തട്ടിക്കൊണ്ടുപോകൽ ഒരു തമാശയാണ്!
Friday, December 1, 2023 12:05 AM IST
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
തലക്കെട്ട് വായിച്ചാൽ ആർക്കും തലയ്ക്കിട്ട് ഒന്നു തരാൻ തോന്നും. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് തമാശയോ? എന്നാൽ, ഈ പറയുന്നതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കഥയല്ല. കുഞ്ഞിനെ തിരിച്ചുകിട്ടിയ ശേഷം അതിന്റെ ക്രെഡിറ്റ് തട്ടിക്കൊണ്ടുപോകാൻ രംഗത്തിറങ്ങിയ "കിഡ്നാപ്പർ'മാരുടെ കഥയാണ്.
കുഞ്ഞിനെ തിരിച്ചുകിട്ടിയെന്ന വാർത്ത വന്നതിനു ശേഷമാണ് ശരിക്കുള്ള "തട്ടിക്കൊണ്ടു'പോകൽ മലയാളി കണ്ടത്. ഇതു സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രത്യേക ഇടപെടൽകൊണ്ടു സംഭവിച്ചതാണെന്നു നവകേരള ബസിലിരുന്നുകൊണ്ട് പൊതുമരാമത്ത് മന്ത്രി നാട്ടുകാരെ അറിയിച്ചു.
മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും അഭിനന്ദനങ്ങൾ. നവകേരള ബസ് നേരേ കൊല്ലത്തിനു വിട്ടാലോ എന്നു പോലും ആലോചിച്ചിട്ടുണ്ടായിരുന്നു. അന്വേഷണത്തിന്റെ ബഹളത്തിനിടയ്ക്ക് അവിടെ ബസ് തള്ളാൻ പോലീസുകാരെ കിട്ടുമോയെന്ന സംശയംകൊണ്ടു പോവാതിരുന്നതാണ്. കുട്ടിയെ കണ്ടെത്താൻ ഏതു മതിൽ വേണമെങ്കിലും പൊളിക്കാമെന്ന കർശന നിർദേശവും കൊടുത്തിരുന്നത്രേ.
ഇതു വായിച്ചു നവകേരള പുളകത്തോടെ ഇരിക്കുന്പോഴാണ് ദാ വരുന്നൂ, പോലീസിന്റെ പോസ്റ്റ്: കുഞ്ഞിനെ തിരികെ കിട്ടി. പോലീസിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽകൂടി! തൂവൽ കാറ്റത്തു പറന്നുവന്നു വീണതാണോ അതോ ഇനി കാക്കയോ മറ്റോ കാഷ്ഠിച്ചപ്പോൾ അക്കൂടെ വീണതാണോയെന്ന് അറിയില്ല. എന്തായാലും പഴയ തൂവൽകൊണ്ടുതന്നെ തൊപ്പി നിറഞ്ഞിരിക്കുന്നതിനാൽ പുതിയ തൂവൽ കാക്കിത്തുണിയിൽ പൊതിഞ്ഞ് പോലീസ് ആസ്ഥാനത്തേക്കു മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മിക്കവാറും അവിടെ പൊതുദർശനത്തിനു വയ്ക്കാനാണ് സാധ്യത.
പോലീസ് സ്റ്റേഷനു മുന്നിൽ തങ്ങൾ കുത്തിയിരുന്നതുകൊണ്ടാണ് കുഞ്ഞിനെ തിരികെ കിട്ടിയതെന്ന മട്ടിലായിരുന്നു ബിന്ദു കൃഷ്ണയും കൂട്ടരും. അതുകൊണ്ടു കുഞ്ഞിനെ കിട്ടിയെന്ന വാർത്ത കേട്ടപാടെ കുത്തിയിരുന്നവരെല്ലാംകൂടി കൂട്ടമായെത്തി ലഡു രണ്ടെണ്ണം വീതം കഴിച്ചു. ഒരെണ്ണം കഴിച്ചാൽ അതു ചാനൽകണ്ണിൽ പെട്ടില്ലെങ്കിലോ?
നാടിനെ വിറപ്പിച്ച തട്ടിക്കൊണ്ടുപോകൽ നടന്നിട്ടും താനൊന്നും ചെയ്തില്ലെന്നു നാട്ടുകാർക്കു തോന്നിയാൽ തടി കേടാകുമല്ലോയെന്നു ചിന്തിച്ചപ്പോൾ നമ്മുടെ മുകേഷ് എംഎൽഎയ്ക്കും താടിക്കു കൈയും കൊടുത്തിരിക്കാനായില്ല. സ്ഥലം എംഎൽഎ സ്ഥലത്തുള്ളപ്പോൾ ക്രെഡിറ്റ് വേറെ ഏതെങ്കിലും സ്ഥലത്തേക്കു പോകുന്നതു ശരിയല്ലല്ലോ. നേരേയങ്ങു ചെന്നു.
സിനിമാനടൻകൂടി ആയതിനാൽ കാമറ കണ്ടാൽ അഭിനയം സ്വാഭാവികമായങ്ങു വന്നുപോകും. കുഞ്ഞിനെ അറിയാതങ്ങ് എടുത്തു! പക്ഷേ, ട്രോളന്മാർ പടമിട്ട് ഉരുട്ടിയപ്പോൾ എംഎൽഎയും ഉരുണ്ടു. തന്നെ കുഞ്ഞിനു ടിവിയിൽ കണ്ടു പരിചയമുണ്ടെന്നു പറഞ്ഞതുകൊണ്ടാണ് എടുത്തതെന്ന് മുകേഷ്ജി. ഒപ്പം, ഞാനുമൊരു അച്ഛനാണെന്നുള്ള തകർപ്പൻ സെന്റിമെന്റ്സും... അല്ലാതെ നിങ്ങൾ പറയുന്നതുപോലെ ക്രെഡിറ്റ് എടുക്കാനുള്ള എളുപ്പവഴിയൊന്നുമല്ല അത്.
ഗണേഷ്ജി പിന്നെ തുടക്കം മുതൽ ക്രെഡിറ്റ് പെട്ടെന്നാരും തട്ടിക്കൊണ്ടുപോകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഇടയ്ക്കിടെ ചാനലുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടു താൻ ഇവിടെത്തന്നെയുണ്ടെന്നു നാട്ടുകാരെ അറിയിക്കുകയും ചെയ്തു. അടുത്ത ഊഴം ചാനലുകാരുടെ വകയായിരുന്നു. സ്ഥാനത്തും അസ്ഥാനത്തും ചോദ്യം, കാമറയ്ക്കു മുന്നിൽപ്പെടാതെ നാട്ടുകാർ ഏറെ സൂക്ഷിച്ച ദിവസങ്ങൾ. അറിയാതെങ്ങാനും മുന്നിൽപ്പെട്ടാൽ നിങ്ങളാണോ തട്ടിക്കൊണ്ടുപോയതെന്ന ചോദ്യം ഉറപ്പ്.
പോലീസ് നീക്കങ്ങളുടെ റൂട്ട് മാപ്പും പരിശോധനാ സ്ഥലവുമൊക്കെ അപ്പപ്പോള്‍ നല്കി അവര്‍ തട്ടിക്കൊണ്ടുപോയവര്‍ക്കു പോലീസിനെ തെക്കുവടക്കു വട്ടുതട്ടാനുള്ള തട്ടിട്ടുകൊടുത്തു. വഴിയേ പോയവരിൽ ഓടി രക്ഷപ്പെടാൻ കഴിയാതിരുന്ന പലരെയും ചാനലുകാര് മത്സരിച്ചു തട്ടിക്കൊണ്ടുപോയി തത്സമയ സംപ്രേഷണം നടത്തി. പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിവന്നവരെ വാതില്ക്കല് നിര്‍ത്തി ചോദ്യംചെയ്തു. പോലീസ് ചോദിച്ചതിൽ എന്തെങ്കിലുമൊക്കെ വിട്ടുപോയിട്ടുണ്ടോയെന്ന് അറിയണമല്ലോ! മര്യാദയ്ക്കു മറുപടി പറഞ്ഞില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമോയെന്നു പേടിച്ചിട്ടാവണം പലരും ചോദിച്ചതിനും ചോദിക്കാത്തതിനുമൊക്കെ മറുപടി നല്കി ഒരുവിധം തടിതപ്പി.
ഇതിനിടയിൽ രാത്രിയിൽ പറന്പിലും തോട്ടത്തിലും കന്പും വടിയുമായി തെരച്ചിൽ നടത്തിയതിന്റെ കഥകളും ഉപകഥകളും എണ്ണമിട്ടു പറഞ്ഞു നാട്ടുകാരിൽ ചിലർ. കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് ആദ്യം തിരിച്ചറിഞ്ഞതു കോളജ് പിള്ളേർ ആണെങ്കിലും രണ്ടാമത് അറിഞ്ഞതിനുള്ള ക്രെഡിറ്റ് തങ്ങൾക്കുള്ളതാണെന്ന മട്ടിൽ ഡിവൈഎഫ്ഐ സിങ്കങ്ങൾ... ഇതെല്ലാംകൂടി കണ്ട് കൺഫ്യൂഷനിലായി മലയാളി! ശരിക്കും കുഞ്ഞിനെ തിരികെ കിട്ടിയതിനുള്ള ക്രെഡിറ്റ് ആര്‍ക്കായിരിക്കും? ഇനിയിപ്പോള്‍ ഒരു കൂട്ടര് കൂടിയേ ഇക്കാര്യത്തില്‍ അവകാശവാദം ഉന്നയിക്കാനുള്ളൂ. അതു മറ്റാരുമല്ല, തട്ടിക്കൊണ്ടുപോയ സംഘം തന്നെയാണ്. അല്പം നവകേരളപരമായി ചിന്തിച്ചാൽ കുഞ്ഞിനെ തിരികെ ലഭിച്ചതിന്റെ ക്രെഡിറ്റ് അവർക്കുള്ളതല്ലേ!
മിസ്ഡ് കോൾ
കേരളത്തിന്റെ നവകേരള യാത്രയ്ക്കു പിന്നാലെ കേന്ദ്രത്തിന്റെ ഭാരത് സങ്കല്പ് യാത്ര വരുന്നു.
വാർത്ത
ബസ് പോരാ, ഒരു വിമാനം സങ്കല്പിച്ചാലോ!