വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
Thursday, September 29, 2022 11:11 PM IST
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും രണ്ടുമായി ആളുകൾ എത്തിത്തുടങ്ങിയിരിക്കുന്നു. മേശ തുടയ്ക്കുന്ന ബംഗാളി ഇതുവരെ എത്തിയിട്ടില്ല. വല്ല പാൻകടയിലുമൊക്കെ ചുറ്റിത്തിരിഞ്ഞ് അവൻ എത്തുന്പോൾ മിക്കവാറും സമയം വൈകും. ചൂടനായ മുതലാളി അവനെ എടുത്തിട്ടു കുടയും... കൗണ്ടറിലിരുന്ന മാനേജർ ക്ലോക്കിലേക്കു നോക്കി പിറുപിറുത്തു: ഇന്നും ബംഗാളി ചീത്ത കേൾക്കുമെന്നാണു തോന്നുന്നത്. അല്പം കഴിഞ്ഞപ്പോൾ നമ്മുടെ കഥാനായകൻ കടയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. പാൻ ചവച്ചു ചുവപ്പിച്ച ചുണ്ടുകൾ, മുഷിഞ്ഞ ഒരു ഷർട്ട്, അവൻ ജനിച്ചപ്പോൾ മുതൽ ഇൻബിൽറ്റ് ആയി ഉള്ളതാണോയെന്നു തോന്നിക്കുന്ന ഇയർ ഫോണ് ചെവിയിൽ...
താൻ കുറച്ചു വൈകിയെന്നു തോന്നിയതുകൊണ്ടാവണം, അവൻ ചെവിയിലെ ഇയർഫോണ് അല്പംകൂടി തിരുകിവച്ചു. മുതലാളി ചീത്ത വിളിച്ചാലും കേൾക്കാതിരിക്കാനുള്ള പതിവ് ടെക്നിക്. ബംഗാളിയെ കണ്ടതും മുതലാളി കസേരയിൽനിന്നു പതിയെ എഴുന്നേറ്റു. സാധാരണ അവന്റെ നേരേ ചീറ്റയെപ്പോലെ ചീത്തയുമായി കുതിക്കാറുള്ള മുതലാളി ഇന്നു പാറ്റയെപ്പോലെ പതുങ്ങിനിൽക്കുന്നു. മുതലാളിയുടെ പതിവില്ലാത്ത ഭാവം കണ്ടപ്പോൾ ബംഗാളിക്ക് അന്പരപ്പ്. മാനേജരെപ്പോലും ഞെട്ടിച്ചുകൊണ്ട് മുതലാളിയുടെ സൗമ്യമായ ചോദ്യം: ഭായി, ചായ കുടിച്ചിട്ടാണോ വന്നത്?
ഭൂകന്പം പ്രതീക്ഷിച്ചുവന്നിട്ട് പൂച്ചെണ്ട് കിട്ടിയതുപോലെ ഭായി മാനേജരെയൊന്നു പാളി നോക്കി. ഇയാൾക്കിത് എന്തുപറ്റിയെന്നാണ് ആ നോട്ടത്തിന്റെ അർഥമെന്നു മാനേജർക്കു മനസിലായി. മുതലാളി പതുക്കെ ഭായിയുടെ അടുത്തേക്കുവന്നു തോളത്തു തട്ടിക്കൊണ്ടു പറഞ്ഞു: “ഭായി, ചായ കുടിച്ചിട്ടു പണി തുടങ്ങിയാ മതി കേട്ടോ!”
എന്താണു സംഭവിക്കുന്നതെന്നു പിടികിട്ടാതെ സ്വപ്നലോകത്തെ ബാലഭാസ്കറെപ്പോലെ ഭായി അടുക്കളയിലേക്കു നടന്നു.
ഭായിയേക്കാൾ ഞെട്ടലിലായിരുന്നു മാനേജർ. ഒറ്റ ദിവസംകൊണ്ട് മുതലാളിയുടെ കിളി പോയോ എന്ന മട്ടിൽ മാനേജർ മുതലാളിയെ അടിമുടിയൊന്നു നോക്കി. നോട്ടത്തിന്റെ അർഥം പിടികിട്ടിയതുപോലെ മുതലാളി ഒന്നു ചിരിച്ചു, എന്നിട്ടു പറഞ്ഞു: “താൻ ഈ നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ? എൻഐഎക്കാർ വന്ന് അവലും മലരും കുന്തിരിക്കവുമെല്ലാം തൂത്തുപെറുക്കി കൊണ്ടുപോയത് അറിഞ്ഞില്ലേ.”
“അതറിഞ്ഞു. അതും നമ്മുടെ ഭായിയുമായി എന്താ ബന്ധം?’’
“അതുമായി ബന്ധമൊന്നുമില്ല. പക്ഷേ, നമ്മുടെ ഭായിയൊക്കെ വെറും ഭായി മാത്രമാണെന്ന് എന്താ ഉറപ്പ്? കേട്ടില്ലേ, എൻഐഎക്കാർ ഒരു വർഷത്തിലേറെയായി ഭായിമാരുടെ വേഷത്തിൽ ഇവിടെയൊക്കെ ഉണ്ടായിരുന്നത്രേ.
ചായക്കടയിൽ പൊറോട്ടയടിക്കാനും കോഴിക്കടയിൽ ഇറച്ചി വെട്ടാനും പ്ലൈവുഡ് കന്പനിയിൽ ചുമടെടുക്കാനും വഴിയോരത്തു പാൻ വിൽക്കാനുമൊക്കെ ഭായിമാരായി വന്നതിൽ എൻഐഎക്കാരും ഉണ്ടായിരുന്നെന്നാണ് നാട്ടിൽ പലരും പറയുന്നത്. അവലും മലരും കുഴയ്ക്കുന്നതും കുന്തിരിക്കം പുകയ്ക്കുന്നതുമൊക്കെ അവർ നേരിട്ടു കണ്ടു മനസിലാക്കിയത്രേ. നമ്മുടെ മേശ തുടയ്ക്കുന്ന ഭായിയും ഒരു എൻഐഎക്കാരനല്ലെന്ന് എന്താ ഉറപ്പ്? നാളെ മുതൽ അവനെ ഭായിസാറേ എന്നു വിളിച്ചാലോ എന്നാലോചിക്കുവാ..!”
ഇനി പറയാനുള്ളത് സംവിധായകൻ കെ. മധു സാറിനോടും നടൻ മമ്മുക്കയോടുമാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ്, സേതുരാമയ്യർ സിബിഐ, സിബിഐ 5 തുടങ്ങിയ സിബിഐ കഥകൾ കണ്ടു കണ്ടു ഞങ്ങൾ മടുത്തു. ഇനി സിബിഐ വിട്ട് എൻഐഎയെ ഒന്നു മാറ്റിപ്പിടിച്ചുകൂടേ..? ഒറ്റ രാത്രികൊണ്ട് ഒരു ഹോളിവുഡ് പടത്തിനുള്ള തിരക്കഥയല്ലേ അവർ എഴുതിയിട്ടു പോയത്. അതുകൊണ്ട് അടുത്ത പടം ഒരു എൻഐഎ ഭായിക്കഥ ആയാലോ? ‘ഭായിരാമയ്യർ എൻഐഎ!’
ഈ ഡയലോഗ് കുറയ്ക്കേണ്ട: “എനിക്ക് ഇവിടെ മാത്രമല്ലടാ അങ്ങ് ഡൽഹിയിലുമുണ്ടെടാ പിടി! അതുകൊണ്ട് എല്ലാവരും ഡൽഹിയിലാണ്!”
മിസ്ഡ് കോൾ
=കളക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്നു പരാതിയുണ്ടെന്നു മുഖ്യമന്ത്രി.
- വാർത്ത
=നിങ്ങൾ ഇപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഒാഫ് ചെയ്യേണ്ടതാണ്!