തമ്മനം തമ്പി ബിരിയാണി, കാക്കിയിട്ടത്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
Sunday, June 2, 2024 2:17 AM IST
കർക്കിടകക്കഞ്ഞിപോലെ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു വിഭവമാണ് ഇന്നു നമ്മൾ തയാറാക്കുന്നത്.
ആവശ്യമുള്ള ചേരുവകള്‍:
1. ഡിവൈഎസ്പി- കാക്കിയിട്ടത് ഒന്ന്
2. എഎസ്ഐ - തൊലിക്കട്ടിയുള്ളത് രണ്ട്
3. പോലീസുകാര്‍- ആവശ്യത്തിന്
4. പോലീസ് ജീപ്പ്- പെട്രോള്‍ ഉള്ളത് ഒന്ന്.
5. തോക്ക് - പൊട്ടാത്തത് ഒന്ന്.
6. ലാത്തി - വളഞ്ഞത് മൂന്നാലെണ്ണം.
7. ഗുണ്ടാനേതാവ് - മൂത്തത് ഒരെണ്ണം
8. സാദാ ഗുണ്ടകള്‍- മെലിഞ്ഞത് ഒരു കപ്പ്
9. രാഷ്ട്രീയ പാരകൾ: വെള്ളത്തില്‍ അലിയിച്ചത്
10. പരാതിക്കാരൻ - ജീവനുള്ളത് ഒന്ന്.
ആദ്യമായി കിട്ടിയ ക്വട്ടേഷനുകള്‍ തലയ്ക്കു ചുറ്റും മൂന്നുവട്ടം ഉഴിഞ്ഞ് മേശപ്പുറത്തു നിരത്തിവയ്ക്കുക. ഡിവൈഎസ്പി കാക്കിയിട്ടതാണെങ്കില് ബിവറേജ് ഷോപ്പിൽനിന്നു കിട്ടുന്ന പാനീയത്തിൽ മുക്കി നന്നായി കഴുകിയെടുക്കുക. അങ്ങനെ ചെയ്താല്‍ കാക്കിയുടെ മടുപ്പു ഗന്ധം ഒഴിവായിക്കിട്ടും. പിന്നെ ഒടിക്കാനോ മടക്കാനോ നുറുക്കാനോ ഒക്കെ വളരെ എളുപ്പം. തുടര്‍ന്ന് തിരുമ്മിവച്ചിരിക്കുന്ന എഎസ്ഐമാരെ ഇതേ പാനീയത്തിൽ പത്തു മിനിറ്റ് മുക്കിവയ്ക്കുക. പോലീസുകാരെ മുക്കണമെന്നില്ല, തളിച്ചാലും മതിയാകും.
തുടര്‍ന്ന് ക്വട്ടേഷന്‍ തുറക്കുക. കാല് വെട്ടാണോ കൈ വെട്ടാണോ ക്വട്ടേഷനില്‍ ഉള്ളതെന്നു പരിശോധിക്കുക. ഈ സമയം നേരത്തേ അരിഞ്ഞുവച്ചിരിക്കുന്ന സാദാ ഗുണ്ടകളെ വഴറ്റിയെടുക്കാം. ഗുണ്ടകളെ ചൂടാകുന്നതു വരെ തേച്ചുമിനുക്കിയ വടിവാൾകൊണ്ട് ചെറുതായി ഇളക്കിക്കൊടുക്കുക. നന്നായി ചൂടായി എന്നു കണ്ടുകഴിഞ്ഞാല്‍ എഎസ്ഐയെയും പോലീസുകാരെയും ചേര്‍ത്തുകൊടുക്കാം. ഇടികട്ട ഉപയോഗിച്ചു പൊടിച്ചെടുത്ത മസാല ഇതിനൊപ്പം ചേർക്കണം. മസാല ഇല്ലെങ്കില്‍ മദാലസ ആയാലും മതി.
രാഷ്ട്രീയ പാരകളെ ലയിപ്പിച്ച വെള്ളം ഇതിനകം നല്ല ചുവന്ന കളര്‍ ആയിട്ടുണ്ടാവും. ഈ വെള്ളം ദേഹത്തു വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം നല്ല ചൊറിച്ചില്‍ ഉണ്ടാകും. അതുപോലെ ശരീരത്തില്‍ വീണാല്‍ നാറ്റം പോകാനും ബുദ്ധിമുട്ടാണ്. ഈ വെള്ളം ഗുണ്ടകളെ വഴറ്റിയതിലേക്കു കുറേശെയായി ഒഴിക്കുക. വെട്ടേണ്ടതു കാലാണോ കൈയാണോ എന്നത് അപ്പോൾ തെളിഞ്ഞുവരും.
നേരത്തേ തയാറാക്കി വച്ച പൊട്ടാത്ത തോക്ക് ഡിവൈഎസ്പിയുടെ കൈയിലും പൊട്ടുന്നതു ഗുണ്ടാത്തലവന്റെ കൈയിലും ഉണ്ടാകും. ഇതിനകം പാനീയത്തിൽ കിടന്നു നട്ടെല്ലു വളഞ്ഞ പോലീസുകാരെ വളഞ്ഞ ലാത്തിയില്‍ കോർത്തെടുക്കുക. ഈ സമയം ശുചിമുറിയില്നിന്നെടുത്ത വെള്ളത്തില്‍ കഴുകിയ ഡിവൈഎസ്പിയെ മുഴുവനായി ഗുണ്ടാത്തലവനോടു ചേര്‍ത്തുവയ്ക്കുക. അണ്ണനും തമ്പിയും എന്നു തോന്നുന്നതുപോലെ വേണം വയ്ക്കാൻ.
ഇതിനിടെ, ഗുണ്ടകള്‍ക്കെതിരേ പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ വന്നവനെ ഡിവൈഎസ്പി തൊലി കളഞ്ഞു നിര്‍ത്തിയിട്ടുണ്ടാവും. വടിവാള്‍കൊണ്ട് തലങ്ങും വിലങ്ങും വരഞ്ഞതിനു ശേഷം ഏതാനും കേസുകൾ കൂടി അവന്റെ തലയ്ക്കു വിതറിയാല്‍ തമ്മനം തമ്പി ബിരിയാണി റെഡി. വിരിച്ചിട്ട കാക്കിയില്‍ ചൂടു പോകുന്നതിനു മുമ്പേ വിളമ്പിയാല്‍ എല്ലാവര്‍ക്കുംകൂടി ചുറ്റുമിരുന്നു തട്ടാം!
മിസ്ഡ് കോൾ
=തെറ്റായ വാർത്ത നൽകിയാൽ മാധ്യമങ്ങളെ മറ്റു രീതിയിൽ നേരിടേണ്ടി വരുമെന്ന് എം.വി. ഗോവിന്ദൻ.
- വാർത്ത.
=രക്ഷാപ്രവർത്തനം!