ഇന്നലെ വരെ ഗണ്മാന്, ഇന്നു മുതല്‍...
Thursday, December 21, 2023 11:20 PM IST
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
പ്രത്യേക അറിയിപ്പ്, പുതുവത്സരദിനാഘോഷത്തോടനുബന്ധിച്ചു കേരളത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇനിയാരെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം പേജ് രജിസ്റ്റര്‍ ചെയ്യുക. നിങ്ങളെ ആവേശം കൊള്ളിക്കുന്ന മത്സരങ്ങൾ വിവിധ വേദികളിൽ നടന്നുവരികയാണ്.
ഉടനെതന്നെ മിഠായിത്തെരുവ് വേദി രണ്ടിലൊന്നില്‍ ഹല്വതീറ്റ മത്സരം അരങ്ങേറുന്നതായിരിക്കും. മലയാളികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കുറഞ്ഞ സമയത്തിനുള്ളില്‍ എത്ര കടകളിൽ കയറിയിറങ്ങി തിന്നുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ നിശ്ചയിക്കുക. വിജയികള്‍ക്കു മിഠായിത്തെരുവില്‍ നാട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പ്രത്യേക സൗകര്യം ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാറുപിടിച്ചു നേരേ മിഠായിത്തെരുവിലേക്ക് എത്തുക.
അല്പം മുമ്പ് കേരളവര്‍മ വേദിയില്‍ നടന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് രചനാമത്സരത്തിന്റെ ഫലം വന്നിട്ടുണ്ട്. കടുകട്ടി ഇംഗ്ലീഷ് തട്ടുന്ന ശശി തരൂർജിയൊക്കെ ഇനി ഈ വിജയിയുടെ മുന്നിൽ ട്യൂഷനു പോകേണ്ടിവരുമെന്നാണ് വിധികർത്താക്കൾ വിലയിരുത്തിയത്. ഒാക്സ്ഫഡ് ഡിക്ഷണറി അധികൃതർ ഇതിനകം ഇവിടേക്കു പുറപ്പെട്ടുകഴിഞ്ഞു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ, കാസര്‍ഗോട്ടുനിന്ന് ആരംഭിച്ച പ്രമുഖരുടെ കൂട്ടയോട്ട മത്സരം വൈകാതെ തിരുവനന്തപുരത്തു സമാപിക്കും. കൂട്ടയോട്ടം കാണാനും കറുത്ത ബസിനു കൈയടിക്കാനുമായി നിരവധി പേരാണ് വിവിധ ജില്ലകളില്‍ തടിച്ചുകൂടിയത്. കൂട്ടയോട്ടം കാണാൻ ചെല്ലാത്ത കുടുംബശ്രീക്കാരുടെ ചീട്ടുകീറുമെന്നാണു കേട്ടത്. ഈ മത്സരത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ അതു മൈക്കിനു മുന്നില്‍ പറയാതെ ഫീസടച്ചു ജഡ്ജിംഗ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കേണ്ടതാണ്. ഇതു ലംഘിക്കുന്നവരെ വേദിയിൽവച്ചുതന്നെ അയോഗ്യരാക്കുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
കരിങ്കൊടി തുന്നല്‍ മത്സരത്തില്‍ പങ്കെടുത്തു ക്ഷീണിച്ചവര്‍ക്കുള്ള നാരങ്ങാവെള്ളം കെപിസിസി വേദിയുടെ പിന്‍ഭാഗത്തു ക്രമീകരിച്ചിട്ടുണ്ട്. കൊല്ലത്തെ വേദിയില്‍ കോലടി മത്സരം പുരോഗമിക്കുകയാണ്. കമ്പും കോലും ആവശ്യമുള്ളവര്‍ക്കുള്ള സാധനം പിന്നാലെ എത്തുന്ന വണ്ടിയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കോലടിയിൽ തല നോക്കി അടിക്കുന്നവർക്ക് ഇത്തവണ പ്രത്യേക ഗ്രേസ് മാർക്ക് നൽകുന്നതായിരിക്കും.
ബാരിക്കേഡ് ചാട്ടം തിരുവനന്തപുരത്തെ പ്രത്യേക വേദിയിലാകും അരങ്ങേറുക. ബോഡി കേടായാലും കുഴപ്പമില്ല എന്നുള്ള മത്സരാര്‍ഥികള്‍ കൃത്യസമയത്തുതന്നെ വേദിക്കു സമീപം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇവിടെ കുളിക്കാനുള്ള പ്രത്യേക സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. സോപ്പും തോര്‍ത്തും ഖദര്‍ ഷര്‍ട്ടും മത്സരാര്ഥികള്തന്നെ കൊണ്ടുവരേണ്ടതാണ്.
പ്രമുഖരുടെ കൂട്ടയോട്ടം ഈ വഴി കടന്നുവരേണ്ടതുള്ളതിനാൽ അഴിഞ്ഞുപോയ മുണ്ടുകൾ, കീറിയ ചുരിദാർ കഷണങ്ങൾ, കറുത്ത തലമുടികൾ തുടങ്ങിയവ വേദിക്കു സമീപം കൂട്ടിയിടരുത്. കാരണം, ആവശ്യത്തിനു തുണി തലയിൽ ഇട്ടുകൊണ്ടാണ് കൂട്ടയോട്ടക്കാർ വരുന്നത്. അതുപോലെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അത്യാവശ്യം വേണ്ട വേഷവിധാനങ്ങൾ ധരിച്ചിട്ടുണ്ടെന്നു ടീം മാനേജർമാർ ഉറപ്പാക്കേണ്ടതാണ്. അടിപിടി വേദിയിൽ അടിവസ്ത്രം നിർബന്ധം.
കൂട്ടയോട്ടം വരുന്നതിനു മുന്‍പ് ഗൺമാൻമാരുടെ നേതൃത്വത്തിൽ ക്ലീൻ പ്രോട്ടോകോൾ പാലിക്കുന്നതായിരിക്കും. ക്ലീൻ ചെയ്യാനാവശ്യമായ വടി, കുന്തം, പന്തം തുടങ്ങിയവ സംഘാടകർ എത്തിച്ചുനൽകും.
ഗണ്ണുമായി നടക്കുന്നയാളാണ് ഗണ്മാന് എന്നായിരുന്നു ഇതുവരെ മലയാളിയുടെ ധാരണ. എന്നാൽ, കൊല്ലത്തെ മത്സരം കഴിഞ്ഞപ്പോൾ ഇതിന്റെ ചട്ടങ്ങൾ മാറ്റിയിട്ടുണ്ട്. നീളൻ കമ്പുമായി വന്നു രക്ഷാപ്രവർത്തനം നടത്തുന്നയാളെ എങ്ങനെ ഗണ്മാന് എന്നു വിളിക്കും? അതുകൊണ്ട് ഇദ്ദേഹം ഇനി മുതൽ കമ്പുമാന് എന്നറിയപ്പെടും. മുഖ്യമന്ത്രിയുടെ കന്പുമാൻ, ഗവർണറുടെ കന്പുമാൻ, പ്രതിപക്ഷനേതാവിന്റെ കന്പുമാൻ എന്നിങ്ങനെയായിരിക്കും ഇനി ഇവർ വിളിക്കപ്പെടുക..! കന്പ് ഉലക്കയാക്കി മാറ്റാൻ പറ്റുമോയെന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണ്.
-മിസ്ഡ് കോൾ
കാന്പസിൽ എസ്എഫ്ഐ കെട്ടിയ ബാനറുകൾ ഗവർണർ പോലീസിനെക്കൊണ്ട് അഴിപ്പിച്ചു.
-വാർത്ത
ഒരിടത്തു കരിങ്കൊടി അലർജി, മറ്റൊരിടത്തു ബാനർ അലർജി!