മലപ്പുറം പിആർ, മഹാനായ പിവി!
ഒൗട്ട് ഒാഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
Friday, October 4, 2024 3:01 AM IST
വീട്ടിലെ ഫോണ്‍ അന്വറിക്കയെപ്പോലെ നിലയ്ക്കാതെ ചിലയ്ക്കുന്നു. അടുക്കളയിലെ ഡിഷിൽ പാത്രസമ്മേളനം കണ്ടു വിഷമിച്ചുനിന്ന വീട്ടുകാരി ഇതിനിടയിലും ഒാടിയെത്തി. പാലാക്കാരന് യുട്യൂബറെപ്പോലെ ഫോണ്‍ തൊട്ടടുത്തിരുന്നു തൊള്ള കീറിയിട്ടും ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ കടലയുടെ തൊലി പൊളിച്ചു കൊറിച്ചുകൊണ്ട് പൊളിറ്റിക്കല്‍ ശശിയായിരിക്കുകയാണ് വീട്ടുകാരന്.
തൊലിക്കട്ടി പോയ കടല സഖാവ് തുറന്നിരിക്കുന്ന വായിലേക്ക് ഇടയ്ക്കിടെ ചാടിവീഴുന്നുണ്ടെങ്കിലും ചുറ്റുപാടും നടക്കുന്നതൊന്നും കേന്ദ്ര കമ്മിറ്റി അറിയുന്ന മട്ടില്ല. ഇങ്ങനെ പോയാല്‍ ഇയാളെ പിടിച്ച് ആരെങ്കിലും പാര്‍ട്ടി സെക്രട്ടറിയാക്കിക്കളയുമോയെന്നു വീട്ടുകാരിക്കു തോന്നിപ്പോയി. ആദ്യത്തെ റൗണ്ട് മുദ്രാവാക്യം വിളി കഴിഞ്ഞതിനു ശേഷം മൊബൈല്‍ ഏമാന് വീണ്ടും ബെല്ലടിച്ചുതുടങ്ങി.
കൈനീട്ടിയൊന്നു തോണ്ടിയാല്‍ വീട്ടുകാരനു കോള്‍ എടുക്കാം. ഏമാനെ തോണ്ടിയാല്‍ തൊണ്ടിമുതല്‍ അടക്കം തന്റെ തലയിലാകുമോയെന്നു കരുതിയിട്ടാവണം യാതൊരു പ്രതികരണവുമില്ലാതെ ടൈം സ്ക്വയറിലെ കസേരയില്‍ കണ്ട അതേ ഇരിപ്പ്. മൊബൈല്‍ ഏമാന്റെ രണ്ടാം ബെല്ലടി തുടരുന്നതിനിടയില്‍ വീട്ടുകാരി ഫോണെടുത്തു.
പിന്നെ കളരിയാശാനെപ്പോലെ വിരല്‍ ചൂണ്ടി മൊബൈലിന്റെ മര്‍മം നോക്കി ഒറ്റക്കുത്ത്. കെട്ടിയോനോടുള്ള കലി എന്നോടു തീര്ക്കണോയെന്ന മട്ടില്‍ ഒരു ദയനീയ ബീപ് ശബ്ദത്തോടെ മൊബൈല്‍ ഏമാന് ആക്ടീവ് ആയി. ഉള്ള പണിതന്നെ ത്രീജി ആയിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും കുത്തി എന്നെ ‘ദേശീയ ജി’ ആക്കരുതേയെന്നുള്ള അപേക്ഷ പോലെയായിരുന്നു ആ ശബ്ദം. അത്ര പരിചയമില്ലാത്ത നമ്പരാണ് ഫോണില്‍ കാണുന്നത്.
“ഹലോ ആരാ വിളിക്കുന്നത്?”
“ആരാ അമ്മയാണോ?”
“അമ്മയാണോ ഒളിവിലാണോയെന്നൊക്കെ പിന്നീട് പറയാം. നിങ്ങള്‍ ആരാണെന്നു പറയൂ...”
“അയ്യോ അമ്മേ, ഇതു ഞാനാ അമ്മേടെ മോന്. കാനഡയില്‍നിന്നു സതീശന്...”
“അയ്യോടാ മോനേ നീ ആയിരുന്നോ... പരിചയമില്ലാത്ത നമ്പര്‍ കണ്ടപ്പോള്‍ പിടികിട്ടിയില്ല. സിബിഐയുടെ പേരില്‍ വരെ വിളിച്ച് ആളെ പറ്റിക്കുന്ന കാലമാണല്ലോ. എന്തായി നിന്റെ കാര്യങ്ങളൊക്കെ ശരിയായോ?”
“ഒന്നുമങ്ങോട്ട് ശരിയായില്ല. അച്ഛനെന്തിയേ അമ്മേ?”
“ദേ, വല്യേട്ടന് മുന്നണിയിലെ ഘടകകക്ഷിയെപ്പോലെ കടലയും കൊറിച്ച് ഇവിടെ കുത്തിയിരിക്കുന്നു. ഞാന്‍ കൊടുക്കാം. മനുഷ്യാ നിങ്ങള്‍ ഇനിയെങ്കിലും പൂരം കലങ്ങിയിട്ടും കുലുക്കമില്ലാത്ത ആനയെപ്പോലെ ഇരിക്കാതെ ഈ ഫോണ്‍ പിടിക്ക്. കാനഡയില്‍നിന്നു സതീശനാ.”
ഹൈക്കമാന്‍ഡ് മുഖം കറുപ്പിച്ചതോടെ വീട്ടുകാരന് ഫോണ്‍ വാങ്ങി.
“എടാ മോനേ നിനക്കു സുഖമാണോ? കാര്യങ്ങളൊക്കെ എവിടെവരെയായി”
“അച്ഛാ ഇനിയും ഞങ്ങളുടെ പിആര്‍ ശരിയായിട്ടില്ല. ഇവിടെ നിയമങ്ങളൊക്കെ മാറിവരികയാ. എന്റെ യോഗ്യത വച്ച് ഇനി അത്ര എളുപ്പം പിആര്‍ കിട്ടുമെന്നു തോന്നുന്നില്ല. നാട്ടിലേക്കു തിരിച്ചുവന്നാലോ എന്നാണ് ആലോചിക്കുന്നത്. അച്ഛന് സര്‍ക്കാരില്‍ ഒന്ന് അന്വേഷിച്ചേ... തിരിച്ചുവരുന്ന പ്രവാസികള്‍ക്കു സര്‍ക്കാര്‍ എന്തൊക്കയോ വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാ കേട്ടത്. അങ്ങനെ വല്ല സഹായവും കിട്ടിയാല്‍ നമുക്കൊരു ബിസിനസ് തുടങ്ങാം. അച്ഛന് ഒന്ന് അന്വേഷിച്ചുവയ്ക്ക് ഞാന്‍ നാളെ വിളിക്കാം.”
പിറ്റേന്ന് അതേസമയം,
“ഹലോ അച്ഛാ ഞാന്‍ സതീശനാ. ഞാന്‍ പറഞ്ഞ കാര്യം അന്വേഷിച്ചോ?”
“ഞാന്‍ അന്വേഷിച്ചെടാ മോനേ... ഇവിടെ ഈ പിആര്‍ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാ. രണ്ടാഴ്ച കഴിഞ്ഞു പറയാമെന്നാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.”
“അതെന്തു പിആര്‍ ആണ് അച്ഛാ... എനിക്ക് ഇവിടെ കാനഡയില്‍ പിആര്‍ കിട്ടാഞ്ഞിട്ടാണ് നാട്ടിലോട്ടു പോരാന്‍ വിളിച്ചത്. ഇപ്പോ അവിടെയും പിആര്‍ തന്നെയാണോ പ്രശ്നം?”
“ആ പിആര്‍ അല്ല മോനേ ഈ പിആര്‍. കാനഡയിലേതു വെറും പിആര്‍. ഇതു നവകേരള പിആര്‍. പിആര്‍ മാത്രമേയുള്ളോ അതോ ‘പി-ആര്‍എസ്എസ്’ ആണോയെന്നാണ് ഇപ്പോള്‍ നാട്ടിലെ തര്‍ക്കം. അതുകൊണ്ട് മോന് പിന്നെ വിളിക്ക്.”
പിആർ കഥ കേട്ട് ആരോ അരയിൽ പേജർ തിരുകിയതുപോലെ സതീശൻ റേഞ്ച് കിട്ടാതെ നിന്നു.
മിസ്ഡ് കോൾ
വെടിവച്ചു കൊല്ലുമെന്നു പറഞ്ഞാലും മുഖ്യമന്ത്രിയെയോ പാർട്ടിയെയോ തള്ളിപ്പറയില്ല. - കെ.ടി. ജലീൽ.
-വാർത്ത
കൃഷ്ണവിലാസം ഭഗീരഥൻപിള്ള, ചെറിയ വെടി ഒന്ന്!