Sunday, November 25, 2018 1:19 AM IST
മധ്യപ്രദേശിലെ സെഹോറിൽനിന്ന് ജോർജ് കള്ളിവയലിൽ
വിത്തെറിയാനോ വിളവെടുക്കാനോ വഴിയില്ലാതെ കണ്ണീർപ്പാടങ്ങളിൽ ദുരിതങ്ങളിലാണ്ടു നിൽക്കുന്ന കർഷകരോഷം. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായേക്കാവുന്ന ഒരു കാര്യം ഏതെന്ന ചോദ്യത്തിന് കർഷകരുടെ ദുരിതങ്ങളും അതുമൂലമുള്ള പ്രതിസന്ധിയും ആണെന്നു പറയാൻ നേതാക്കൾക്കു മുതൽ സാധാരണക്കാർക്കു വരെ സംശയമില്ല. ജാതി, മത പരിഗണനകൾ കഴിഞ്ഞാൽ മധ്യപ്രദേശിലെ വോട്ടർമാരെ ഏറെ സ്വാധീനിക്കുന്ന പ്രശ്നം മറ്റൊന്നുമല്ല. മധ്യപ്രദേശിലെ തന്നെ ഏറ്റവും വലിയ കാർഷിക വിപണിയായ സെഹോറിലെത്തിയപ്പോഴാണു കർഷകരോദനത്തിന്റെ വ്യാപ്തിയും വേദനകളും അടുത്തറിഞ്ഞത്. മധ്യപ്രദേശിലെ പത്തിൽ ഏഴു പേർ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 77 ശതമാനം ഗ്രാമീണ ജനതയുള്ള സംസ്ഥാനം. തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്പോഴും കർഷകരുടെ വോട്ടിന്റെ പേരിലാകും നേതാക്കളുടെ ചങ്കിടിപ്പ് കൂടുക. മൂന്നു വട്ടം തുടർച്ചയായി മധ്യപ്രദേശ് ഭരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപിക്കും കർഷകരുടെ രോഷത്തിനു മുന്നിൽ പകച്ചുനിൽക്കാനേ കഴിയുന്നുള്ളൂ.
കർഷകരുടെ കുരുതിക്കളം
രാജ്യത്ത് ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനങ്ങളിൽ മുന്‍പിലാണ് മധ്യപ്രദേശ്. കാർഷിക വളർച്ച പത്തു ശതമാനമായി ഉയരുന്പോഴും കർഷക ആത്മഹത്യകളിൽ 2013നു ശേഷം ശരാശരി 21 ശതമാനം വർധനയാണ് ഉണ്ടായത്. രാജ്യത്താകെ ഇക്കാര്യത്തിൽ പത്തു ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോഴാണ് മധ്യപ്രദേശിൽ മാത്രം കടക്കെണിയിലായ കർഷകർ കൂടുതലായി ജീവനൊടുക്കുന്നത്.
2011 മുതൽ 2016 വരെ മാത്രം മധ്യപ്രദേശിൽ 6,071 കർഷകരാണ് ജീവനൊടുക്കിയത്. 2016ൽ 1321, 2015ൽ 1290, 2014ൽ 1198, 2013ൽ 1090 വീതം കടക്കെണിയിലായ കർഷകരാണു മധ്യപ്രദേശിൽ ജീവൻ സ്വയം ബലികഴിച്ചത്. കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ കേന്ദ്രസർക്കാർ നൽകിയ രേഖയനുസരിച്ച് രാജ്യത്ത് കർഷക ആത്മഹത്യകളിൽ മധ്യപ്രദേശിന് മൂന്നാം സ്ഥാനമാണ്. കടലാസിലെ വളർച്ചയല്ല, കർഷകരുടെ പട്ടിണി മാറ്റുകയാണ് പ്രധാനമെന്നു കർഷക സംഘടനകൾ പറയുന്നു.
കഴിഞ്ഞ വർഷം ജൂണ്‍ ആറിന് മാന്ദ്സോറിൽ പ്രതിഷേധിച്ച അഞ്ചു കർഷകർ പോലീസിന്റെ വെടിയുണ്ടകളാൽ കൊല്ലപ്പെട്ടതു കർഷകരോഷം കൂട്ടാനേ ഉപകരിച്ചുള്ളൂ. കർഷകരുടെ പ്രതിഷേധത്തിന്റെ കാരണം മനസിലാക്കുന്നതിനു പകരം കർഷകരെ വെടിവച്ചു കൊല്ലാനും പ്രതിഷേധക്കാർക്കെതിരേ കേസെടുക്കാനുമാണ് സർക്കാർ താത്പര്യം കാട്ടിയതെന്നു സമരനായകരിൽ ഒരാളായിരുന്ന ദിലീപ് പട്ടിഡാർ പറഞ്ഞു. കർഷകരുടെ ക്ഷമ നശിച്ചു. സർക്കാരിനെ താഴെയിറക്കാതെ രക്ഷയില്ലെന്നും ദിലീപ് പറയുന്നു.
വിലയിടിവാണ് വില്ലൻ
ഉത്പാദനം കൂടിയതും വിലയിടിവുമാണു മധ്യപ്രദേശിലെ കർഷകരുടെ പ്രധാന പ്രശ്നം. ചിലയിനങ്ങൾക്ക് മൂന്നിരട്ടി വരെ ഉത്പാദനം കൂടിയപ്പോൾ ഉത്പാദനച്ചെലവു പോലും കിട്ടാതായെന്നാണു കർഷകരുടെ പ്രധാന പരാതി. ഇതിനിടെ നികുതിയില്ലാതെ ഇറക്കുമതി കൂടി ചെയ്ത് കർഷകരെ തളർത്തുകയാണു കേന്ദ്ര, സംസ്ഥാന സർക്കാരുകളെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. വെളുത്തുള്ളിയുടെ മൊത്തവില കിലോയ്ക്ക് ഏഴു രൂപയായി ഇടിഞ്ഞപ്പോൾ കർഷകർക്ക് 15 രൂപ വരെ കിലോയ്ക്ക് നഷ്ടമുണ്ടെന്ന് ഉജ്ജയിനിലെ കർഷകനായ ലക്ഷ്മണ് സിംഗ് പറഞ്ഞു.
പയർവർഗങ്ങളുടെ കാര്യം മാത്രം പരിശോധിച്ചാൽ പ്രശ്നം വ്യക്തം. വർഷങ്ങളോളം രാജ്യത്ത് 3040 ലക്ഷം ടണ്ണിന്റെ കുറവാണ് ഉണ്ടായിരുന്നത്. ഇക്കാലത്ത് വില മൂന്നക്കത്തിലായതോടെ സാധാരണക്കാർ വിഷമിച്ചു. സംഭരണവില കൂട്ടുകയും നൂതന കൃഷിരീതികൾ വരികയും ചെയ്തതോടെ ഉത്പാദനം കുതിച്ചുയർന്നു. വൈകാതെ, ആവശ്യത്തേക്കാൾ 20 ലക്ഷം ടണ്‍ പയർവർഗങ്ങൾ ഉത്പാദനമായി. ഇന്ത്യയിൽ 2.3 കോടി ടണ്‍ ആവശ്യമുള്ളപ്പോൾ പയർവർഗങ്ങളുടെ ഉത്പാദനം മൂന്നു കോടി ടണ്‍ ആയി. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയാകട്ടെ കർഷകരുടെ ഉത്പാദനച്ചെലവിനു പോലും മതിയായില്ല.
മധ്യപ്രദേശിൽ വൻതോതിൽ ഉത്പാദിപ്പിക്കുന്ന സോയാബീന്റെ കാര്യം കൂടുതൽ കഷ്ടമാണ്. പ്രധാന വിപണികളിൽ സോയാബീൻ് നിറച്ച ട്രോളികളുമായി ട്രാക്ടറുകൾ നിരനിരയായി കിടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഉത്പാദകരായ അമേരിക്കയോടു പോലും കിടപിടിക്കുന്നതായിരുന്നു മധ്യപ്രദേശിലെ ഉത്പാദനം. കാലിത്തീറ്റയ്ക്കായി കയറ്റുമതി മുന്‍പ് ഉഷാറായിരുന്നു. എന്നാലിന്ന് അമേരിക്ക, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ ജനിതക മാറ്റം വരുത്തിയ (ജിഎം) സോയാബീൻ കൃഷി തുടങ്ങിയതോടെ ഇന്ത്യയിൽനിന്നുള്ള സോയാബീന്‍ ഡിമാൻഡില്ല. ലോകത്തിലെ ഏറ്റവും വലിയ സോയബീൻ ഇറക്കുമതി രാജ്യമായ ചൈന ജനിതക മാറ്റത്തിലൂടെ ഉത്പാദിപ്പിക്കുന്ന സോയാബീൻ വാങ്ങുന്നതിനാൽ കയറ്റുമതി സാധ്യതയും അടയുകയാണ്.
കണ്ണുതിരിച്ച് മുഖ്യനും ബിജെപിയും
കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യന്ത്രി ശിവരാജ് സിംഗ് ചൗഹാനും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് കർഷക നേതാവായ അർജുൻ ആര്യ ആരോപിച്ചു. ബിജെപിയുടെ ജനപ്രിയ കർഷക നേതാവായിരുന്ന അർജുൻ അടുത്തിടെയാണു പാർട്ടിയിൽനിന്നു രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്നത്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നേരിട്ട് വിളിച്ചു മത്സരിക്കാൻ ടിക്കറ്റ് നൽകിയെങ്കിലും അതു തള്ളിയാണ് ഇദ്ദേഹം കോണ്‍ഗ്രസിലെത്തിയത്.
കർഷകർക്ക് നീതി നൽകാത്ത ബിജെപിയുടെ അഴിമതിസർക്കാരിനെ താഴെയിറക്കാൻ കോണ്‍ഗ്രസിനേ കഴിയുകയുള്ളൂവെന്ന് അർജുൻ യാദവ് ദീപികയോടു പറഞ്ഞു. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്നതിലും അർജുനു സംശയമില്ല. കർഷകർക്കു ജീവിക്കാൻ പോലും മാർഗമില്ല. മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഏതാനും ചില വൻകിടക്കാരെ മാത്രമാണു സഹായിക്കുന്നതെന്നും അർജുൻ ആര്യ കുറ്റപ്പെടുത്തി.
വാഗ്ദാനങ്ങളുടെ പെരുമഴ
എന്നാൽ, ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനപത്രികകളിൽ കർഷകർക്കായി മാത്രം നൂറ് വീതം വാഗ്ദാനങ്ങളാണ് നിരത്തിയത്. നൂറു കോടിയുടെ കൃഷി സ്റ്റാർട്ടപ്, 50,000 രൂപയുടെ നിക്ഷേപം, കാർഷിക വിപണി, സംഭരണം മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് ബിജെപി വാഗ്ദാനങ്ങൾ. പതിനഞ്ചു വർഷത്തോളം ഭരിച്ചിട്ടു ചെയ്യാത്ത കാര്യങ്ങൾ ഇനി അടുത്ത അഞ്ചു വർഷം ചെയ്യുമെന്നു പറയുന്നതു കണ്ണിൽ പൊടിയിടാനാണെന്നു കർഷകർ കരുതുന്നു.
രണ്ടു ലക്ഷം രൂപയുടെ കാർഷിക കടം എഴുതിത്തള്ളുക, ഗോതന്പ്, നെല്ല്, ചോളം, പരുത്തി, സോയാബീൻ തുടങ്ങിയവയ്ക്ക് സ്വാമിനാഥൻ സമിതി ശിപാർശ ചെയ്ത കേന്ദ്രസർക്കാരിന്റെ താങ്ങുവിലകൾക്കു മുകളിലായി സംസ്ഥാനത്തു കർഷകർക്ക് പ്രത്യേക ബോണസ്, പുതിയ വിള ഇൻഷ്വറൻസ് പദ്ധതി, തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളിൽ ചിലത്. കാർഷികോത്പന്നങ്ങൾക്ക് ന്യായവില നൽകിയാൽ മറ്റു സൗജന്യങ്ങളൊന്നും വേണ്ടെന്ന് നാരായണ്‍ യാദവ് എന്ന കർഷകൻ ചൂണ്ടിക്കാട്ടി. നഷ്ടം സഹിച്ചു കൃഷി നടത്താനാകില്ല.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വാഗ്ദാനങ്ങൾ പൂർണമായി നിറവേറ്റപ്പെടുമെന്ന പ്രതീക്ഷ പോലും കർഷകർക്കില്ല. പക്ഷേ, വഞ്ചനകൾക്ക് വോട്ടിംഗ് യന്ത്രത്തിലൂടെ ബുധനാഴ്ചത്തെ വോട്ടെടുപ്പിലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി കൊടുക്കുമെന്നു കർഷകർ തറപ്പിച്ചു പറയുന്നു. വിലയിടിവ് പ്രതിസന്ധിയിലാക്കിയ കർഷകർ, കച്ചവടക്കാർ, ചെറുകിട വ്യവസായികൾ, കൂലിപ്പണിക്കാർ അടക്കമുള്ള സാധാരണ തൊഴിലാളികൾ തുടങ്ങിയവരെല്ലാം നോട്ട് അസാധുവാക്കൽ, ജിഎസ്ടി എന്നിവ കൂടുതൽ തളർത്തിയെന്ന് ബിജെപി പ്രവർത്തകനായ രാമേശ്വർ ശർമ ചൂണ്ടിക്കാട്ടി.
അവസാനമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തത് എന്നാണെന്ന് ഓർമയില്ല. പക്ഷേ ഇത്തവണ ഞാനും ഞങ്ങളുടെ ഗ്രാമത്തിലെ വോട്ടർമാരും ബിജെപിക്കെതിരേ വോട്ട് ചെയ്യും. കോണ്‍ഗ്രസും വാഗ്ദാനം പാലിച്ചില്ലെങ്കിൽ 2019ൽ തന്നെ പകരം വീട്ടുമെന്ന് മന്ദ്സോർ ജില്ലയിലെ മലഹാർഗഡിൽ നിന്നുള്ള കർഷകൻ സുൽത്താൻ സിംഗ് പറഞ്ഞു. കൃഷിയാണ് ഏക വരുമാനമാർഗം. അതും നഷ്ടത്തിലായാൽ പിന്നെയെങ്ങനെ ജീവിക്കുമെന്ന് മുഖ്യമന്ത്രി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ കർഷകരുടെ രോദനം തന്നെയാണല്ലേ ഹിന്ദിക്കാർക്കും എന്നു ചിന്തിച്ചുപോകും.
രോഷം വിധിയെഴുതും
മധ്യപ്രദേശിലെ 230 അംഗ നിയമസഭയിൽ കാർഷികമേഖലയായ മാൾവ-നിമാർ മേഖലയിൽനിന്നു മാത്രം 66 എംഎൽഎമാരുണ്ട്. 2013ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വെറും ഒന്പതുപേരെയാണു വിജയിപ്പിക്കാനായത്. പക്ഷേ, ബിജെപി സർക്കാരിനെതിരേയുള്ള കർഷകരുടെ രോഷം 40 എംഎൽമാരെ ഈ മേഖലയിൽ നിന്നു ലഭിക്കാൻ വഴിയൊരുക്കുമെന്നു കോണ്‍ഗ്രസിന്റെ കർഷകവിഭാഗം നേതാവ് കേദാർ സിറോഹി അവകാശപ്പെട്ടു. ചെറുകിട, നാമമാത്ര കർഷകർ വലിയ രോഷത്തിലുള്ള ചന്പൽ മേഖലയിലും കോണ്‍ഗ്രസിനു നല്ല വിജയം കിട്ടുമെന്നും കേദാർ പറഞ്ഞു.
ഇതേസമയം, കാർഷിക മേഖലയിൽ പത്തു ശതമാനം വളർച്ച നേടാനായെന്നും ഇത്രയേറെ നല്ല കാര്യങ്ങൾ ചെയ്ത സർക്കാർ മുന്‍പ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച നേട്ടമാണു കാർഷിക മേഖലയിൽ മധ്യപ്രദേശ് കൈവരിച്ചത്. ഇനിയും പലതും ചെയ്യുമെന്നും മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി എന്തൊക്കെ പറഞ്ഞാലും കാർഷിക മേഖലയിലെ പ്രതിസന്ധിയും കർഷകരുടെ രോഷവും ഇത്തവണത്തെ ജനവിധിയിൽ നിർണായകമാകും.