ചെലവു ചുരുക്കാൻ ചില പൊടിക്കൈകൾ!
Saturday, November 18, 2023 12:04 AM IST
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
""പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേ, നമ്മളിവിടെ കൂടിയിരിക്കുന്നത് ഒരു പ്രത്യേക കാര്യം ആലോചിക്കാനാണ്. സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോവുകയാണെന്ന് അറിയാമല്ലോ.
ഖജനാവ് ഏതാണ്ട് സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് പോലെയായി. നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ഒന്നോ രണ്ടോ മത്സരം ഇത്തവണ ഖജനാവില്‍ നടത്താന്‍ സ്ഥലസൗകര്യമുണ്ടായിരുന്നു. എന്തായാലും ഖജനാവിനെ ഇങ്ങനെ തരിശിടാന്‍ കഴിയില്ല, അതിനാല്‍ കര്‍ശനമായ ചെലവുചുരുക്കല്‍ വേണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നമ്മുടെ ഈ ഓഫീസിലും എങ്ങനെ ചെലവുചുരുക്കല്‍ നടപ്പാക്കാമെന്ന് ആലോചിക്കാനാണ് ഇപ്പോള്‍ നമ്മള് യോഗം ചേര്‍ന്നിരിക്കുന്നത്. സൂപ്രണ്ട് എന്ന നിലയില്‍ നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുകയാണ്. നമ്മുടെ സീനിയര്‍ ക്ലാര്‍ക്ക് സുഗുണന് ചേട്ടന്‍തന്നെ അഭിപ്രായം പറഞ്ഞുതുടങ്ങട്ടെ.''
സുഗുണന്ചേട്ടന് എഴുന്നേറ്റ് എല്ലാവരെയുമൊന്നു നോക്കി: ""പ്രിയപ്പെട്ടവരേ, 20 വര്‍ഷം നീണ്ട എന്റെ ഔദ്യോഗിക ജീവിതത്തില്‍ പല വിഷയങ്ങളിലും പ്രസംഗിച്ചിട്ടുണ്ടെങ്കിലും ചെലവുചുരുക്കലിനെക്കുറിച്ച് ഒരു പ്രസംഗം നടത്താന്‍ അവസരം കിട്ടിയത് ആദ്യമായിട്ടാണ്. ഇങ്ങനെയൊരു സാഹചര്യമൊരുക്കിത്തന്ന ധനമന്ത്രിയോടും സര്‍ക്കാരിനോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
പണ്ട് ആന്റണിമുഖ്യന് മുണ്ടുമുറുക്കിയുടുക്കണം എന്നു പറഞ്ഞ സംഭവമാണ് ഇപ്പോള്‍ ഓര്മ വരുന്നത്. ഇന്നു മിക്കവരും പാന്റ്സ് ആയതിനാല്‍ മുണ്ടുമുറുക്കേണ്ടി വരില്ല, ബെല്‍റ്റ് മുറുക്കിയാല്‍ മതിയാകും. എന്റെ അഭിപ്രായത്തിൽ രാവിലെ പത്തിനുതന്നെ ആപ്പീസ് തുറക്കുന്നതാണ് ചെലവ് വര്‍ധിക്കാന്‍ ഒരു പ്രധാന കാരണം. അത് അര മണിക്കൂര്‍ മുന്നോട്ടാക്കിയാല്‍ അത്രയും ചെലവ് കുറയും.''
""അതിനിപ്പം സുഗണന്‍ ചേട്ടന് സാധാരണ പത്തരയ്ക്കാണല്ലോ എത്തുന്നത്?'' - സംശയം മാലിനിയുടെ വക.
""ഞാന്‍ പറഞ്ഞതു മറ്റുള്ളവരുടെ കാര്യമാ. ഞാന്‍ പണ്ടേ ചെലവു കുറയ്ക്കലിന്റെ ആളാണല്ലോ''- സുഗണൻ തന്റെ കാര്യക്ഷമത വിനയപുരസരം ഓർമിപ്പിച്ചു. എന്നിട്ട് തുടർന്നു: ""എന്തിനാണ് നമ്മള് മൊട്ടുസൂചി വാങ്ങുന്നത്. അതു നിര്‍ത്തിയാല്‍ വലിയൊരു ചെലവ് ഒഴിവാകില്ലേ? അതുപോലെ സ്റ്റാപ്ലര്‍ അടിക്കുമ്പോള്‍ രണ്ടെണ്ണം വേണ്ട ഒറ്റ പിന് മതി. നല്ലൊരു ചെലവുചുരുക്കല്‍ അതുവഴി നടക്കും.
പിന്നെ സ്റ്റാമ്പ് ഒട്ടിക്കാനും ഫോട്ടോ ഒട്ടിക്കാനുമൊക്കെ എന്തിനു കാശു കൊടുത്തു കോർപറേറ്റ് കന്പനികളുടെ പശ മേടിക്കണം? ചോറിന്റെ പശ ധാരാളമല്ലേ... അതുവഴി അരിയുടെ ഉപയോഗം കൂടും, നെല്ലിന്റെ വില ഉയരും! അതു മതിയാകില്ല എന്നു തോന്നുന്നവര്‍ക്കു നമ്മുടെ കോമ്പൗണ്ടില്‍ തന്നെയല്ലേ വട്ടമരം നില്‍ക്കുന്നത്. വട്ടപ്പശയ്ക്കു മുന്നില്‍ ഏതു പശയും ഞെട്ടിപ്പോകും''- സുഗണന്റെ നിരീക്ഷണപാടവം കേട്ട് മറ്റുള്ളവർ അന്തംവിട്ടിരുന്നു.
അദ്ദേഹം തുടർന്നു: ""നോക്കിക്കേ, നമ്മുടെ ആപ്പീസിലെ ഫാനുകളെല്ലാം ഫുള്‍ സ്പീഡിലാണ് കറങ്ങുന്നത്. അഞ്ചില്‍ കറങ്ങുന്നതു നാലിലേക്കും നാലില്‍ കറങ്ങുന്നതു മൂന്നിലേക്കും മാറ്റണം. പിന്നെ വൈകുന്നേരം കിട്ടുന്ന ചായയുടെ മധുരം ലേശം കുറച്ചാലും കുഴപ്പമില്ല... ഇങ്ങനെ വിവിധങ്ങളായ ചെലവുചുരുക്കല്‍ നടത്തി മന്ത്രി പറഞ്ഞതുപോലെ നമുക്കു പ്രതിസന്ധിയെ മറികടക്കണം'' - വിലപ്പെട്ട ചില നിര്‍ദേങ്ങള്‍ മുന്നോട്ടുവച്ചതിന്റെ സംതൃപ്തിയില്‍ സുഗണന്‍ ചേട്ടന് കസേരയില്‍ ചാഞ്ഞിരുന്നു.
ഇതോടെ മാലിനി മാഡം എണീറ്റു. ""സുഗണന്‍ ചേട്ടന് പറഞ്ഞ എല്ലാ ചെലവുചുരുക്കലും നടത്തിയാലും മാസം അഞ്ഞൂറു രൂപയില്‍ കൂടുതല്‍ ചുരുക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.''
""മാലിനീ, ചെലവു കുറഞ്ഞ രീതിയിലുള്ള ചില ചെലവുചുരുക്കല്‍ തന്ത്രങ്ങളാണ് ഞാന്‍ മുന്നോട്ടുവച്ചത്. കട്ടികൂടിയ ചെലവുചുരുക്കല്‍ വേണമെങ്കില്‍ നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിദഗ്ധ നിര്‍ദേശമാണ് നല്ലത്. ഇവിടെ കൃഷിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല, എല്ലാം തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരാമെന്നാണല്ലോ മന്ത്രി പറഞ്ഞത്. എല്ലാവരും മന്ത്രിയെ കളിയാക്കിയെങ്കിലും അദ്ദേഹം വിദഗ്ധമായൊരു ചെലവുചുരുക്കല്‍ മാര്‍ഗമാണ് സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്. അതാരും തിരിച്ചറിഞ്ഞില്ല. കൃഷി വേണ്ടെങ്കില്‍ പിന്നെ കൃഷിമന്ത്രിയുടെയും കൃഷിവകുപ്പിന്റെയും ആവശ്യമില്ല.
നൂറുകണക്കിന് ഓഫീസുകളും ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും ഒഴിവാക്കിയാല്‍ ചെലവ് നന്നായിട്ടങ്ങു കുറയും. പിന്നെ ഇങ്ങനെ പ്രസ്താവനയും തള്ളും നടത്താന്‍ മാത്രമായിട്ടുള്ള മന്ത്രിമാര്‍കൂടി ഒഴിയുകയാണെങ്കില്‍ വീണ്ടും ചെലവ് കുത്തനെ കുറയും. കാശു പിരിക്കാന്‍ പാവം നാട്ടുകാരുടെ കുത്തിനു പിടിക്കുന്നതും ഒഴിവാക്കാം. കണ്ണടയുടെ കാശും ലാഭം!''
മിസ്ഡ് കോൾ
നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും കാർ ഒഴിവാക്കി ഒരു കോടിയുടെ ബസിൽ സഞ്ചരിക്കുന്നതു ചെലവുചുരുക്കലിനെന്നു സർക്കാർ
- വാർത്ത
കാർ ചുരുങ്ങിയാൽ ബസ് ആകും!