സാറേ ഒരു "ഫുൾ' എ പ്ലസ്!
Saturday, December 9, 2023 12:17 AM IST
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്കുന്നു? ഒന്നുമിരിക്കുന്നില്ലെന്നു പറയാന്‍ വരട്ടെ. ഫുൾ എ പ്ലസ് വരെ കുത്തിയിരിക്കുന്നു! അതായത്, ഉത്തരക്കടലാസിൽ എങ്ങനെയെങ്കിലും പേര് എഴുതിവയ്ക്കാൻ, ക്ഷമിക്കണം, വരച്ചുവയ്ക്കാൻ അറിയാവുന്നവർ പോലും ഫുൾ എ പ്ലസ് നേടി നാട്ടിൽ ഫ്ലെക്സ് വച്ചിട്ടുണ്ടത്രേ! അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത കുട്ടികൾക്കും എ പ്ലസ് കിട്ടുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ രഹസ്യയോഗത്തിൽ പറഞ്ഞതാണ് ആരോ പരസ്യമാക്കിയത്.
അങ്ങനെ കുട്ടയിൽ വാരി എന്പാടും വിതറേണ്ടതല്ല എ പ്ലസ് എന്നാണ് ഡയറക്ടർ പറഞ്ഞത്. ഇതു കേട്ടാൽ കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? ഇല്ലെന്നു പെട്ടെന്നു മനസിലായി. കാരണം, പ്രധാന കുട്ടിയായ മന്ത്രി ശിവൻകുട്ടി ഉടനെ അതിനെ വെട്ടി. കുട്ടികളെയും കുട്ടികളുടെ മാർക്കിനെയും തൊട്ടാൽ അക്കളി തീക്കളിയെന്നു മന്ത്രി മുന്നറിയിപ്പു നൽകി.
ഇനിയും വല്ലതും പറഞ്ഞാൽ കുട്ടി മേശപ്പുറത്തു കയറുമോയെന്നു പേടിച്ചിട്ടാണോയെന്തോ, ഡയറക്ടർ അതോടെ സൈലന്റ് മോഡിലായി. അല്ലെങ്കിലും പ്രധാന കുട്ടി പറഞ്ഞതിൽ എന്താണു തെറ്റ്? അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്ക് എ പ്ലസ് കിട്ടിയത് എങ്ങനെ കുറ്റമാകും? ഉള്ള അക്ഷരം വായിച്ചാൽ പോരേ? ഉള്ളതിനേക്കാൾ കൂട്ടി വായിക്കുന്നതല്ലേ തെറ്റ്! ആശാനക്ഷരം ഒന്നു പിഴച്ചാൽ ശിഷ്യനു പത്തു പിഴയ്ക്കുമെന്നാണ് ചൊല്ല്. മെയിൻ ആശാൻ അക്ഷരമേ വേണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് ആ പ്രശ്നവും ഒഴിവായി. നീ കുട്ടിയാണ് നിനക്കൊന്നുമറിയില്ലെന്നു സിനിമയിൽ മോഹൻലാൽ പറഞ്ഞത് ഈ കുട്ടിയെക്കുറിച്ചായിരിക്കുമോ?
ഊരും പേരും ഒന്നും എഴുതുന്നതിലല്ല ജീവിതത്തിന്റെ എ പ്ലസ് ഇരിക്കുന്നതെന്നു നമ്മുടെ നാട്ടിൽ പലരും തെളിയിച്ചിട്ടുണ്ടല്ലോ. അത്യാവശ്യം മുണ്ടു മാടിക്കുത്താനും ഒറ്റ ചാട്ടത്തിനു മേശപ്പുറത്തു കയറാനും കഴിയുന്നതാണ് എ പ്ലസിന്റെ ആദ്യപാഠം. കംപ്യൂട്ടർ പൊക്കി തലയ്ക്കു മുകളിലൂടെ കറക്കിയെറിയാൻ പഠിച്ചിരുന്നാൽ ഡിജിറ്റൽ സാക്ഷരതയുമായി. പിന്നെ ഐഎഎസുകാർ വരെ മുന്നിൽ വന്നുനിന്ന് അക്ഷരശ്ലോകം ചൊല്ലിക്കോളും.
ഖജനാവ് കാലിയായി കിടക്കുന്നതു കാരണം നാട്ടുകാർക്കു വല്ലപ്പോഴും സൗജന്യമായി കിട്ടിയിരുന്നതൊക്കെ ഏതാണ്ട് നിലച്ച മട്ടാണ്. കിറ്റുകൾ കുറ്റിയറ്റു, പള്ളിക്കൂടങ്ങളിലെ വറ്റുകൾ വറ്റിവരണ്ടു, പെൻഷൻ മുഴുവൻ ടെൻഷനിലായി, ഇപ്പോൾ കുന്പളം കുത്തിയാൽ ശന്പളം മുളയ്ക്കുമോയെന്നുള്ള ഗവേഷണത്തിലാണ് ധനമന്ത്രി. മുറുക്കിയുടുക്കാൻ കൊള്ളാവുന്ന മുണ്ടുപോലുമില്ലാതെ നിൽക്കുന്പോഴും സർക്കാർ മുടക്കമില്ലാതെ നടത്തിക്കൊണ്ടിരുന്ന സ്വപ്നപദ്ധതിയുണ്ട്; അതാണ് മാർക്കുദാനം!
സർക്കാരിന്റെ ഈ ജീവകാരുണ്യ സംരംഭത്തെ വിലകുറച്ചു കാണരുത്. രക്തദാനം മഹാദാനം എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു വലിയ പദ്ധതിയാണിത്. ഒന്നാം ക്ലാസിൽ മുതൽ പിഎസ്സി പരീക്ഷയിൽ വരെ മാർക്കുദാനം കൃത്യമായി നടന്നാൽ നമ്മുടെ നാട് പുരോഗതിയിലേക്കു കുതിക്കും! ഈ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസർക്കാർ തട്ടിയെടുക്കാതെ നോക്കണം. പരീക്ഷ നടക്കുന്ന ഹാളിനു സമീപത്തുകൂടി പോയാൽത്തന്നെ മാർക്ക് വീഴുന്ന ഫൈവ് സ്റ്റാർ സ്കൂളുകൾ മറ്റേത് സംസ്ഥാനത്തുണ്ട്? യൂറോപ്പിലുണ്ടോ? അമേരിക്കയിലുണ്ടോ?
ഫൈവ് സ്റ്റാർ ഹോട്ടല്‍ ഏതാണ്, സ്കൂള്‍ ഏതാണ് എന്നു തിരിച്ചറിയാനാവാതെ നമ്മുടെ നാട്ടിലെത്തുന്ന വിദേശികള്‍ വട്ടംകറങ്ങുന്നതു നിങ്ങള്‍ കാണുന്നില്ലേ? ഈ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെല്ലാം പിള്ളേരാണല്ലോയെന്നു കഴിഞ്ഞ ദിവസം ഒരു സായിപ്പ് അദ്ഭുതപ്പെട്ടത്രേ!
ഹോട്ടലിനു ഫൈവ് സ്റ്റാര്‍ കിട്ടണമെങ്കില്‍ നിയമപ്രകാരം ബാര്‍ നിര്‍ബന്ധം. ഇനി സ്കൂളിനെ ഫൈവ് സ്റ്റാര്‍ ആക്കുന്പോൾ അങ്ങനെയൊരു പരിഷ്കാരംകൂടി പ്രതീക്ഷിക്കാമോ? സംഗതി ബാര്‍ ആയതുകൊണ്ടും സര്‍ക്കാരിനു മദ്യം സ്റ്റാര്‍ ആയതുകൊണ്ടും സ്കൂള്‍ എല്ലാം ഫൈവ് സ്റ്റാര്‍ ആക്കുന്നതുകൊണ്ടും ചോദിച്ചുപോകുന്നതാണ്. സ്കൂളിലെത്തിയ വിദ്യാർഥി അധ്യാപകനോട്: സാറേ ഒരു "ഫുൾ' എ പ്ലസ്!
മിസ്ഡ് കോൾ
പാപ്പരായി പ്രഖ്യാപിക്കണമെന്ന കെ. സുധാകരന്റെ ഹർജി തള്ളി.
വാർത്ത
കേരള പ്രദേശ് പാപ്പർ കമ്മിറ്റി പ്രസിഡന്റ്!