സിനിമ ഇടിവേളയ്ക്കു ശേഷം തുടരും!
ഔട്ട് ഓഫ് റേഞ്ച്/ ജോൺസൺ പൂവന്തുരുത്ത്
Saturday, August 31, 2024 1:37 AM IST
‘അമ്മായിയമ്മ’ സംഘടനയുടെ ആസ്ഥാനത്ത് ഇന്നു പതിവില്ലാത്ത തിരക്ക്. നിർണായക എക്സിക്യൂട്ടീവ് യോഗം നടക്കാൻ പോകുന്നു. താരവ്യാധികൾ, ക്ഷമിക്കണം. ഭാരവാഹികൾ ഒാരോരുത്തരായി പിൻവാതിൽ വഴി അകത്തേക്കു നുഴഞ്ഞുകയറുന്നുണ്ട്.
മുൻവശത്ത് ചാനൽ കാമറകളുടെ തത്സമയം തകർക്കുകയാണ്. അതുവഴി വന്നാൽ അസമയത്തെ കാര്യം ചോദിക്കുമെന്നതുകൊണ്ടാണ് താരങ്ങൾ കിട്ടിയ സമയംകൊണ്ട് പിൻവാതിൽ വഴി കയറുന്നത്. ഇതിനേക്കാൾ യമണ്ടൻ കാമറകളുടെ മുന്നിൽ ദിവസവും അഭിനയിച്ചു തകർക്കുന്നതാണെങ്കിലും ചാനൽ കാമറകൾ കാണുന്പോൾ കതകിൽ മുട്ടുന്നതുപോലെ ഒരു ശബ്ദം... പിന്നെയാണു മനസിലായത്, നമ്മുടെ മുട്ടു കൂട്ടിയിടിക്കുന്നതാണ്. ഉള്ളിൽ കയറിപ്പറ്റിയവർ, മരണവീട്ടിൽ അവിടെയും ഇവിടെയും കൂടിനിന്നു പിറുപിറുക്കുന്നതുപോലെ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. മൊത്തത്തിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സീൻ!
തലൈവർ ഇനിയും വന്നിട്ടില്ല; അതാണ് എല്ലാവരും കാത്തിരിക്കുന്നത്. ജലദോഷം ബാധിച്ചു ബോധം പോയ പുള്ളി ഐസിയുവിൽ ആയിരുന്നത്രേ. യോഗത്തിന്റെ ഇടവേളയിൽ കൊറിക്കാൻ എന്തെങ്കിലും വേണോയെന്ന് ഇതിനിടെ സ്റ്റാഫ് വന്നു ചോദിച്ചു. ഇടവേള എന്നു കേട്ടതും പലരുടെയും ഉള്ളിൽ ഒരു ഇടിവാൾ മിന്നി. ഇടവേള കഴിഞ്ഞു ചേട്ടാ, ഇപ്പോൾ ഇടിവേളയുടെ യോഗമാണ് - ആരുടെയോ ആത്മഗതം. ഇന്ന് എനിക്കൊരു തിരക്കഥ കേൾക്കാനുള്ളതായിരുന്നു, ആവശ്യത്തിനു തെറിക്കഥകൾ കേൾക്കുന്നുണ്ടല്ലോ... അതുകൊണ്ട് തത്കാലം നിങ്ങൾ തിരക്കഥ കേൾക്കേണ്ടെന്നു ഭാര്യ പറഞ്ഞതുകൊണ്ട് വേണ്ടെന്നു വച്ചു- യുവനടൻ വിഷമം പങ്കുവച്ചു.
ഇതിനിടെ, പിൻവാതിലിൽ ശക്തമായൊരു മുട്ടു കേട്ടു. ആരായിരിക്കും? അകത്തായ താരങ്ങൾ മുഖത്തോടു മുഖം നോക്കി.
ചാനൽ കാമറകൾ ഈ വഴിയും കണ്ടുപിടിച്ചോ? കതകിലെ മുട്ടിനു ശക്തികൂടി വരുന്നു. കുറ്റിയെടുത്താൽ ചാനലുകൾ എല്ലാംകൂടി ഇവിടെ കയറി കുറ്റിയടിക്കുമോ? എങ്കിൽ തൃശൂർ സൂപ്പർ സ്റ്റാറിനെപ്പോലെ കുറ്റിക്കൊന്നു കൊടുത്ത് ഇറക്കിവിടണം... ധൈര്യം സംഭരിച്ച ഒരു യുവ സൂപ്പർസ്റ്റാർ കതകിന്റെ കുറ്റിയെടുത്തു. അരണ്ട വെളിച്ചത്തിൽനിന്ന് മുഖത്തു മാസ്ക് വച്ച ഒരാൾ അല്പം ചെരിഞ്ഞ് അകത്തേക്കു ചാടിക്കയറി. അവിടെയും ഇവിടെയും വട്ടംകൂടി നിന്നവരെല്ലാംകൂടി ചാടിയെഴുന്നേറ്റു. അതാ സൂപ്പർ തലൈവർ! ജലദോഷത്തോടു “പോ മോനേ ജലദോഷാ” എന്നു പറഞ്ഞുകൊണ്ട് യോഗത്തിനെത്തിയിരിക്കുന്നു.
“ഇതെന്താ സാർ മാസ്കും മറയുമൊക്കെ..?” സീനിയർ നടിക്ക് ആകാംക്ഷ. കുറെ ദിവസമായി കണ്ണ്, അല്ല തൊണ്ട പഴുത്തുചീഞ്ഞ് ഇരിക്കുന്നതിനാൽ മാസ്ക് മാറ്റാനാവില്ലെന്ന് ഭാവാഭിനയം. നിപ്പയും ബൊക്കെയുമൊക്കെ കിട്ടാൻ സാധ്യതയുള്ളതിനാൽ മുഖം കാണിക്കാതിരിക്കുകയാണ് നല്ലതെന്നു ചിലർക്കു മനസിൽ തോന്നിയെങ്കിലും വെളിച്ചത്തു പറഞ്ഞില്ല.
തലൈവർ വന്ന സ്ഥിതിക്കു യോഗം തുടങ്ങുകയല്ലേ... യുവനടൻ സ്വാഗതം പറയാൻ എഴുന്നേറ്റു: പ്രിയപ്പെട്ടവരേ, ചില്ലറ നാത്തൂൻപോരുകളും അടുക്കള കലഹങ്ങളുമൊഴിച്ചാൽ അമ്മായിയമ്മ എന്ന സംഘടനയ്ക്ക് ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടായിട്ടില്ല. നമ്മുടെ അംഗങ്ങളിൽ പലരെയും നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. തടയാൻ ആരുമില്ല, കാശു മുടക്കി ഫാൻസിനെ വളർത്തിയവരെല്ലാം ഇപ്പോൾ ഫൂൾസ് ആയിരിക്കുന്നു.
“അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഹോട്ടലിലെ കതകിൽ മുട്ടിയെന്ന് ഒരാളല്ലല്ലോ പരാതിപ്പെട്ടിരിക്കുന്നത്”- പ്രമുഖ നടി രോഷാകുലയായി. “മുട്ടുക മാത്രമല്ല ചിലർ തട്ടിയെന്നും ചവിട്ടിയെന്നും പരാതിയുണ്ട്”- മറ്റൊരു താരത്തിനും കലിപ്പ്.
ചൂടേറിയ ചർച്ച. തീപ്പൊരി ഡയലോഗുകളുമായി താരങ്ങൾ കൊന്പുകോർത്തു. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കണം. അമ്മായിയമ്മ എന്ന സംഘടനയ്ക്ക് ഈ നാട്ടിൽ തല ഉയർത്തി നിൽക്കണം. കൈനീട്ടം കൊടുക്കുന്നവരാണ് നമ്മൾ, അല്ലാതെ കൈനീട്ടി ഒരെണ്ണം തരേണ്ടിവരുമെന്നു പറയിക്കരുത്.
മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ അമ്മായിയമ്മയുടെ നിലപാട് തലൈവർ പ്രഖ്യാപിച്ചു: കതകിൽ മുട്ടുന്നതാണ് പ്രധാന പ്രശ്നമെന്നാണ് ഈ ചർച്ചയിലൂടെ നമ്മൾ കണ്ടെത്തിയിരിക്കുന്നത്. കതകില്‍ മുട്ടുന്നത് അത്ര നിസാരമായി കാണാന്‍ കഴിയില്ല. കതകില്‍ മുട്ടുമ്പോഴുണ്ടാകുന്ന ശബ്ദമാണ് ഏറ്റവും പ്രശ്നം. ഈ ശബ്ദമലിനീകരണം നമ്മുടെ കര്‍ണപുടത്തിന് ഏല്പിക്കുന്ന ആഘാതം മുട്ടുന്നവര്‍ പരിഗണിക്കുന്നില്ല. ഈ ശബ്ദശല്യം ഇല്ലാതാക്കാന്‍ ഇടപെടാനുള്ള ധാര്‍മിക ഉത്തരവാദിത്വം അമ്മായിയമ്മ എന്ന സംഘടനയ്ക്കുണ്ട്.
മുട്ടുമ്പോള്‍ ശബ്ദം കേള്‍ക്കാത്ത തരത്തിലുള്ള മെറ്റീരിയല്‍ കതകു നിര്‍മിക്കാന്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചു ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്. സർക്കാരും ഹോട്ടൽ അധികൃതരുമായി ചർച്ച ചെയ്ത് കതകുകൾ മാറ്റാൻ അടിയന്തര നടപടിയെടുക്കും. അമ്മായിയമ്മ എന്നും ഇരകളോടൊപ്പമാണെന്ന് ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.
മിസ്ഡ് കോൾ
നെഹ്റു ട്രോഫി വള്ളംകളിക്കു കാശു തരാനാവില്ലെന്ന് സർക്കാർ.
- വാർത്ത.
കാരവാനിൽ തുഴഞ്ഞുനോക്കൂ, കാശ് റെഡി!