ഭക്തർക്ക് ഏലസ്, ശക്തർക്ക് ശിപാർശ!
Thursday, June 22, 2023 10:10 PM IST
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്റെ പേര് ശിപാർശ, ചിലർ എന്നെ ശുപാർശ എന്നും വിളിക്കും. എന്നെക്കുറിച്ചു കേൾക്കാത്തവർ, എന്റെ വില അറിയാത്തവർ കേരളത്തിൽ അധികമില്ല. ഞാനില്ലാതെ കേരളത്തിൽ ഒരു ഇല പോലും അനങ്ങില്ല എന്നു പറഞ്ഞാൽ ഇത്തിരി അഹങ്കാരമാണെന്നു തോന്നുമെങ്കിലും ഏതെങ്കിലും കാര്യത്തിന് ഇറങ്ങിത്തിരിച്ചുകഴിയുന്പോൾ അറിയാം എന്റെ പവറും പത്രാസും. കേരളത്തിൽ ‘സർക്കാർ കാര്യം മുറപോലെ’ എന്നാണ് ചൊല്ലെങ്കിലും കൊള്ളാവുന്ന ശിപാർശ ഒരെണ്ണമുണ്ടെങ്കിൽ കാര്യം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ നടക്കും. എൽകെജിയിൽ സീറ്റ് ഉറപ്പിക്കുന്നതിനു മുതൽ ആശുപത്രി ഐസിയുവിൽ കിടക്ക തരപ്പെടുത്തുന്നതിനു വരെ ശിപാർശ വേണ്ടിവരുന്ന ഒരു നാട്ടിലാണ് നിങ്ങൾ ജീവിക്കുന്നതെന്നു മറന്നുപോകരുത്.
ശിപാർശ വന്നാൽ അനങ്ങാതിരിക്കുന്ന ഫയലുകൾ അനങ്ങും, ഇളകാതിരിക്കുന്ന ഉദ്യോഗസ്ഥർ ഇളകും, ഇല്ലാത്ത സീറ്റുകൾ ഉറപ്പാകും. തോറ്റ പരീക്ഷകൾ ജയിക്കും! ഭക്തർ കാര്യസാധ്യത്തിനായി ഏലസുകൾ കെട്ടുന്നു, ശക്തർ കാര്യസാധ്യത്തിനു ശിപാർശകൾ തുറക്കുന്നു.
ഞാനൊന്നു തിരുവനന്തപുരത്തേക്കു വിളിച്ചാലോ?... എന്നു ചോദിക്കുന്ന രാഷ്ട്രീയക്കാർ സിനിമയിൽ മാത്രമല്ല ഉള്ളത്. ഒരു പണിയും പദവിയുമില്ലാതെ തെക്കുവടക്കു നടക്കുന്ന പല നേതാക്കളുടെയും സുപ്രധാന ആയുധവും ആമാശയവുമാണ് ശിപാർശ.
നിങ്ങൾക്കു പോലീസ് സ്റ്റേഷനിൽ ചെറിയൊരു കേസോ പരാതിയോ ഉണ്ടെങ്കിൽ ലോക്കൽ നേതാവിന്റെ ശിപാർശ മതിയാകും. പഞ്ചായത്താപ്പീസിലെ നീക്കുപോക്കിനാണെങ്കിൽ മെംബറുടെ ശിപാർശയിൽ തീർക്കാം. അതേസമയം, കൊള്ളാവുന്ന സ്കൂളിലെ നഴ്സറിയിൽ ഒരു അഡ്മിഷൻ വേണമെങ്കിൽ എംഎൽഎയോ എംപിയോ ശിപാർശ ചെയ്യേണ്ടിവരും. പിന്നെ സ്കൂളിന്റെ പെരുമയും പകിട്ടുമനുസരിച്ചു ചിലപ്പോൾ എംഎൽഎ, എംപി ശിപാർശകൾ മന്ത്രിയും കേന്ദ്രമന്ത്രിയുമായൊക്കെ വളരേണ്ടിയും വരും.
ആളും തരവും പോക്കറ്റിന്റെ കനവുമൊക്കെ നോക്കി ശിപാർശ നൽകുന്നതാണ് പല നേതാക്കളുടെയും ശീലം. എന്നാൽ, ഒരു ചെലവും ചെല്ലാനുമില്ലാതെ ശിപാർശകൾ വാരിക്കോരി നൽകിയിരുന്ന ഒരു ഇടമുണ്ടായിരുന്നു കേരളത്തിൽ. അതു കുഞ്ഞൂഞ്ഞിന്റെ പുതുപ്പള്ളിയിലാണ്. ശത്രുവായാലും മിത്രമായായും പുതുപ്പള്ളിയിലെ വീട്ടിൽ കാലുകുത്തിയവരെല്ലാം ശിപാർശക്കത്തുമായിട്ടേ മടങ്ങിയിട്ടുള്ളൂ. മുറിയിലും മുറ്റത്തും വഴിവക്കിലും ഓടുന്ന കാറിലും കുഞ്ഞൂഞ്ഞ് ഇട്ടുകൊടുത്ത ശിപാർശകൾക്കു കൈയും കണക്കുമില്ല. ഒരു കൈയിൽ കടലാസും മറുകൈയിൽ പേനയുമായി ശിപാർശയ്ക്കൊപ്പിടുന്ന കുഞ്ഞൂഞ്ഞിന്റെ ചിത്രം മലയാളിക്ക് എങ്ങനെ മറക്കാൻ കഴിയും.. എന്തിനധികം പറയുന്നു, ഉൗണുമേശയിലും ബാത്ത്റൂമിന്റെ വാതിൽക്കലും വരെ കുഞ്ഞൂഞ്ഞിന്റെ ശിപാർശക്കത്തിനായി നാട്ടുകാർ കാത്തുനിന്നിരുന്നു.
ഇത്തിരി ആക്ടീവായാൽ നേതാവാകാമെന്നു കരുതി ഏതെങ്കിലും കുട്ടിനേതാവ് ജലപീരങ്കിക്കു മുന്നിൽ നീരാട്ടു നടത്താനും ബാരിക്കേഡിന്റെ മെക്കിട്ടു കേറാനും ലാത്തിയടി എണ്ണം പറഞ്ഞുമേടിക്കാനും നടക്കുന്പോൾ ഒന്നോർക്കുന്നതു നല്ലതാണ്, നിങ്ങളുടെ പുറത്തുപതിച്ച ലാത്തിയടിയുടെ എണ്ണമല്ല, ശിപാർശക്കത്തുകളുടെ ഭാരമാണ് നിങ്ങളെ ഭാരവാഹിയാക്കുന്നത്.
ഇനി പരീക്ഷ എഴുതിയില്ലെന്നോർത്തു വിഷമിക്കേണ്ട, ശിപാർശക്കത്തുണ്ടെങ്കിൽ മാർക്ക് കോളത്തിൽ വന്നു മൂക്കുംകുത്തി വീണുകൊള്ളും. എഴുതിയ പരീക്ഷയ്ക്കെല്ലാം എട്ടുനിലയിൽ പൊട്ടിയെന്നോർക്കുന്പോൾ പൊട്ടിച്ചിരിക്കുക; കാരണം, ബാക്കിയുള്ളവരെ ഞെട്ടിക്കാനുള്ള സർട്ടിഫിക്കറ്റുകൾ പാർട്ടിയാപ്പീസിൽ കെട്ടുംപടിയുണ്ട്. ഏതു വ്യാജനെയും ഒറിജിനലാക്കാനും നേതാക്കൾക്ക് ഈ ഒറ്റ മരുന്നു മതി, നീട്ടിവലിച്ചൊരു ശിപാർശ!
മിസ്ഡ് കോൾ
= തൊപ്പി എന്ന യുട്യൂബർക്കെതിരേ അശ്ലീലം പറഞ്ഞതിനു കേസ്.
- വാർത്ത
=മലയാള സിനിമയ്ക്ക് ഒരു തിരക്കഥാകൃത്തുകൂടി!