ഉപന്യാസമെഴുതുക; സോളാര്‍ നമ്മുടെ ഭാവി!
Saturday, September 16, 2023 1:02 AM IST
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഭാവിയുടെ ഊര്‍ജമാണ് സോളാര്‍ എനര്‍ജി (ശരിയാണ് പലരുടെയും ഭാവി ഇതിനകം തീരുമാനമായിട്ടുണ്ട്). നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഏറ്റവും സ്വാഭാവികവും മനോഹരവുമായ പരിഹാരമാണ് സൗരോര്ജമെന്നു ശാസ്ത്രജ്ഞന്മാര് പറയുന്നു (ശാസ്ത്രജ്ഞന്മാര്ക്കു ചുമ്മാ പറഞ്ഞാല്‍ മതി, ആവശ്യങ്ങള്‍ നിറവേറ്റിയവര്‍ ഉണ്ടായിരുന്ന ഊര്‍ജംകൂടി നഷ്ടപ്പെട്ട് ഇപ്പോള്‍ പരിഹാരം തേടി തെക്കുവടക്കു പായുകയാണ്).
സൂര്യരശ്മികള്‍ നമ്മുടെ നാടിനു വലിയ ഊര്ജസാധ്യതയാണ് നല്‍കുന്നത് (പക്ഷേ, രശ്മികള്‍ക്ക് ഇത്രയും പൊള്ളല്‍ ഉണ്ടാകുമെന്ന് അന്നു പലരും കരുതിയിരുന്നില്ല).
സോളാര്‍ എനര്‍ജിയുടെ ഏറ്റവും വലിയ ആകര്‍ഷണം അതു തികച്ചും സൗജന്യമായി ലഭ്യമാണ് എന്നതാണ് (നാട്ടില്‍ പലര്‍ക്കും ലക്ഷങ്ങള്‍ പോയതൊന്നും ഇവന്മാരൊന്നും ഇതുവരെ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു). നിങ്ങളുടെ വൈദ്യുതിബില്‍ കുറയ്ക്കുന്നതിലൂടെ സൗരോര്‍ജം നിങ്ങള്‍ക്ക് വലിയ പണലാഭമാണ് നേടിത്തരുന്നത് (ഷോക്കേറ്റ് വീണ പലര്‍ക്കും ഇനിയും ബോധം ശരിക്കു തെളിഞ്ഞിട്ടില്ല).
സോളാര്‍ പാനലുകളുടെ വര്‍ധിച്ച വിലയാണ് ജനങ്ങളെ ഇതില്‍നിന്ന് അകറ്റിയിരുന്നത്. (നിലയുടെയും വിലയുടെയുമൊന്നും കാര്യം അധികം പറയാതിരിക്കുകയാണ് ഭേദം). വൈദ്യുതിക്കമ്മി എന്ന യാഥാര്‍ഥ്യവും ചാര്‍ജ് വര്‍ധന എന്ന ഭീഷണിയും സോളാര്‍ വൈദ്യുതിയുടെ പ്രസക്തി വര്‍ധിപ്പിച്ചിട്ടുണ്ട് (അങ്ങനെ പറ, ഈ കേസില്‍ കമ്മിയും കൊങ്ങിയുമൊക്കെ പ്രതിക്കൂട്ടിലാണ്).
എന്നാല്‍, അടുത്ത കാലത്തായി സോളാര്‍ പാനലുകളുടെ വിലയില്‍ വന്നിരിക്കുന്ന വന്‍ ഇടിവ് പ്രതീക്ഷയുണര്‍ത്തുന്നതാണ് (ഇടിവ് മാത്രമല്ല, പലര്‍ക്കും ഒടിവും ചതവുമൊക്കെയുണ്ടായെന്നാണ് കേള്‍ക്കുന്നത്). സൗരോര്‍ജ ശേഷി അഞ്ചു മടങ്ങായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത് (അതു കത്തു പുറത്തുവന്നപ്പോഴേ നാട്ടുകാര്‍ക്കെല്ലാം മനസിലായി).
ഗുണനിലവാരമുള്ളതു തെരഞ്ഞെടുക്കാതെ പരസ്യങ്ങളിലും മറ്റും കുടുങ്ങി വിലക്കുറവ് മാത്രം നോക്കി സോളാര്‍ പ്ലാന്റുകളുടെ പിന്നാലെ പോയാല്‍ കൈയിലെ കാശും പോകും വീടിനു മുകളിലെ സ്ഥലവും നഷ്ടമാകും (കാശു തന്നെയല്ല, പലരുടെയും മാനവും പോയെന്നാണ് കേട്ടത്. വീടിനു മുകളിലെ മാത്രമല്ല, ചിലര്‍ക്കു വീടിനുള്ളിലെ ഇടവും പോയി).
ഏതൊക്കെ ഉപകരണങ്ങളാണ് സോളാര്‍ പവറില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന ഒരു ധാരണ ആദ്യമേയുണ്ടായാല്‍ കൃത്യമായ കപ്പാസിറ്റിയിലുള്ള പ്ലാന്റ് തെരഞ്ഞെടുക്കാന്‍ സാധിക്കും (ആരെയൊക്കെ ഉപകരണമാക്കണമെന്ന ധാരണ നേരത്തേതന്നെ ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ കൃത്യമായി കത്തില്‍ പേരെഴുതി ചേര്‍ത്തത്).
സൂര്യപ്രകാശം ഉള്ളപ്പോള്‍ മാത്രമേ സോളാര്‍ പാനലുകള്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയുള്ളൂ (അങ്ങനെ സദാചാരബോധത്തിന്റെ ബാറ്ററി ഇല്ലാത്തവർ പാനല്‍ ഇടയ്ക്കിടെ മാറിമാറി പരീക്ഷിക്കും!).
ഏറ്റവുമൊടുവിലായി സോളാര്‍ പാനലുകള്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സിലിക്കണിനും വെള്ളിക്കും പകരമായി വില കുറഞ്ഞ ബദല്‍ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം (എന്തായാലും ഇപ്പോള്‍ കള്ളി വെളിച്ചത്തായി). ചുരുക്കിപ്പറഞ്ഞാല്‍, സൗരോര്‍ജം ‘ശരിതോര്ജ’മായി മാറുന്ന പ്രവര്‍ത്തനമാണ് കേരളത്തിലെ രാഷ്ട്രീയം!
മിസ്ഡ് കോള്‍
= നവംബറോടെ സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് അഭ്യൂഹം.
- വാര്‍ത്ത
=നാട്ടിൽ ഒരു പണിയും നടക്കുന്നില്ലെന്ന പരാതി മാറുമല്ലോ!