അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
Friday, February 10, 2023 1:41 AM IST
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മലയാളികൾ ആരുമുണ്ടാകില്ല. എന്നെക്കൊണ്ട് രക്ഷപ്പെട്ടവർ എത്രയോ പേരുണ്ട്. ആളുകൾ മാത്രമല്ല, രാഷ്ട്രീയ പ്രമുഖർ പോലും എന്നെ കണ്ടാൽ മനസിലെങ്കിലും ഒന്നു വണങ്ങാതെ പോവില്ല. എന്നോടാരും കണക്കു ചോദിക്കാറില്ല, ഞാൻ ആരോടും കണക്കു പറയാറും ഇല്ല, അതാണ് നാട്ടുനടപ്പ്.
വെള്ളം കോരിയും തുണി പിഴിഞ്ഞൊഴിച്ചുമൊക്കെ ദുരിതം മാത്രം ബാക്കിയായ ഒരു കാലം എനിക്കുണ്ടായിരുന്നു. നാലാൾ കൂടുന്നിടത്ത് അന്തസായി ഇറങ്ങിച്ചെല്ലാൻ ആളുകൾ എന്നെ അനുവദിച്ചിരുന്നില്ല. പലപ്പോഴും ബാത്ത് റൂമിലും ടോയ്ലറ്റിലുമൊക്കെ ഒളിച്ചിരിക്കേണ്ട ഗതികേടായിരുന്നു എനിക്ക്. കസേരയിലോ മേശപ്പുറത്തോ ഒന്നു ഇരിക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട്. നേതാക്കളുടെയും പ്രമുഖരുടെയുമൊക്കെ യോഗങ്ങളിൽ കാഴ്ചക്കാരനായെങ്കിലും ഒന്നു കയറാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എത്രയോ കാലം മോഹിച്ചിരിക്കുന്നു. എന്നാൽ, മുറ്റത്തെ ചെളിയിലും അലക്കുകല്ലിന്റെ ചുവട്ടിലുമൊക്കെ കുത്തിയിരിക്കാനായിരുന്നു എന്റെ യോഗം.
ആവശ്യം കഴിഞ്ഞപ്പോൾ എത്രയോ പ്രാവശ്യം പലരും എന്നെ പുറംകാലിനു തൊഴിച്ചെറിഞ്ഞിരിക്കുന്നു. പക്ഷേ, ഒരിക്കലും ഞാൻ പരാതി പറയാൻ വന്നിട്ടില്ല. അങ്ങനെ കാലങ്ങളോളം ദുരിതങ്ങളുടെ കന്പിവളയത്തിൽ തൂങ്ങിക്കിടന്ന എനിക്ക് നാട്ടിൽ ഒരു നിലയും വിലയും ഉണ്ടാക്കിത്തന്നത് രാഷ്ട്രീയക്കാരാണെന്ന കാര്യത്തിൽ സംശയമില്ല. അതിൽത്തന്നെ ഇവിടത്തെ സഖാക്കളോടുള്ള എന്റെ അകൈതവമായ കടപ്പാടും സ്നേഹവും എത്ര പറഞ്ഞാലും മതിയാകില്ല.
പൊതുസമൂഹത്തിൽ അവർ എനിക്ക് ഇടം തന്നു. പാർട്ടിയാപ്പീസിലെ പ്രധാന മേശയിൽ, കസേരയിൽ ഒക്കെ എന്നെ അവർ കയറ്റിയിരുത്തി. ഒരിക്കൽപോലും എനിക്കെതിരേ അവർ ഒരു വാക്കു പറയുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല. പാർട്ടിയുടെ വിശ്വസ്തർ അല്ലാത്ത ആരെയും പ്രവേശിപ്പിക്കാത്ത യോഗങ്ങളിലേക്കുവരെ അവർ എന്നെ ക്ഷണിച്ചുകൊണ്ടുപോയി. പെരിയ സഖാക്കളെ കാണാൻ അണികൾക്കുവരെ സമയവും അനുവാദവുമൊക്കെ മുൻകൂട്ടി മേടിക്കേണ്ടിവന്നിട്ടും ഏതു സമയത്തും ഏതു നേതാവിന്റെയും മുന്നിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം പാർട്ടി അംഗത്വം പോലുമില്ലാത്ത എനിക്കുണ്ടായിരുന്നു.
ഒരിക്കൽപോലും എന്നെ അവഗണിച്ചിട്ടില്ല, നിറഞ്ഞ ചിരിയോടെയല്ലാതെ എന്നെ സ്വീകരിച്ചിട്ടില്ല. പ്രമുഖരെയും ബിസിനസുകാരെയുമൊക്കെ സന്ദർശിക്കാൻ പോകുന്പോൾ മുൻനിരയിൽ എന്നെ നിർത്തും. ഞാനാണ് പലപ്പോഴും മുന്നിൽനിന്ന് അവരെ നയിച്ചുകൊണ്ടുപോയിരുന്നത്. എന്നെ കാണുന്പോഴേ ആളുകൾ ഭയഭക്തി ബഹുമാനങ്ങളോടെ എഴുന്നേൽക്കുന്നതു കണ്ട് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഇത്രയൊക്കെ ബഹുമാനിക്കാൻ മാത്രം ഞാനൊരു വിഐപിയാണോ?
ഇന്റർനെറ്റ് ബാങ്കിംഗിന്റെയും ഗൂഗിൾ പേയുടെയും ഇക്കാലത്തും അവർ ഞാനുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചിട്ടില്ല. കാരണം, അവരെ അവരാക്കിയത് ഞാനാണ്. ഇന്നു നാട്ടിൽ തല ഉയർത്തിനിൽക്കുന്ന പല പാർട്ടിക്കെട്ടിടങ്ങളുടെയും പിന്നിൽ വിയർപ്പൊഴുക്കിയത് ഞാനാണ്. നാടൊട്ടുക്കും ഞാനോടി ഉണ്ടാക്കിയതാണ് പലതും. ഇത്രയുമൊക്കെ പറഞ്ഞപ്പോൾ നിങ്ങൾക്ക് എന്നെ മനസിലായിക്കാണുമെന്നാണ് കരുതുന്നത്... മനസിലാകാത്തവരുണ്ടെങ്കിൽ പറയാം. ഞാനാണ് ബക്കറ്റ്! സഖാക്കളുടെ അക്ഷയപാത്രം..
ഇതൊക്കെ എന്തിനാണ് ഇപ്പോൾ പറയുന്നതെന്നായിരിക്കും നിങ്ങളുടെ സംശയം. കാരണമുണ്ട്, ഇക്കാലമത്രയും ഞാൻ കരുതിയിരുന്നത് കേരളത്തിൽ ഏറ്റവും വലിയ പിരിവുകാരൻ ഞാൻ ആയിരിക്കുമെന്നാണ്. എന്നാൽ, ധനമന്ത്രി ബാലഗോപാൽ സഖാവ് എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞാൻ കുറച്ചൊക്കെ പിരിച്ചിട്ടുണ്ടെന്നുള്ളതു സത്യമാണ്. പക്ഷേ, ഇതുപോലെ പാവപ്പെട്ടവന്റെ വരെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെക്കിപ്പിഴിഞ്ഞ് ഊറ്റിയിട്ടില്ല. ശരിക്കും പറഞ്ഞാൽ ഇതിനു കേരള ബജറ്റ് എന്നതിനു പകരം ‘കെ-ബക്കറ്റ്’എന്നല്ലേ പേരിടേണ്ടിയിരുന്നത്!
മിസ്ഡ് കോൾ
= വാലന്റൈൻസ് ഡേ വേണ്ട, പകരം പശു ആലിംഗന ദിനം മതിയെന്നു കേന്ദ്ര മൃഗസംരക്ഷണ ബോർഡ്.
- വാർത്ത
= ഒരു ഫ്രഞ്ച് കിസ് കൂടി ഉണ്ടെങ്കിൽ!