സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
Thursday, October 13, 2022 10:14 PM IST
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തിനെയുമൊക്കെ പിടിച്ചു കുഴിമന്തിയാക്കുന്നതാണ് ഇതുവരെ കേട്ടിരുന്നത്. ഇതിപ്പം ഈ നാട്ടിൽ മനുഷ്യനെത്തന്നെ പിടിച്ചു കുഴിമന്തി വച്ചു തുടങ്ങിയിരിക്കുന്നത്രേ. ഏതാണ്ട് ഹോളിവുഡ് ഹൊറർ പടം കാണുന്ന മൂഡിലിരുന്നാണ് രണ്ടു ദിവസമായി ചേട്ടന്റെ പത്രം വായന. ടിവി തുറക്കാനേ പേടിയാണ്. അന്ധവിശ്വാസത്തെ നാട്ടിൽനിന്നു തുടച്ചുനീക്കാതെ രക്ഷയില്ല. നമ്മുടെ സഖാവിനോടൊന്നു ചോദിച്ചാലോ? സഖാവ് വിചാരിച്ചാൽ കവലയിൽ അന്ധവിശ്വാസത്തിനെതിരേ ഒരു മഹാസമ്മേളനംതന്നെ സംഘടിപ്പിക്കാൻ പറ്റിയേക്കും. സന്ധ്യമയങ്ങിത്തുടങ്ങി. എന്നാലും വേണ്ടില്ല, സഖാവിനെ ഇന്നുതന്നെ കണ്ടു സംസാരിക്കുകതന്നെ. നേരേ സഖാവിന്റെ വീട്ടിലേക്ക്.
നാട്ടിലെ പഴയൊരു തറവാടാണ് സഖാവിന്റെ വീട്. മുറ്റത്തെത്തി ഉറക്കെ വിളിച്ചുചോദിച്ചു: “സഖാവില്ലേ ഇവിടെ? ഒന്നു കാണണമായിരുന്നു.”
രണ്ടു സെക്കൻഡുകൾക്കു ശേഷം അശരീരി പോലെ വീട്ടിലെ കാർന്നോരുടെ ശബ്ദം പുറത്തേക്കുവന്നു: “കയറിപ്പോര്... അവൻ അകത്തു നരബലി നടത്തിക്കൊണ്ടിരിക്കുവാ.”
കേട്ടതും ചേട്ടൻ ഒന്നു ഞെട്ടി. നരബലിയോ? അങ്ങനെതന്നെയാണോ കാർന്നോർ പറഞ്ഞത്? പുള്ളി വല്ലപ്പോഴും തമാശയൊക്കെ പറയാറുണ്ടെങ്കിലും ഇങ്ങനെയുള്ള കാര്യമൊക്കെ തമാശ പറയുമോ? ആലോചിച്ചു നിൽക്കവേ കാർന്നോരുടെ ശബ്ദം വീണ്ടും മുഴങ്ങി: “നരബലി തീർന്നില്ല, അതുകൊണ്ട് അവനു പുറത്തേക്കു വരാൻ പറ്റില്ല. അകത്തേക്കു ചെന്നോളൂ.”
രണ്ടാമതും ഇതുതന്നെ കേട്ടതോടെ ചേട്ടൻ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. അടുത്തെങ്ങും അധികം വീടുകളൊന്നുമില്ല. മരങ്ങളും കുറ്റിക്കാടുമൊക്കെയാണ് പരിസരം നിറയെ. പലപ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്. ചുറ്റുപാടും പാളിനോക്കുന്നതിനിടയിൽ കണ്ടു, അതാ അപ്പുറത്തെ പറന്പിൽ ഒരു പാലമരം. പാലപ്പൂവിന്റെ മണം വരുന്നുണ്ടോ? ആംബിയൻസ് എല്ലാം ഏതാണ്ട് കൃത്യമാണല്ലോ.
അന്തോം കുന്തോം ഇല്ലാത്ത വിശ്വാസമാണ് അന്ധവിശ്വാസം. സഖാവ് ആണെന്നു പറഞ്ഞിട്ടു കാര്യമൊന്നുമില്ല. കാലിലൂടെ ഭയം അരിച്ചരിച്ചു കയറുന്നുണ്ടോ? ചേട്ടൻ പതിയെ താഴേക്കുനോക്കി. അവിടെ വരാന്തയിൽ കണ്ട കാഴ്ച വിറപ്പിക്കുന്നതായിരുന്നു. തറയിൽ എന്തോ ചുവന്ന ദ്രാവകം തുള്ളിതുള്ളിയായി വീണു കിടക്കുന്നു. കട്ടച്ചോര!... പത്രങ്ങളിൽ വായിച്ചതൊക്കെ ഒറ്റ നിമിഷംകൊണ്ട് ചേട്ടന്റെ മനസിൽ മിന്നിത്തെളിഞ്ഞു. ചുറ്റിക, കത്തി, ചോര, കുഴി... തിരിച്ചോടിയാലോ? അങ്ങനെ ചിന്തിച്ചുകൊണ്ട് ഗേറ്റിലേക്കു നോക്കിയപ്പോഴാണ് അടുത്ത ഞെട്ടൽ. അതാ അവിടെ ഒരു കറുത്ത നായ നാവും നീട്ടി നിൽക്കുന്നു.
കുഴിമന്തിയെന്ന ബോർഡ് കണ്മുന്നിൽ തെളിഞ്ഞുവരുന്നതുപോലെ. മുറ്റത്തെവിടെയെങ്കിലും കുഴിയെടുത്തിട്ടിട്ടുണ്ടോ? പരിഭ്രാന്തിയോടെ പരതുന്നതിനിടയിലാണ് ഒരു പാദസരത്തിന്റെ സ്വരം അടുത്തു വരുന്നതായി കേട്ടത്. “അതെന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞത്... അദ്ദേഹം അകത്തേക്കു വിളിക്കുന്നു.’’ സഖാവിന്റെ ഭാര്യയാണ് ക്ഷണിക്കുന്നത്. വീണ്ടും പിന്നിലേക്കു തിരിഞ്ഞുനോക്കി. ആ നായ അവിടെത്തന്നെയുണ്ട്.
രണ്ടും കല്പിച്ച് അകത്തേക്കു കയറാൻതന്നെ തീരുമാനിച്ചു. ചോരച്ചാലുകൾ നീന്തിക്കയറിയതും തൂക്കുമരങ്ങളിൽ ഉൗഞ്ഞാലാടിയതും മറക്കാൻ പാടില്ലല്ലോ.. ചേട്ടൻ ധൈര്യം സംഭരിച്ച് അകത്തേക്കു കയറിയതും കാർന്നോർ ഇടതുവശത്തെ മുറിയിലേക്കു വിരൽ ചൂണ്ടി. ഒരു നരബലി നേരിട്ടു കാണാൻ പോവുകയാണോയെന്ന ചങ്കിടിപ്പോടെയാണ് അവിടേക്കു നടന്നത്. എന്നാൽ, ചാരിക്കിടന്ന വാതിലിൽ മെല്ലെ തള്ളിയതും അവിടെ കണ്ട കാഴ്ചയിൽ ചേട്ടൻ അന്പരന്നു. നമ്മുടെ സഖാവ് കൈയിൽ ചെറിയൊരു ബ്രഷുമായി കണ്ണാടിക്കു മുന്നിലിരുന്നു തന്റെ മുടി കറുപ്പിക്കുന്നു. ചമ്മൽ മറച്ചുകൊണ്ട് കാർന്നോരെ തിരിഞ്ഞുനോക്കിയപ്പോൾ തലയിൽ തൊട്ടുകൊണ്ട് പുള്ളിയുടെ വിശദീകരണം: “നരബലിയാ നടക്കുന്നത്. നരയെല്ലാം ബലികൊടുത്തു കറുപ്പിക്കുവാ..!”
നരബലിയിലൂടെ ഐശ്വര്യം വരുന്ന വഴിയേ!
വീട്ടിൽനിന്നു തിരിച്ചിറങ്ങുന്പോൾ സഖാവിന്റെ ഭാര്യ ടൗവലുമായി വന്നു വരാന്തയിൽ കിടന്ന ‘രക്തത്തുള്ളികൾ’ തുടച്ചുനീക്കിക്കൊണ്ടു പിറുപിറുക്കുന്നതു കേൾക്കാമായിരുന്നു: “പടം വരയ്ക്കുന്നതുകൊള്ളാം, ചായം കലക്കി തറയിലൊഴിക്കരുതെന്ന് പിള്ളേരോട് എത്ര പറഞ്ഞാലും കേൾക്കില്ല...”
മിസ്ഡ് കോൾ
=കുത്തരിവില കുതിച്ചുകയറുന്നു.
- വാർത്ത
=അതു ഞങ്ങൾക്കു പുത്തരിയല്ല!