മേശപ്പുറത്തെ അശരീരി, ഷോ കാണിക്കരുത് !
Thursday, July 13, 2023 11:05 PM IST
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ആരാണ് ഈ മേശ കണ്ടുപിടിച്ചതെന്നറിയില്ല. എന്തായാലും ഒട്ടും മോശമല്ലാത്ത ഒരു ആശയമായിരുന്നു മേശ. വീട്ടിലും നാട്ടിലും കൊട്ടാരത്തിലും വരെ മേശ കാണാം. തട്ടുകടയിലെ ശേലില്ലാത്ത മേശയിലാണ് പലരുടെയും ആമാശയം നിറയ്ക്കുന്ന പൊറോട്ട വീശിയടിക്കുന്നത്. ഒരു ആപ്പീസ് ആയാൽ അത്യാവശ്യം മേശ വേണം. ഇന്ത്യാ ചരിത്രം വരെ നീണ്ടുകിടക്കുന്നതാണ് ഈ മേശയുടെ മേന്മ. സാക്ഷാൽ ഗാന്ധിജിതന്നെ നേരിട്ടെത്തിയ വട്ടമേശസമ്മേളനത്തിന്റെ ചരിത്രം പഠനമേശയിൽ കിട്ടാത്തവർ ചുരുക്കം.
ഇനി സർക്കാർ ആപ്പീസിലെ മേശയാണെങ്കിൽ അതിനു മീശയുണ്ടെന്ന് ആർക്കും തോന്നിപ്പോകും. അതിന്റെ പിന്നിലിരിക്കുന്ന ചില ആശാൻമാരുടെ ആശയും കീശയുമാണ് ഈ മേശ. ആശാനു വാശി കയറിയാൽ ഫയലുകൾ മേശവലിപ്പിൽ കയറും. പിന്നെ ഇറങ്ങണേൽ ആവശ്യക്കാരന്റെ കീശയിലെ കാശ് ആശാന്റെ മേശപ്പുറത്ത് അവകാശം പോലെ കിടക്കണം. ചായം പൂശിയ കാശ് കൊടുത്തു പല ആശാന്മാരെയും, നിരാശയിലായ നാട്ടുകാർ അഴിയെണ്ണിച്ചിട്ടുണ്ടെങ്കിലും മേശപ്പുറങ്ങളിൽ ഇന്നും പശ പിടിച്ചപോലെ ഫയലുകൾ പൗരന്റെ നാശം കണ്ടിരിപ്പുണ്ട്.
മേശയ്ക്കിങ്ങനെ ആകാശം മുട്ടുന്ന ആവേശക്കഥകൾ ഖണ്ഡശ പറയാനുണ്ടെങ്കിലും ഒരു കാര്യത്തിൽ അല്പം നിരാശ ബാക്കിയുണ്ടായിരുന്നു. കാശും പ്രതാപവുമൊക്കെയുണ്ടെങ്കിലും ഒരു കലാമൂല്യത്തിന്റെ കുറവുണ്ടോ? കലാതാരങ്ങളുടെ പകിട്ടും ഫാൻസിന്റെ പത്രാസുമൊക്കെ കാണുന്പോൾ എന്നാണ് തനിക്കൊരു കലാകാരനു വേദിയൊരുക്കാൻ കഴിയുകയെന്ന ആശയുമായി കാത്തിരിപ്പിലായിരുന്നു മേശ.
അങ്ങനെയാണ് നിയമസഭയിൽ ആ ബജറ്റ് സമ്മേളനമെത്തിയത്. കൊട്ടിക്കലാശത്തിനുള്ള ചുറ്റുവട്ടങ്ങളുമായാണ് എംഎൽഎമാർ അണിഞ്ഞൊരുങ്ങി വന്നത്. കസേരകളി, കംപ്യൂട്ടർ തല്ലിപ്പൊട്ടിക്കൽ, പിടിവലി, കബഡികളി, ലഡു പെറുക്കൽ, മൈക്ക് പറിക്കൽ തുടങ്ങിയ ഇനങ്ങളെല്ലാം ഒന്നിനു പിറകെ മറ്റൊന്നായി അരങ്ങേറി. ഈ കലാപ്രകടനത്തിന്റെ ദൃശ്യങ്ങൾ തത്സമയം കണ്ടു ജനങ്ങൾ വണ്ടറടിച്ചു നിന്നു.
ഇതിനിടയിലാണ് ഒരു കലാകാരൻ ഒളിഞ്ഞുകിടന്ന തന്റെ കലാവൈഭവം അപ്രതീക്ഷിതമായി പുറത്തെടുത്തത്. ഒരു കലാകാരന്റെ പാദസ്പർശനത്തിനായി കൊതിച്ച മേശയ്ക്കും കിട്ടിയ അതുല്യഭാഗ്യമായിരുന്നു അത്. ആ പ്രതിഭ നിയമസഭയിലെ പേരും പെരുമയുള്ള മേശപ്പുറത്തേക്കു ചാടിക്കയറി. ചടുലമായ ആ ചുവടുവയ്പുകൾ കാണികളെ ത്രില്ലടിപ്പിച്ചു. ഒരു മേശയിൽനിന്ന് അടുത്ത മേശയിലേക്ക് ഒറ്റക്കാലിൽ ചുറ്റിത്തിരിഞ്ഞുള്ള ചുവടുകൾ. അരങ്ങു കൊഴുപ്പിച്ച്, അഴിഞ്ഞുവീഴാനൊരുങ്ങിയ മുണ്ടിനെ തുഴഞ്ഞുപിടിച്ച ആ പ്രതിഭ അവസാനം മേശപ്പുറത്തേക്കുതന്നെ കുഴഞ്ഞുവീണു. തികഞ്ഞ സംതൃപ്തിയിൽ നീണ്ട ശവാസനം! പാഞ്ഞെത്തിയ പോലീസുകാർ ഉടൻതന്നെ സ്ട്രച്ചറിൽ കിടത്തി ആദരിച്ചു, ആംബുലൻസിൽ കയറ്റി ആരാധകരിൽനിന്നു രക്ഷിച്ചു.
ആ തത്സമയ ഷോ കണ്ടവർ മാർക്കിട്ടു, ഇതു വെറും ഷോയല്ല മെഗാഷോയാണ്! അങ്ങനെ കാശു മാത്രമല്ല, ഈ പുറത്തു കലയും വഴങ്ങുമെന്നു മേശയും തെളിയിച്ചു. അങ്ങനെയിരിക്കുന്പോഴാണ് കടപ്പുറത്തു പോകാൻ മേശപ്പുറം താരത്തെ കട്ടപ്പുറം താരം വിളിച്ചത്. കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് അപകടം സംഭവിച്ചെന്ന വാർത്ത കേട്ടായിരുന്നു ഈ പോക്ക്. സങ്കടവും പരാതിയും പരിഭവവും തിരയടിക്കുന്ന കടപ്പുറത്തേക്കാണ് ചെല്ലുന്നതെന്ന കാര്യം മറന്നുപോയോ എന്തോ?
നീണ്ടുപരന്നു കിടക്കുന്ന കടപ്പുറം കണ്ടപ്പോൾ നമ്മുടെ കലാകാരനു പഴയ മേശപ്പുറമായിട്ടാണോ തോന്നിയതെന്നൊരു സംശയം. പിന്നെ ഒന്നും നോക്കിയില്ല, കരഞ്ഞുവിളിച്ചുനിന്ന മനുഷ്യരോട് ഒറ്റ ഡയലോഗ്: “ഷോ കാണിക്കരുത്!” എന്നാൽ, മേശപ്പുറത്തെ മെഗാഷോയല്ല കടപ്പുറത്തെ റിയാലിറ്റി ഷോയെന്ന് ഉടനെ മനസിലായി. പരിപാടി പൊളിഞ്ഞ ശേഷം സ്റ്റേജിൽനിന്നു ജീവനുംകൊണ്ടു രക്ഷപ്പെടുന്ന താരങ്ങളെ ഓർമിപ്പിക്കുന്ന സീൻ അരങ്ങേറുന്പോൾ അകന്പടിയായി ഒരു അശരീരി മുഴങ്ങി: “ഷോ കാണിക്കരുത്..!
മിസ്ഡ് കോൾ
= പടയപ്പയും അരിക്കൊന്പന്റെ വഴിയേ, ഒരു ചാക്ക് അരി തിന്നു.
- വാർത്ത
= പേരു മാറ്റാം, അരിയപ്പ!