കോഴി കൂവരുത്, കോളാമ്പിക്കു കൂവാം!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
Saturday, February 22, 2025 12:22 AM IST
വണ്ടിയുമെടുത്ത് ആർഡിഒ പായുന്നതു കണ്ടപ്പോൾ നാട്ടുകാർ അന്പരന്നു, അടിയന്തരമായി എന്തോ ഉണ്ട്. വണ്ടി നേരേ പോയത് ഒരു കോഴിക്കൂട് തേടി. അയൽവീട്ടിലെ കോഴി കൂവി ശല്യമുണ്ടാക്കുന്നെന്ന് പരാതി.
പോകാതിരിക്കാൻ പറ്റുമോ? ആർഡിഒ വണ്ടിയും പിടിച്ചു നേരിട്ടുവന്നു. കോഴിയെ മാത്രമല്ല, കോഴിക്കൂട് കൂടി മാറ്റാൻ ഉത്തരവ്. അതേസമയം, ഏതെങ്കിലും ആരാധനാലയത്തിലെ കോളാന്പി അയൽക്കാരന്റെ മാത്രമല്ല നാട്ടുകാരുടെ മുഴുവൻ ചെവി തുളയ്ക്കും വിധം മണിക്കൂറുകൾ അലറിയാലും ആരെങ്കിലും മൈൻഡ് ചെയ്യുന്നതായി കേട്ടിട്ടുണ്ടോ? കോഴിയേക്കാൾ ശബ്ദം കോളാന്പിക്കല്ലേയെന്നു ചോദിക്കരുത്, ഇവിടത്തെ രീതി ഇങ്ങനെയാണ് ഭായി.
നാട്ടുകാരുടെ കൃഷിയും കിടപ്പാടവും ചവിട്ടിമെതിച്ച് മേഞ്ഞു നടന്ന കാട്ടാനയുടെ മസ്തകത്തില്‍ ഒരു കൊതുകു കുത്തിയാല്‍ പോലും വനംവകുപ്പിന് പിന്നെ ഇരിക്കപ്പൊറുതിയില്ല. വെടിയും പുകയും പോലെ മയക്കുവെടി സംഘമെത്തും. ചങ്കുവിരിച്ച് കുങ്കിയാനകള്‍ രണ്ടോ മൂന്നോ എണ്ണം. എലിഫന്റ് ആംബുലന്‍സും എണ്ണിയാല്‍ തീരാത്ത പരിവാരങ്ങളും റെഡി. ആനയെ പാർപ്പിക്കാൻ കാട്ടിലെ തടിവെട്ടി ആനക്കൊട്ടില്‍. ആന ചിമ്മുന്നുണ്ടോ തുമ്മുന്നുണ്ടോ ആടുന്നുണ്ടോ എന്നൊക്കെ അറിയാന്‍ വാച്ച് ആൻഡ് വാർഡ് ഉറക്കമിളച്ച് 24 മണിക്കൂർ കാട്ടിൽ കാവല്‍. തീറ്റയും മരുന്നും എത്തിക്കാന്‍ പരക്കംപാച്ചിൽ...
അതേസമയം, കാട്ടാന ഒരുത്തനെ ചവിട്ടി കൈയും കാലും ഒടിച്ചിട്ടാല്‍ ആംബുലന്‍സുമില്ല, ആള്പ്പടയുമില്ല. എങ്ങനെയെങ്കിലും അറിഞ്ഞുകേട്ടു നാട്ടുകാര്‍ വന്നു തോളില്‍ എടുത്തിട്ടു കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചാല്‍ അവിടെ അപ്പോള്‍ ഡോക്ടര്‍ ഉണ്ടെങ്കില്‍ എന്തെങ്കിലും ചികിത്സ കിട്ടും. അല്ലെങ്കില്‍ ഏതെങ്കിലും വണ്ടി വിളിച്ചുകൊണ്ടുവന്നു രോഗിയെ ഡോക്ടറും മരുന്നുമുള്ള ആശുപത്രിയിലേക്ക് എത്തിച്ചാൽ ചിലപ്പോൾ രക്ഷപ്പെടും. ഈ സമയം ആളെ ചവിട്ടിയ ആനയുടെ മൂഡ് ശരിയല്ലാത്തതു കാരണം ജനം ജാഗ്രത പാലിക്കണമെന്ന വനംവകുപ്പ് മുന്നറിയിപ്പ് കിട്ടിയാല്‍ അത്രയും ഭാഗ്യം. ഇനി ആളു തട്ടിപ്പോയാല് തട്ടിപ്പോയവന്റെ ബോഡിയുമായി പെരുവഴിയില്‍ കുത്തിയിരുന്നാല്‍ അധികാരികള്‍ ചിലപ്പോൾ ഉണരാം. എന്തെങ്കിലും പ്രഖ്യാപിക്കും, എന്നെങ്കിലും കിട്ടിയാല്‍ ഭാഗ്യം. ആനയ്ക്കു കൊടുക്കുന്ന പ്രാധാന്യം ആളിനും കൊടുക്കേണ്ടതല്ലേയെന്നു ചോദിക്കരുത്, ഞങ്ങളുടെ രീതികള്‍ ഇങ്ങനെയാണ് ഭായി.
ഇന്‍ഷ്വറന്‍സും പുക സര്‍ട്ടിഫിക്കറ്റുമില്ലാതെ ഏതെങ്കിലും ഒരുത്തന് വണ്ടിയുമായി റോഡിലിറങ്ങിയാല്‍ അവന്റെ കാര്യം കട്ടപ്പുക. പെറ്റി സെറ്റാക്കി വീട്ടിലെത്തിച്ച് സര്‍ക്കാര്‍ കൈയോടെ കാശുവാങ്ങി കീശയിലിടും. എന്നാല്‍, ഇതേ സര്‍ക്കാരിന്റെ വക ആനവണ്ടി ഇന്‍ഷ്വറന്‍സുമില്ല, പുക സര്‍ട്ടിഫിക്കറ്റ് എന്നു കേട്ടിട്ടുപോലുമില്ലാതെ തെക്കുവടക്ക് പോലീസിന്റെ മീശയ്ക്കു മുകളിലൂടെ പാഞ്ഞാലും പെറ്റിയുമില്ല, കുറ്റിയുമില്ല. ഇത് അനീതിയല്ലേ എന്നു ചോദിക്കരുത്, ഇവിടത്തെ കാര്യങ്ങൾ ഇങ്ങനെയാണ് ഭായി.
നാട്ടുകാർക്കു ശല്യമായ ഒരു കാട്ടുപന്നിയെ എവിടെയെങ്കിലും വച്ചു വെടിവച്ചു കൊന്നാൽ ഉടൻ വരും കന്നാസുമായി വനം മുതലാളിമാർ. കാട്ടുപന്നിയുടെ ബോഡി ഒരുത്തനും തൊടാതെ കുഴിച്ചിടണം, അതാണ് ആചാരം. കുഴിമാന്തിപ്പോലും ആരും എടുക്കാതിരിക്കാൻ “തളിയാനെ മണ്ണെണ്ണ...” എന്നു പറഞ്ഞ് മണ്ണെണ്ണയും കൂടി തളിച്ച് മണ്ണിട്ടു മൂടിയിട്ട് നാട്ടുകാരെ നോക്കി ചുണ്ടുകോട്ടി ഒരു ചിരി ചിരിക്കും.
അതേസമയം, മൃഗശാലയിലെ കടുവയ്ക്കും പുലിക്കുമൊക്കെ തിന്നാന്‍ ദിവസവും ലക്ഷക്കണക്കിനു രൂപയുടെ ഇറച്ചി സര്‍ക്കാര്‍ കാശു കൊടുത്തുവാങ്ങും. എന്നാല്‍, പിന്നെ ഈ പന്നികളുടെ ഇറച്ചി മൃഗശാലയിലെ മൃഗങ്ങള്‍ക്കു കൊടുത്താല്‍ പോരേ ആ കാശു ലാഭിക്കരുതോ എന്നു ചോദിക്കരുത്... ഇവിടുത്തെ ആചാരങ്ങള്‍ വിചിത്രമാണ് ഭായി...
മിസ്ഡ് കോൾ
ഖജനാവ് കാലി; ഇഷ്ടക്കാർക്കു വാരിക്കോരി കൊടുത്ത് സർക്കാർ
- വാർത്ത.
ഇഷ്ടം തന്നിഷ്ടം, ശിഷ്ടം കഷ്ടം!