സപ്ലൈകോയിലെ എയര്‍ എംബോളിസം!
Friday, August 11, 2023 12:49 AM IST
ഒൗട്ട് ഒാഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ചിരിക്കാനൊരു കാലം, കരയാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം... എന്നിങ്ങനെയൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, ഈ സോഷ്യല്‍ മീഡിയ യുഗം എയറില്‍ കയറാനൊരു കാലം ആണെന്നു തോന്നുന്നു. സോഷ്യല്‍ മീഡിയയില്‍ കൈകുത്തി ഇറങ്ങിയ പലര്‍ക്കും ഇപ്പോള്‍ എയറില്‍ കയറുക എന്നതൊരു ശീലമായി മാറിയിട്ടുണ്ട്.
പണ്ടൊക്കെ എന്തെങ്കിലും കൈപ്പിഴയോ അബദ്ധമോ പറ്റിയാല്‍ വീട്ടുകാരുടെയും അടുത്ത കൂട്ടുകാരുടെയും പിന്നെ തൊട്ട് അയല്പക്കത്തുള്ളവരുടെയുമൊക്കെ പരിഹാസവും ചീത്തവിളിയും കേട്ടാല്‍ മതിയായിരുന്നു. എന്നാല്‍, ഈ സോഷ്യല്‍ മീഡിയ യുഗത്തിൽ കാര്യങ്ങൾ പഞ്ചായത്തിലും ജില്ലയിലും എന്തിനധികം പറയുന്നു, ഭൂഖണ്ഡത്തിൽ പോലും ഒതുങ്ങില്ല. ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർകൂടി കൂട്ടത്തോടെ വന്നു നമ്മളെ ഭിത്തിയില്‍ പതിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന സമ്പ്രദായത്തിനു പറയുന്ന പേരാണ് എയറില്‍ കയറുക എന്നത്. സെലിബ്രിറ്റികളായി മാറിയാല്‍ വർഷത്തില്‍ ഒരിക്കലെങ്കിലും എയറില്‍ കയറണമെന്നത് ഏതാണ്ടൊരു നാട്ടുനടപ്പ് ആയി മാറിയിട്ടുണ്ട്.
അങ്ങനെ പലരും എയറില്‍ കയറി വൈറലായി നില്‍ക്കുന്നതിനിടയിലാണ് പരുമലയില്നിന്നൊരു എയര്‍ വാര്‍ത്തയെത്തിയത്. പ്രസവത്തിന് ആശുപത്രിയില്‍ വന്ന യുവതിയെ നഴ്സ് ചമഞ്ഞെത്തിയ, ഭര്‍ത്താവിന്റെ കൂട്ടുകാരി എയര്‍ കുത്തിവച്ചു കൊല്ലാന്‍ ശ്രമിച്ചു. കുത്തിവച്ചതും കത്തി വച്ചതും കത്രിക വച്ചതുമായ പല കഥകളും കേട്ടിട്ടുണ്ടെങ്കിലും എയര്‍ കുത്തിവച്ചു കൊല്ലാന്‍ ശ്രമിച്ചെന്നു കേട്ടത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ വാര്‍ത്ത കേട്ട പലരും ഉള്ളിലേക്ക് എയര്‍ വലിക്കാന്‍ പോലും മറന്ന് ഒരു നിമിഷം വിയര്‍ത്തുനിന്നു. പിന്നീടു കേട്ടു, ഇതാണത്രേ എയര്‍ എംബോളിസം! സിറിഞ്ചില്‍ വായു നിറച്ചു സിരകളിലേക്കു കുത്തിവച്ച് ഇഞ്ചിഞ്ചായി കൊല്ലുന്ന ക്രൂരത.
ആദ്യത്തെ ഓളവും ബഹളവുമൊക്കെ കഴിഞ്ഞപ്പോള്‍ ഇതൊരു ഒറ്റപ്പെട്ട എയര്‍ എംബോളിസമാണെന്നു കരുതി കളം കാലിയാക്കാനൊരുങ്ങിയതാണ് മലയാളി. അപ്പോഴല്ലേ അറിയുന്നത് ഈ എയര്‍ എംബോളിസം പരുമലയില്‍ മാത്രമല്ല, ഇപ്പോള്‍ നാട്ടില്‍ പലേടത്തും നടക്കുന്നു. ഓണക്കാലമല്ലേയെന്നു കരുതി സപ്ലൈകോയില്‍ സാധനം വാങ്ങാന്‍ എത്തിയവരാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ എയര്‍ എംബോളിസം കണ്ടു ഞെട്ടിയത്. ഷെല്ഫുകളിലൊന്നും അവശ്യസാധനങ്ങളില്ല, പകരം എയര്‍ മാത്രം! എല്ലാം തയാർ എന്നു മന്ത്രിയടക്കം ഇടയ്ക്കിടെ എയര്‍ പിടിച്ചുനിന്നു പറയുന്നുണ്ടെങ്കിലും ഈ എയര്‍ എംബോളിസം കാരണം ഈ ഓണക്കാലം സാദാ മലയാളിക്കു ‘വയര്‍ കമ്പോളിസം’ ആകാനാണ് സാധ്യത.
ഇതിനിടയിലാണ് പവര്‍ കമ്പോളിസവുമായി കെഎസ്ഇബിയുടെ രംഗപ്രവേശം. കര്ഷകൻ വച്ച വാഴയുടെ കൈ വൈദ്യുത ലൈനില്‍ മുട്ടിയപ്പോള്‍ പവര്‍ പൊട്ടി എന്നു പറഞ്ഞായിരുന്നു അവര്‍ കൊടുവാളെടുത്തത്. ഇലക്ട്രിക് പവര്‍ പോലും നാണിച്ചുപോകുന്ന മസില്പവറുമായി കെഎസ്ഇബി പവര്‍ എംബോളിസം നടത്തിയപ്പോള്‍ ഷോക്കേറ്റു വീണത് 406 കുലവാഴകള്‍. കെഎസ്ഇബി ആയതിനാല്‍ പിണ്ടിയെങ്കിലും ബാക്കി കിട്ടിയെന്ന് ആശ്വസിക്കാം. ഫോറസ്റ്റുകാരുടെ ‘കെയർ എംബോളിസം’ ആയിരുന്നെങ്കില്‍ കാട്ടാനയിറങ്ങി അവശേഷിച്ച പിണ്ടിയും തിന്ന് നാട്ടുകാർക്കുള്ള പിണ്ടവും നിക്ഷേപിച്ചു മടങ്ങിയേനെ. കൃഷ്ണൻകുട്ടി മന്ത്രി ഒരു കർഷകനായതിനാൽ വെട്ടിയ വാഴയ്ക്ക് എന്തെങ്കിലും നഷ്ടപരിഹാരം കിട്ടിയാൽ അത് ഫെയർ എംബോളിസമെന്നു കരുതാം.
കേരളത്തിലേക്കു വരാൻ വന്ദേഭാരതിന്റെ സമയം നോക്കിനിൽക്കുന്ന മാവേലി വരുന്നതിനു മുന്‍പെങ്കിലും സംഭരിച്ചുകൊണ്ടുപോയ നെല്ലിന്റെ വില കര്‍ഷകര്‍ക്കു കൊടുത്താൽ നാട്ടിൽ ‘കയർ എംബോളിസം’ ഒഴിവാക്കാം. സർക്കാരിന്റെ ‘പാപ്പർ എംബോളിസം’ മൂത്തതുകൊണ്ടാണോ എന്നറിയില്ല, നാട്ടില്‍ കിട്ടാവുന്ന വട്ടത്തിലൊക്കെ ബാര്‍ കുത്തിവച്ചാണ് അടുത്ത പരീക്ഷണം, ബാര്‍ എംബോളിസം..! കേസുണ്ടാവില്ല, സ്വാഭാവിക മരണം!
മിസ്ഡ് കോൾ
=കരിമണൽ മുതലാളിയുടെ കൈയിൽനിന്നു മാസപ്പടി വാങ്ങിയെന്നു വിവാദം.
- വാർത്ത
=വീണതു വിദ്യ!