ഇതൊരു രോഗമാണോ ഡോക്ടർ?
Friday, January 5, 2024 12:05 AM IST
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
-ചോദ്യം:
പ്രിയപ്പെട്ട ഡോക്ടര്‍, 58 വയസുള്ള ഒരു രാഷ്ട്രീയക്കാരനാണ് ഞാന്‍. കുറേക്കാലമായി ഒരു രോഗം മൂലം ഞാൻ വിഷമിക്കുകയാണ്. മൈക്ക് കാണുമ്പോള്‍ കണ്ട്രോള് പോകുന്നതാണ് എന്റെ പ്രശ്നം. സ്റ്റേജിൽ മൈക്കിനു മുന്നിലെത്തിയാല്‍ പിന്നെ നകുലനെ കണ്ട നാഗവല്ലിയെപ്പോലെ ഞാന്‍ പലതും വിളിച്ചുപറയുന്നു. വല്ലതുമൊക്കെ വിളിച്ചുപറഞ്ഞു കഴിയുമ്പോഴാണ് എനിക്കു സ്ഥലകാല ബോധം വരുന്നത്. ‘ഞാനിപ്പോള്‍ എന്താണ് പറഞ്ഞത് നകുലേട്ടാ...’ എന്നു ഗംഗ ചോദിക്കുന്നതു പോലെ ഞാന്‍ സഖാക്കളോടു ചോദിക്കാറുണ്ട്. അവര്‍ പറയും, സഖാവിന് ഒന്നുമില്ല, സഖാവിന് ഒന്നുമില്ല!
പക്ഷേ, അടുത്തകാലത്തായി പ്രശ്നം അവിടംകൊണ്ടു തീരുന്നില്ല. എന്റെ രോഗം പാർട്ടിത്തറവാടിനുതന്നെ ഒരു തലവേദനയായി മാറിയിരിക്കുന്നു. പലവട്ടം ഞാന്‍ തിരുത്തിയും മാപ്പു പറഞ്ഞുമൊക്കെയാണ് ഇതുവരെ മുന്നോട്ടു പോയിരുന്നത്. പക്ഷേ, അങ്ങനെ അധികകാലം ഇനി പോകാനാവില്ല. ഇത് എന്ത് അസുഖമാണ് ഡോക്ടര്‍..? രോഗം പൂർണമായി സുഖപ്പെടുന്നതാണോ..? എത്രയും വേഗം ഒരു മറുപടി തന്ന് എന്നെ രക്ഷിക്കണം...
ഡോക്ടറുടെ മറുപടി:
പ്രിയ സുഹൃത്തേ, ലക്ഷണങ്ങള്‍ കേട്ടിട്ട് താങ്കളുടേത് അല്പം സങ്കീര്‍ണമായ ഒരു രോഗാവസ്ഥയാണെന്നു തോന്നുന്നു. വെള്ളം കണ്ടാല്‍ ആവശ്യത്തിലേറെ പേടിക്കുന്നതാണ് ഈ രോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണം. ആവശ്യത്തില്‍ കൂടുതല്‍ നിലവിളിച്ചു നാട്ടുകാരെയും വീട്ടുകാരെയും പേടിപ്പിച്ചുകളയും. ഒറ്റ ഡോസ് മരുന്നിൽ ആദ്യത്തെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുമെങ്കിലും വിദഗ്ധ ചികിത്സ തുടർന്നില്ലെങ്കിൽ രോഗം അടുത്ത ഘട്ടത്തിലേക്കു കടക്കും. മൈക്ക്, സ്റ്റേജ്, കാണികള്‍... ഇങ്ങനെയുള്ള സാഹചര്യത്തിൽ ചെന്നാൽ രോഗം പെട്ടെന്നു തലപൊക്കും. വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്നൊരു ചൊല്ലുതന്നെ ഈ രോഗത്തെക്കുറിച്ച് ആരോഗ്യവിദഗ്ധര്ക്കിടയിലുണ്ട്. എങ്കിലും ഈ രോഗം നിയന്ത്രിക്കാൻ ഒരു ഒറ്റമൂലിയുണ്ട്. ഇനി വേദിയില്‍ കയറുന്നതിനു മുമ്പ് എല്ലാറ്റിന്റെയും ‘കാരണഭൂതനെ’ ഒരു നിമിഷം മനസില്‍ ഓര്‍ക്കുക.
അങ്ങനെ ധ്യാനിച്ചാല്‍ പിന്നെ പറയാൻ വരുന്നത് അറിയാതെതന്നെ താങ്കൾ വിഴുങ്ങിക്കോളും. ഇങ്ങനെ ധ്യാനിക്കുന്പോൾ മുട്ടു കൂട്ടിയിടിച്ചാൽ പേടിക്കേണ്ട, അത് ഈ തെറാപ്പി ചെയ്യുന്നവരിൽ കണ്ടുവരുന്നതാണ്. ഇങ്ങനെ പത്തു ദിവസം തുടര്‍ച്ചയായി ചെയ്താൽ വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ശീലം താനേ ഇല്ലാതായിക്കോളും.
ചോദ്യം:
ഡോക്ടര്‍ എന്നെ മറ്റൊരു പ്രശ്നംകൂടി അലട്ടുന്നുണ്ട്. മറ്റുള്ളവര്‍ ഏതെങ്കിലും വിരുന്നിലോ പരിപാടികളിലോ മറ്റോ പങ്കെടുക്കുന്നതു കാണുമ്പോള്‍ തോന്നുന്ന ചൊറിച്ചിലാണ് അടുത്ത പ്രശ്നം. കേക്കും വൈനുമൊന്നും എനിക്കു തീരെ കണ്ടുകൂടാ. വൈന്‍ എന്നു പറയുന്പോഴേ എനിക്ക് അസ്വസ്ഥത തുടങ്ങും. അതുകൊണ്ടു തൊഴിലാളിഭാഷയില് മുന്തിരി വാറ്റിയത് എന്നേ ഞാൻ പറയാറുള്ളൂ. ഈ രോഗം ഒഴിവാക്കാൻ ഒരു ചികിത്സ നിർദേശിക്കാമോ?
ഡോക്ടറുടെ മറുപടി:
സുഹൃത്തേ, ഇതൊരു ജീവിതശൈലീരോഗമാണ്. മറ്റുള്ളവര്‍ വിരുന്നിലോ മറ്റോ പങ്കുചേരുന്നതു കാണുന്പോൾ അടിമുടി ചൊറിഞ്ഞുകയറുന്നത് ഇതിന്റെ പ്രധാന ലക്ഷണമാണ്. നമുക്കു പറ്റാത്തതു മറ്റുള്ളവർ ചെയ്യുന്നതു കാണുന്പോഴുണ്ടാകുന്ന മാനസിക സമ്മർദമാണ് ഈ രോഗത്തിന്റെ ഒരു കാരണം. ചുവപ്പുസേന കുഴച്ചെടുത്ത മാവുകൊണ്ട് ഒരു തരി കനലിൽ ഉണ്ടാക്കിയ പരിപ്പുവട കട്ടന്‍ ചായയിൽ മുക്കി മൂന്നു നേരം കഴിച്ചാല്‍ ഈ രോഗത്തിനു ശമനം വരും.
സാധാരണ പരിപ്പുവട കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അണ്ടിപ്പരിപ്പ് പാലില്‍ കുതിര്‍ത്ത് മൂന്നു നേരം കഴിച്ചാലും രോഗം വേഗത്തില്‍ ശമിക്കും. നാട്ടുകാരുടെ ചെലവില്‍ മൂക്കുമുട്ടെ തട്ടിയതിനു ശേഷം വേണം ഈ മരുന്നു കഴിക്കാന്‍... അല്ലെങ്കില്‍ നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. “യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍” എന്ന മന്ത്രം മനസില്‍ ഉരുവിട്ടുകൊണ്ടു കഴിക്കുകയാണെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കൊണ്ടുതന്നെ നല്ല മാറ്റം കാണാം.
-മിസ്ഡ് കോൾ
ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്തു നടക്കുന്നതെന്നു ജനത്തിന് അറിയാമെന്നു പ്രധാനമന്ത്രി.
-വാർത്ത
ജനം അറിഞ്ഞിട്ടും ജിയുടെ ഇഡി അറിഞ്ഞിട്ടില്ല!