നവകേരള ചതവും ഒടിവും!
Saturday, November 25, 2023 12:18 AM IST
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’ “അതെ, ആരാണ് സംസാരിക്കുന്നത്?’’
“സാര്‍ ഞാന്‍ ജംഗ്ഷനിലെ കടയില്നിന്നാ. ജംഗ്ഷനിൽ കുറെപ്പേര് വന്നു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. കൈയില്‍ കല്ലും വടിയുമൊക്കെയുണ്ട്. വഴിയേ പോകുന്നവരെയെല്ലാം ചീത്ത വിളിച്ച് ഓടിക്കുകയാ. കടക്കാരോടെല്ലാം ഗുണ്ടാപ്പിരിവും ചോദിക്കുന്നുണ്ട്. കൊടുക്കാത്തവരെ ചീത്തവിളിച്ച് കട അടപ്പിക്കുന്നു. ആർക്കും തടയാൻ പറ്റുന്നില്ല. അതുകൊണ്ട് പോലീസ് എത്രയും വേഗം എത്തിയില്ലെങ്കില്‍ എന്തെങ്കിലുമൊക്കെ സംഭവിക്കും. നാട്ടുകാര്‍ ആകെ ഭീതിയിലാ... സാര്‍ ഇപ്പോള്‍ എത്തുമോ?’’
“ആരാടോ അവിടെ വന്ന് ഈ പട്ടാപ്പകൽ ബഹളം കൂട്ടുന്നത്? അങ്ങനെ വെറുതെ ആരെങ്കിലും വന്നു ബഹളം വയ്ക്കുമോ?.. നിങ്ങളുടെ നാട്ടിലുള്ളവർ അവരെ നേരത്തെ തോണ്ടുകയോ തല്ലുകയോ വല്ലതും ചെയ്തോ?’’
“സാറേ, അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഏതോ കാപ്പാ കേസ് പ്രതിയൊക്കെ സംഘത്തിലുണ്ടെന്നാ പറയുന്നത്. അവരുടെ മട്ടും ഭാവവും കണ്ടിട്ട് ഒന്നിനും മടിക്കാത്ത ആളുകളാ. ഒന്നോ രണ്ടോ പോലീസുകാരൊന്നും വന്നാല്‍ ഇവരെ ഒതുക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഒരു സംഘം പോലീസ് തന്നെ വരണം സാര്‍. ഒരു കൈയാങ്കളി പ്രതീക്ഷിച്ചു പോരണം. ഇനിയും വൈകിയാല്‍ ഇവിടെ ചോരപ്പുഴയൊഴുകും സാറേ’’ - നാട്ടുകാരൻ തത്സമയ കമന്ററി ഏമാനു നൽകി.
“എടോ താന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടിട്ട് അവര്‍ അത്ര പ്രശ്നക്കാരാണെന്നു തോന്നുന്നില്ലല്ലോ. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഏതെങ്കിലും രക്ഷാപ്രവര്ത്തകരാകാനാണ് സാധ്യത. അവരുടെ കൈയില്‍ കൊടിയോ വടിയോ രസീതുകുറ്റിയോ വല്ലതുമുണ്ടോയെന്നു നോക്കിക്കേ...’’
“രക്ഷാപ്രവര്‍ത്തകരോ? സാറേ കൊല്ലും കൊലയും ഞങ്ങൾക്കു പുത്തരയല്ലെന്നാ അവന്മാർ വിളിച്ചുപറയുന്നത്. അവരുടെ കൈയില്‍ വടി മാത്രമല്ല, വേറെ എന്തൊക്കെയോ ആയുധങ്ങളുമുണ്ട്.’’
“അതു കണ്ടൊന്നും നിങ്ങള്‍ പേടിക്കേണ്ട, അതു മിക്കവാറും അവരുടെ പണിയായുധങ്ങളായിരിക്കും. നാടിനെയും നാട്ടാരെയും രക്ഷിക്കുക എന്ന ദൗത്യവുമായിട്ടു വന്നിരിക്കുന്നവരാ അവർ. മറ്റാരും നിങ്ങളെ വന്ന് ആക്രമിക്കാതിരിക്കാനാണ് അവര്‍തന്നെ ആക്രമിക്കുന്നത്! അങ്ങനെ മറ്റുള്ളവരുടെ ആക്രമണത്തിൽനിന്നു നിങ്ങളെ രക്ഷിക്കുകയല്ലേ അവർ ചെയ്യുന്നത്..’’ - ഏമാന്റെ മറുപടി കേട്ടപ്പോൾ തനിക്കു വട്ടായതാണോ അതോ ലോകത്തിനു മുഴുവൻ വട്ടായതാണോയെന്ന മട്ടിൽ ഫോൺ വിളിച്ചയാൾ തലയൊന്നു കുടഞ്ഞു.
“സാറേ, സാറിനു കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിട്ടില്ലെന്നു തോന്നുന്നു. ഈ സംഘത്തില്‍ കാപ്പാക്കേസിൽ ജയിലിൽ കിടന്നവരൊക്കെ ഉണ്ടെന്നാ പറയുന്നത്. സംഗതി നിസാരമല്ല.’’
“ഈ കാപ്പാ കേസ് എന്നു കേൾക്കുന്പോൾത്തന്നെ നമ്മൾ പേടിക്കേണ്ട കാര്യമില്ല. അതൊക്കെ നാട്ടുനടപ്പ് അനുസരിച്ചുള്ള ഒാരോ പദവികളാ. ധീരതയ്ക്കുള്ള അവാര്‍ഡ് എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെയുള്ള ഒരു സംവിധാനമാണെന്നു കരുതിയാൽ മതി. രക്ഷാപ്രവര്‍ത്തനത്തിന് ഉചിതമായ അംഗീകാരം നൽകുകയെന്നതു സർക്കാർ നയമാണ്. കൂടുതല്‍ പേരെ ഇത്തരം രക്ഷാപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പാരിതോഷികം നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതുകൊണ്ട് താന്‍ ഫോണ്‍ വച്ചിട്ട് അവരുമായി സഹകരിച്ചു കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നോക്ക്.’’
“സാറേ ഇതൊന്നും ഇതുവരെ നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാര്യങ്ങളാണല്ലോ. ഇടിച്ചു കൂട്ടുന്നവരെയും തല തല്ലിപ്പൊട്ടിക്കുന്നവരെയൊക്കെ രക്ഷാപ്രവര്ത്തകരെന്നു വിളിച്ചാല്‍ നാട്ടിലെ സ്ഥിതി എന്തായി മാറും സാറേ?’’
“അപ്പോള്‍ താന്‍ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്? അറിഞ്ഞില്ലേ... ഇന്നലെ വരെയുള്ള കേരളത്തിന്റെ കാര്യം മറന്നേക്കൂ. ഇനി മുതല്‍ നമുക്കുള്ളതു നവകേരളം മാത്രമാണ്. നവകേരളം ആകുമ്പോള്‍ പലതും നൂതനവും നവീനവും ആയി വരും. വധശ്രമം മൃദുസുമം ആയി മാറിയേക്കാം. വടിവാള്‍ ഉടവാള് ആകും. തല തല്ലിപ്പൊട്ടിക്കല്‍ വെറും കലം തല്ലിപ്പൊട്ടിക്കല്‍ മാത്രം. പൂച്ചട്ടി പൂവിതളാകും.. അങ്ങനെ മാറിമറിയട്ടെ, നവകേരള ചതവ്!
മിസ്ഡ് കോൾ
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ്; അന്വേഷണം നേതാക്കളിലേക്ക്
വാർത്ത
കേടായാലും കുഴപ്പമില്ല കേഡർ ആയാൽ മതി!