടൻതന്നെ ആ മേഖലയിൽനിന്നു പ്രവർത്തനങ്ങൾ മാറ്റണം. കടിയുടെ കാര്യത്തിൽ നമ്മളേക്കാൾ കൂടിയ ഇനങ്ങൾ ആ ഏരിയയിലുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ വാർത്തകളിൽനിന്നു മനസിലാകുന്നത്.
ഒടുവിൽ കേൾക്കുന്നതു നമ്മളെ കൂട്ടത്തോടെ വന്ധ്യംകരണം നടത്തി വംശനാശം വരുത്തുമെന്നാണ്. അതുകേട്ട് ആരും ഞെട്ടിവിറയ്ക്കേണ്ട. ഈ നാടകമൊക്കെ ഇവിടെ പലതവണ അരങ്ങേറിയിട്ടുള്ളതാണ്. ഇതു കേരളമാണ്. ഒന്നോ രണ്ടോ മാസം കഴിയുന്പോൾ എല്ലാം പൂട്ടിക്കെട്ടി പൊയ്ക്കോളും! കാരണം, നായയുടെ വാൽ പന്തീരാണ്ടുകാലം കുഴലിൽ ഇട്ടാലും വളഞ്ഞേ ഇരിക്കൂ എന്നതു നമുക്കു മാത്രമല്ല അവർക്കും ബാധകമാണ്!
മിസ്ഡ് കോൾ
=എകെജി സെന്ററിൽ പടക്കം എറിഞ്ഞയാളെ ടി ഷർട്ട് നോക്കി കണ്ടെത്തിയെന്നു പോലീസ്.
- വാർത്ത
=ഇനി ടി ഷർട്ട് കണ്ടിട്ടാണോ ചിലർ ഞെട്ടിവിറച്ചത്!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്