ഫാൻസിഡ്രസ്, നാടകം, മിമിക്രി!
Thursday, January 5, 2023 10:43 PM IST
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം തകർത്തുവാരുന്പോൾ സംസ്ഥാനത്തെ വിവിധ വേദികളിൽ സംസ്ഥാന രാഷ്ട്രീയ കലോത്സവവും കൊഴുക്കുന്നു. ഏവർക്കും രാഷ്ട്രീയ കലോത്സവ വേദിയിലേക്കു സ്വാഗതം.
ചങ്ങനാശേരിയിലെ വേദിയിൽ ഫാൻസിഡ്രസ് മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഡൽഹി നായരായി കഴിഞ്ഞ വേദിയിൽ പ്രത്യക്ഷപ്പെട്ടു ശ്രദ്ധനേടിയ മത്സരാർഥി ശശി തരൂർ ഇത്തവണ ഒറിജിനൽ നായരായി മാറുന്ന വേഷപ്പകർച്ചയാണ് പ്രച്ഛന്നമത്സരവേദിയെ ഇളക്കിമറിച്ചത്. സദസിന്റെ നിറഞ്ഞ കൈയടി നേടിയാണ് മത്സരാർഥി വേദി വിട്ടത്. പരിശീലനം നൽകിയ ഗുരു വേദിയിൽ വച്ചുതന്നെ ശിഷ്യന്റെ പ്രകടനത്തിൽ നല്ല മതിപ്പ് പ്രകടിപ്പിച്ചു. പെരുന്നയിലെ ഗുരുകുല പരിശീലനം മൂലം എ ഗ്രേഡ് പ്രകടനമാണ് ഈ മിടുക്കൻ പുറത്തെടുത്തിരിക്കുന്നതെന്നും ഗുരു പറഞ്ഞു.
ചെങ്ങന്നൂരിലെ വേദിയിൽ മിമിക്രി മത്സരമാണ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കുന്തവും കുടച്ചക്രവുമൊക്കെ വച്ചു പ്രത്യേകം തയാറാക്കിയ മിമിക്രി വേദി ആകർഷകമായിരുന്നു. അതിശയകരമായ സ്വരംമാറ്റത്തിലൂടെ മത്സരാർഥി സജി ചെറിയാൻ കാണികളെ കുടുകുടെ ചിരിപ്പിച്ചു. കഴിഞ്ഞ തവണ ശബ്ദാനുകരണം പാളിയതിനെത്തുടർന്നു കണ്ണീരോടെ വേദിവിട്ട സജിക്ക് ഇതു മധുരപ്രതികാരം കൂടിയായിരുന്നു.
അതേസമയം, മിമിക്രി ഇഷ്ടപ്പെടാതിരുന്ന ചിലർ വേദിക്കു പുറത്തു കൂവുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മിമിക്രിയിൽ ഒരു പുതിയ പ്രതിഭയുടെ ഉദയമാണ് ഇതെന്നു വിധികർത്താക്കൾ വിലയിരുത്തി.
ഇതിനിടെ, തലസ്ഥാനത്തു നാടകമത്സരം നടന്നതു നിറഞ്ഞ സദസിലായിരുന്നു. ശത്രുവായിട്ടും മിത്രമായിട്ടുമൊക്ക നൊടിയിടയിൽ വേഷപ്പകർച്ച നടത്തി പ്രതിഭകൾ വേദിയിൽ ജീവിക്കുകയായിരുന്നു.
കടുത്ത ശത്രുക്കൾ മിത്രങ്ങളായി മാറുന്ന കഥ പറഞ്ഞ നാടകമാണ് എ ഗ്രേഡ് നേടിയത്. മികച്ച നടന്മാർക്കുള്ള പുരസ്കാരം വിജയനും ഖാനും പങ്കിട്ടു. അഭിനയത്തിൽ നാളത്തെ വിജയ്യും ഷാരൂഖ് ഖാനുമാണ് ഈ പ്രതിഭകളെന്നു വിധികർത്താക്കൾ ഏകകണ്ഠമായി പറഞ്ഞു.
തിരുവനന്തപുരത്തുതന്നെ പ്രസംഗമത്സരവേദിയിൽ പെണ്കുട്ടികളാണ് മിന്നും പ്രകടനം നടത്തിയത്. ചിന്തയുള്ള വാക്കുകൾ പന്തം പോലെ വേദിയിൽ കത്തിപ്പടർന്നു. ശന്പളക്കുടിശിക എന്ന വിഷയത്തിലായിരുന്നു പ്രസംഗം. അതേസമയം, അപ്പീലും പ്രതിഷേധവുമൊക്കെയായി ചിലർ രംഗത്തുവന്നതോടെ പ്രസംഗമത്സരത്തിന്റെ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിനു വേദിയായത് കോട്ടയമായിരുന്നു. സമകാലിക വിഷയങ്ങളാണ് പോസ്റ്ററിൽ നിറഞ്ഞത്. നേരത്തേ ജില്ലാതല മത്സരത്തിൽ യൂത്ത് കോണ്ഗ്രസ് ഡിസൈൻ ചെയ്ത പോസ്റ്ററാണ് ചർച്ചയായത്. ആ പോസ്റ്ററുകളിൽ ഐ ഗ്രൂപ്പ് തലകൾ കാണാനില്ലായിരുന്നു. എന്നാൽ, സംസ്ഥാന തലത്തിൽ എത്തിയപ്പോഴേക്കും സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ തലയില്ലാതെതന്നെ പോസ്റ്റർ ഡിസൈൻ ചെയ്തു ഡിസിസി പുതിയ പരീക്ഷണത്തിനും തുടക്കമിട്ടു. തലയും വാലുമില്ലെങ്കിലും നല്ല നിലവാരമാണ് മത്സരാർഥികൾ പുലർത്തിയതെന്നു വിധികർത്താക്കൾ പറഞ്ഞു.
ഇതിനിടെ, മത്സരങ്ങൾ പുരോഗമിക്കവേ വേദികൾക്കു സമീപം ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഭക്ഷണശാലകളും വാർത്തകളിൽ നിറയുകയാണ്. അൽഫാം, കുഴിമന്തി, ഷവർമ തുടങ്ങിയ പുതിയതും പഴയതുമായ വിഭവങ്ങൾ ആവശ്യാനുസരണം ഭക്ഷ്യസുരക്ഷാവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരാർഥികളെ സഹായിക്കാൻ മെഡിക്കൽ സംഘവും ആംബുലൻസും സമീപത്തുതന്നെയുള്ളതിനാൽ ഭക്ഷണം കഴിക്കുന്നതിൽ ഒട്ടും പേടി വേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചിരിക്കുന്നത്! എന്തെങ്കിലും സംഭവിച്ചാൽ ഒരാഴ്ചത്തേക്കു റെയ്ഡ് നടത്താനും അവർ റെഡിയായി നിൽപ്പുണ്ട്!
മിസ്ഡ് കോൾ
= ഏതാണ് നല്ല ഹോട്ടൽ എന്നറിയാൻ സർക്കാരിന്റെ ആപ്പ് വരുന്നു.
- വാർത്ത
= ചായ കുടിക്കാം, ആപ്പ് കടിക്കാം!