ചെന്താമരകൾ വിരിയുന്ന ഹോസ്റ്റൽ റൂം!
ഒൗട്ട് ഒാഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
Friday, February 14, 2025 12:27 AM IST
അഭിമുഖം പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം, ഇന്നത്തെ നമ്മുടെ പ്രത്യേക അതിഥി പ്രമുഖ വിദ്യാർഥി സംഘടനാ നേതാവ് ഈർഷ്യയാണ്. സകലതും ഈർഷ്യ, സകലതിനോടും ഈർഷ്യ, സകലർക്കും ഈർഷ്യ... ഇങ്ങനെ പറയുന്നതിൽ ദേഷ്യം തോന്നാറുണ്ടോ?
ഈർഷ്യ: മനുഷ്യർക്ക് എന്തും പറയാമല്ലോ. പക്ഷേ, എനിക്കു ദോഷം വന്നാൽ ചിലപ്പോൾ ദേഷ്യം വന്നേക്കാം.
അവതാരകൻ: അതായത് ഈർഷ്യക്കു ദേഷ്യം വരാതെ നോക്കിയാൽ മനുഷ്യർക്കു വലിയ ദോഷമില്ലാതെ ജീവിക്കാം.
ഈർഷ്യ: വരുണേ, നിങ്ങൾ വളച്ചൊടിക്കരുത്. എനിക്കു ജലദോഷം വന്നാൽ ചിലപ്പോൾ ദേഷ്യം വരാറുണ്ടെന്നാണ് ഞാൻ ഉദ്ദേശിച്ചത്. അവിടെ നിങ്ങൾ അതിന്റെമേൽ വിദ്വേഷത്തിന്റെ മഷി കുടയരുത്.
അവതാരകൻ: ഒാ, ഞാനതു മറന്നു, തടയാനും കുടയാനും കടിച്ചുകുടയാനുമുള്ള അവകാശം നിങ്ങൾക്കുള്ളതാണല്ലോ. അതിരിക്കട്ടെ, സ്വകാര്യ സർവകലാശാലകൾക്ക് സംസ്ഥാന സർക്കാർ അനുമതി... വാർത്ത കേട്ടിട്ട് ഈർഷ്യക്കും നിങ്ങളുടെ സംഘടനയ്ക്കും ഞെട്ടലും പൊട്ടലും മുട്ടലും ഒന്നുമില്ലേ?
ഈർഷ്യ: ഞങ്ങൾ എന്തിനു ഞെട്ടണം? ഇത്തരം ഛോട്ടാ കാര്യങ്ങൾ കേട്ടു ഞെട്ടാൻ ഞങ്ങൾ പൊട്ടന്മാരൊന്നുമല്ല. ഇനി നിങ്ങൾക്കു ഞെട്ടണമെന്നുണ്ടെങ്കിൽ ഞെട്ടിക്കോ. അതിനു ഞങ്ങളെ കൂട്ടുപിടിക്കേണ്ട.
അവതാരകൻ: പത്തു വർഷം മുന്പ് സ്വകാര്യ സർവകലാശാല വരുന്നതിനെ അനുകൂലിച്ച ഒരു വിദഗ്ധന്റെ കരണം അന്നു വാട്ടർ അഥോറിറ്റി പൈപ്പുപോലെ തനിയെ പൊട്ടിയതായിരിക്കുമോ?
ഈർഷ്യ: ചട്ടീം കലോം ആയാൽ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കുമെന്നു കേട്ടിട്ടില്ലേ. അതിങ്ങനെ കൊട്ടിഘോഷിക്കാനൊന്നുമില്ല.
അവതാരകൻ: അതായത്, നാട്ടുകാരെ ചട്ടിയെടുപ്പിക്കുന്നതാണ് കുട്ടിനേതാക്കളുടെ ഇഷ്ടം... പണ്ട് സ്വകാര്യ സർവകലാശാല എന്നു കേട്ടപ്പോൾത്തന്നെ നാട്ടിൽ കൊടികുത്തി വെടി പൊട്ടിച്ചവരല്ലേ നിങ്ങൾ? ആ സമരത്തിന്റെ പേരിൽ എത്രയോ പേരുടെ നട്ടെല്ല് പഞ്ചായത്ത് റോഡായി. എന്നിട്ടും ഇപ്പോൾ ഒരു മുദ്രാവാക്യം പോലും വിളിക്കാതെ നിങ്ങൾക്ക് എങ്ങനെ പിടിച്ചുനിൽക്കാൻ കഴിയുന്നു? അതോ ഇനി ഇരട്ടച്ചങ്ക് ഇടയുമെന്നു പേടിച്ച് കോളജിന്റെ ബാത്ത്റൂമിൽ കയറി കണ്ണാടിയിൽ നോക്കി മുദ്രാവാക്യം വിളിച്ചും ചുവന്ന ബക്കറ്റ് തല്ലിപ്പൊട്ടിച്ചും ദേഷ്യം തീർക്കുകയാണോ?
ഈർഷ്യ: പറഞ്ഞാൽ വിശ്വസിക്കുമോയെന്നറിയില്ല. അന്നു കരണത്ത് അടിച്ചതല്ല, സ്വകാര്യ സർവകലാശാല വരുന്നെന്നു കേട്ടപ്പോൾ കൈ കൂട്ടിയടിച്ചതാ, അതിന്റെ ഇടയിൽ വിദഗ്ധന്റെ കരണം വന്നു ഭ്രമണം നടത്തുമെന്ന് ആരും കരുതിയില്ല. ഭരണം നടത്തുന്നവരുടെ വികസനത്തെ അനുകൂലിക്കുന്നതാ ഞങ്ങളുടെ ചരിത്രം. കാലത്തിനൊത്തു കോലം മാറണമെന്ന നിലപാടാണ് പണ്ടുമുതലേയുള്ളത്.
അവതാരകൻ: അതുകൊണ്ടാണോ കംപ്യൂട്ടർ വരുന്നതിനെതിരേ പാടവരന്പത്തു കോലം കെട്ടി നിന്നത്?
ഈർഷ്യ: കംപ്യൂട്ടർ... ആ പേരുതന്നെ ആദ്യം ഒരു പുരുഷമേധാവിത്വത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ, പിന്നീട് അതിൽ "ആന്റിവൈറസ്' ഉണ്ടെന്നു കണ്ടപ്പോൾ ഞങ്ങൾ സ്വീകരിച്ചു. അങ്ങനെ സ്ത്രീപങ്കാളിത്തം ഉറപ്പാക്കി. അതിലെന്താണു തെറ്റ്?
അവതാരകൻ: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ പൊട്ടിത്തെറിച്ചതും നിങ്ങളുടെ സംഘടന തന്നെയല്ലേ..?
ഈർഷ്യ: നാട്ടിൽ കുടുംബശ്രീയുടെ അടക്കം എത്രയോ സ്വാശ്രയ സംഘങ്ങളുണ്ട്. ആയിരക്കണക്കിനു കുടുംബങ്ങൾക്ക് ഉപജീവനംകൂടിയാണത്. അതിനിടെ, കോളജുകളിൽ കൂടി സ്വാശ്രയസംഘം വന്നാൽ അവരൊക്കെ പട്ടിണിയിലാകില്ലേ... ആ മാനുഷികപ്രശ്നമാണ് ഞങ്ങൾ ഏറ്റെടുത്തത്. അതിലെന്താണു തെറ്റ്?
(മറുപടി കേട്ട് അവതാരകൻ പച്ചവെള്ളം ആർത്തിയോടെ കുടിക്കുന്നു).
അവതാരകൻ: സ്വകാര്യ സർവകലാശാലകളെ എങ്ങനെ സമീപിക്കാനാണ് നിങ്ങളുടെ സംഘടനയുടെ തീരുമാനം?
ഈർഷ്യ: സർവ കലയും സ്വകാര്യമായി ചെയ്യാൻ ശേഷിയുള്ളവരാണ് ഞങ്ങളുടെ വിദ്യാർഥിസംഘം. പിന്നെ സ്വകാര്യ സർവകലാശാല വന്നിട്ട് കൂടുതലെന്തു ചെയ്യാൻ... നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണു വേണ്ടത്. കുട്ടികൾക്ക് ആവശ്യത്തിനു ലോഷൻ കിട്ടുന്നുണ്ടോ? ഉപയോഗിക്കുന്ന ഡിവൈഡറുകൾ മൂർച്ചയുള്ളതാണോ? കൂടുതൽ വിദ്യാർഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുംവിധം ഡംബൽ ലഭ്യമാണോ? ശബ്ദം പുറത്തേക്കു പോകാത്ത രീതിയിലാണോ ഹോസ്റ്റൽ റൂമുകളുടെ നിർമാണം? സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനു മുന്പ് ഇക്കാര്യങ്ങൾ പരിശോധിച്ചു പരിഹരിച്ചുകൊടുക്കുകയാണ് അധികൃതർ ചെയ്യേണ്ടത്. കുട്ടികൾക്കു "മാർക്കോ' താരങ്ങളായി വളരാനുള്ള അന്തരീക്ഷം കലാലയത്തിൽ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ "പണി' മുടക്കരുത്. വിരിയട്ടെ, ചോരച്ചാലുകൾ നീന്തിക്കയറിയ ചെന്താമരകൾ!
മിസ്ഡ് കോൾ
കാട്ടാന ആക്രമണങ്ങളെച്ചൊല്ലി
കൊന്പുകോർത്ത് എൽഡിഎഫും
യുഡിഎഫും.
- വാർത്ത
എന്തെങ്കിലും കാട്ടേണ്ടേ!