അടുത്തത് പത്തു മാർക്കോയുടെ ചോദ്യം!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
Thursday, March 6, 2025 10:57 PM IST
സമരക്കാർ ഇരച്ചുവരുന്നു, പോലീസ് ജീപ്പ് പാഞ്ഞുവരുന്നു, ചോദ്യപേപ്പർ പറന്നുവരുന്നു, അധ്യാപകർ വിറച്ചുവരുന്നു, പിള്ളേർ ചിരിച്ചുവരുന്നു... ഏതെങ്കിലും ആക്ഷൻ മൂവിയിലെ ക്ലൈമാക്സ് സീനാണെന്നു കരുതി ത്രില്ലടിക്കേണ്ട. ഇതു നാട്ടിൽ സീനുണ്ടാക്കുന്ന ഇൻസ്റ്റഗ്രാം കാലത്തെ പിള്ളേർക്കുവേണ്ടിയുള്ള സ്പെഷൽ പരീക്ഷയാണ്.
പൊരിവെയിൽ കൊള്ളേണ്ട, സമയത്തു ബസ് പിടിക്കാൻ പരക്കം പായേണ്ട, ഹാൾ ടിക്കറ്റ് എടുത്തോയെന്ന ടെൻഷൻ വേണ്ടേ വേണ്ട... ‘പ്രതി’ഭകളെത്തേടി പരീക്ഷാ സെന്റർ ഇങ്ങോട്ടുവരും, അതാണ് ഈ നാട്ടിലെ നടപ്പ്. എന്തായാലും ഇത്ര റിസ്ക് എടുത്തു പരീക്ഷയെഴുതുന്ന പ്രതിഭകൾക്കായി പ്രത്യേക ട്യൂഷനും കംബൈൻഡ് സ്റ്റഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം നമുക്കു ട്യൂഷൻ ക്ലാസിലേക്കു പോകാം.
ട്യൂഷൻ മാഷ്: എല്ലാവരും വന്നിട്ടുണ്ടല്ലോ അല്ലേ, പേനയും പെൻസിലുമൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?
പ്രതിഭ: പേനയും പേനാക്കത്തിയുമൊക്കെ പഴയ സെറ്റപ്പ് അല്ലേ സാറേ. നഞ്ചക്ക് ഉണ്ട്. ബെഞ്ചിനടിയിൽ വച്ചിട്ടുണ്ട്, മതിയോ? (ഇതും പറഞ്ഞ് ഒരു പ്രതിഭ ബെഞ്ചിനടിയിൽ പരതുന്നു).
ട്യൂഷൻ മാഷ്: വേണ്ട, ഇപ്പോ ഒന്നും പുറത്തേക്കെടുക്കേണ്ട. വരയ്ക്കാനോ കുറിക്കാനോ ഉണ്ടെങ്കിൽ പറയാം. അപ്പോളെടുത്താൽ മതി.
മറ്റൊരു പ്രതിഭ: വരയാൻ നഞ്ചക്ക് പറ്റില്ല സാറേ, വടിവാളാണു നല്ലത് അല്ലെങ്കിൽ പിന്നെ മലപ്പുറം കത്തി കിട്ടും.
ട്യൂഷൻ മാഷ്: പത്താം ക്ലാസ് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന കടന്പയാണ്. കളിയും ചിരിയുമൊക്കെ മാറ്റിവച്ചു നമ്മൾ സീരിയസ് ആകേണ്ട സമയം. ഇപ്പോൾ ആഞ്ഞുപിടിച്ചാൽ പിന്നെ വിഷമിക്കേണ്ടിവരില്ല.
പ്രധാന പ്രതിഭ: സാറിനങ്ങനെ പറയാം... ഞങ്ങൾ കഴിഞ്ഞ ദിവസം കളിയും ചിരിയും വിട്ട് അല്പം സീരിയസ് ആയെന്നു പറഞ്ഞ് എന്തൊരു പുകിലാണ് ഈ നാട്ടിൽ നടക്കുന്നത്. മാഷ് പറഞ്ഞതുപോലെ ആഞ്ഞുപിടിച്ചപ്പോൾ അത് ആർക്കും പിടിച്ചില്ല. ദേ ഇപ്പം പോലീസ് പിടിച്ചു പരീക്ഷ എഴുതിക്കുന്നു. ഇങ്ങനെയാണോ ഭാവിയുടെ വാഗ്ദാനമായ കുട്ടികളോടു പെരുമാറേണ്ടത്.
അല്പം മനുഷ്യത്വമൊക്കെ വേണ്ടേ... ഞങ്ങളും മനുഷ്യരല്ലേ... ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടിട്ട് എത്ര ദിവസമായെന്നറിയാമോ സാറിന്. നാട്ടിൽ പലരുടെയും അടുപ്പ് പുകയുന്നുണ്ടോയെന്ന് നോക്കാൻ നൂറു സംവിധാനങ്ങളുണ്ട്. എന്നാൽ, കുറെ ദിവസമായി ഞങ്ങളുടെ ചുണ്ടിലെന്തെങ്കിലും പുകയുന്നുണ്ടോയെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? അതിനെന്തെങ്കിലും ഒരു വഴി ആരെങ്കിലും പറയുന്നുണ്ടോ!
ട്യൂഷൻ മാഷ്: സിലബസിലുള്ള കാര്യമാണ് പ്രധാനം. പത്താം ക്ലാസിന്റെ പടി കടക്കുക എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം.
പ്രതിഭ: സാറേ ഒരു സംശയമുണ്ട്. ക്രമസമാധാനം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ പത്തു മാർക്കോയുടെ ചോദ്യം വരുമെന്ന് ഇവൻ പറയുന്നു. ശരിയാണോ?
ട്യൂഷൻ മാഷ്: മാർക്കോ അല്ലെടാ മാർക്ക്.
പ്രതിഭ: സാറിനും മറ്റു പിള്ളേർക്കുമൊക്കെ മാർക്ക് ആയിരിക്കും. പക്ഷേ, ഞങ്ങൾക്ക് ഇതൊക്കെ മാർക്കോയാണ്.
ട്യൂഷൻ മാഷ്: മാർക്ക് ആയാലും മാർക്കോ ആയാലും ഉപന്യാസം ചോദിച്ചാൽ എഴുതണം. ചോദ്യപേപ്പറിൽ വരുന്നത് ക്രമസമാധാനമാണോ അക്രമസമാധാനമാണോയെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പിന്നെ, മുകുന്ദൻ ഉണ്ണിമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരോ വാചകം തീരുന്പോഴും കുത്തിടാൻ വിട്ടുപോകരുത്.
മുഖ്യപ്രതിഭ: പക്ഷേ, സാറേ കുത്തിയിട്ടാൽ പിന്നെ അവിടെ നിൽക്കരുത് വിട്ടുപോരണം എന്നാണല്ലോ ഞങ്ങൾ കേട്ടിട്ടുള്ളത്...
ട്യൂഷൻ മാഷ്: അതു കേട്ടതുകൊണ്ടാ ഇപ്പോൾ ഇവിടെ കുത്തിയിരിക്കേണ്ടി വന്നത്. പിന്നൊരു കാര്യം, ഇത്തവണ ചരിത്രപുസ്തകത്തിൽനിന്നുള്ള ക്വട്ടേഷനുകൾ ചോദിക്കാനുള്ള സാധ്യതയുണ്ട്. അതു നന്നായി നോക്കിയിട്ടു വേണം പോകാൻ.
കുഞ്ഞുപ്രതിഭ: ക്വട്ടേഷൻ ആണെങ്കിൽ ദേ ഇവന്റെ അച്ഛനോടു പറഞ്ഞാൽ മതി മാഷേ. ഇവന്റെ അച്ഛൻ ക്വട്ടേഷനാ. ഫോട്ടോയൊക്കെയുണ്ട്. പണിക്കു പോകുമ്പോൾ കൂടെ വരികയും ചെയ്യും.
ഇതു കേട്ട് തലയിൽ കൈവച്ച് ട്യൂഷൻ മാഷ് മുകളിലേക്കു നോക്കുന്പോൾ ഒരു അശരീരി: “കേരളത്തിന്റെ ഓരോ സ്പന്ദനവും പൂജപ്പുരയിലാണ്. വിത്തൗട്ട് പൂജപ്പുര, കേരളം വെറുമൊരു വട്ടപ്പൂജ്യം! - മാർക്കോ മാഷ്!
മിസ്ഡ് കോൾ
മൂന്നാം ഇടതുഭരണം ഉറപ്പെന്ന് എം.വി. ഗോവിന്ദൻ.
- വാർത്ത
കെ റെയിൽ അപ്പവും ഉറപ്പ്!