Monday, November 26, 2018 12:34 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനർനിർമാണവും ഇപ്പോൾ നിശ്ചലാവസ്ഥയിലാണ്. ലോകബാങ്കിന്റെ കണക്കുപ്രകാരം കേരളത്തിനു പ്രളയത്തിൽ 31,000 കോടി രൂപയുടെ നഷ്ടമുണ്ടായി. എന്നാൽ, ഫണ്ടിന്റെ അഭാവം മൂലം പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയിലാണു സംസ്ഥാനം. വിദേശ സഹായം സ്വീകരിക്കുന്നതു കേന്ദ്രം തടഞ്ഞ സാഹചര്യത്തിൽ സന്നദ്ധ സംഘടനകളെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ്. കേന്ദ്രസർക്കാരാകട്ടെ കേരളത്തിന്റെ നിരന്തര അഭ്യർഥനകൾ അവഗണിക്കുകയും ചെയ്യുന്നു.
മഹാപ്രളയം കേരളത്തിനുണ്ടാക്കിയ ബുദ്ധിമുട്ടുകളെപ്പറ്റി കേന്ദ്രത്തിന് അറിയാത്തതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും നേരിട്ടെത്തി കേരളത്തിലെ നാശനഷ്ടങ്ങൾ കണ്ടതാണ്. രണ്ടുപേരും അന്നു കേരളത്തിനു സഹായധനം വാഗ്ദാനം ചെയ്തിരുന്നു. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിനു ധനസമാഹരണത്തിനായി ജിഎസ്ടിയിൽ അധിക സെസ് ഏർപ്പെടുത്താമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തത്വത്തിൽ സമ്മതിച്ചിരുന്നതുമാണ്. കഷ്ടം! ആ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. പ്രളയത്തിനു മുന്പുള്ള ദിനങ്ങളിലേക്കു മടങ്ങിപ്പോകാൻ കേരളത്തിനു വളരെ തുച്ഛമായ സഹായമാണു കിട്ടിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏതാണ്ടു നിസഹായവസ്ഥയോടെ കഴിഞ്ഞദിവസം വിവരിക്കുകയുണ്ടായി. യുഎഇയിൽനിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നും കേരളത്തിനു കിട്ടാമായിരുന്ന സഹായം കേന്ദ്രം കർശനമായി തടഞ്ഞു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അവിടത്തെ ദുരിതാശ്വാസ-പുനർനിർമാണ പ്രവർത്തനങ്ങൾക്കു വിദേശ സഹായം സ്വീകരിച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ കാര്യം വന്നപ്പോൾ അദ്ദേഹം മറ്റൊരു നിലപാടെടുത്തു. പ്രകൃതി താണ്ഡവം സൃഷ്ടിച്ച തകർച്ചയിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ കേന്ദ്രം അവഗണിച്ചു.
കണ്ണടയ്ക്കുന്ന കേന്ദ്രം
യുഎന്നും ലോകബാങ്കും പോലുള്ള ഏജൻസികൾ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു കണക്കാക്കിയിട്ടും ഇതുവരെ കിട്ടിയ കേന്ദ്രസഹായം 600 കോടി രൂപ മാത്രം. കേരളം 4,796 കോടി രൂപയുടെ പ്രളയ നഷ്ടപരിഹാരവും 5,000 കോടി രൂപയുടെ അധികധനസഹായവും ചോദിച്ചപ്പോഴാണ് ഈ പിച്ചക്കാശ് നൽകിയിരിക്കുന്നത്. കേരളത്തിന് കേന്ദ്രത്തിൽനിന്ന് ആകെ കിട്ടിയിരിക്കുന്ന ദുരിതാശ്വാസ സഹായം ഈ 600 കോടി ഉൾപ്പെടെ 958 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കു നേരേ കേന്ദ്രം കണ്ണടച്ചിരിക്കുകയാണ് എന്നത് അവിശ്വസനീയമാണെങ്കിലും അതാണു സത്യം.
പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനായി മാത്രം സംസ്ഥാനത്തിന് 1,357 കോടി രൂപ വേണം. കാർഷിക വിളകൾക്കും കൃഷിഭൂമിക്കും ഉണ്ടായിട്ടുള്ള നഷ്ടം അതിനു പുറമേയാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം ഇതേപടി തുടരുകയാണെങ്കിൽ കേരള പുനർനിർമാണമെന്ന സ്വപ്നം മോദി സർക്കാർ വാഗ്ദാനം ചെയ്ത അച്ഛേദിൻ പോലെ അവശേഷിക്കും.
കേരള സർക്കാരിന്റെ പക്കലുള്ള വിഭവങ്ങൾ കൊണ്ടു പുനർനിർമാണ പരിപാടി സാധ്യമാവില്ല. ജൂലൈ 27 മുതൽ നവംബർ 21 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2683.18 കോടി രൂപ ലഭിച്ചു. ഈ തുക അത്യാവശ്യങ്ങൾക്കുപോലും തികയില്ല. വിദേശ സഹായം സ്വീകരിക്കാൻ മോദി അനുവാദം നിഷേധിക്കുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികളിൽനിന്നും മലയാളി ബന്ധമുള്ള വിദേശസംഘടനകളിൽനിന്നും സംഭാവന സ്വീകരിക്കാനുള്ള ഒരു പദ്ധതി മുഖ്യമന്ത്രി ആരംഭിച്ചു.
അദ്ദേഹം യുഎഇയിൽ സന്ദർശനം നടത്തി 700 കോടിയിലധികം രൂപ സമാഹരിച്ചു. ഉടൻ കേന്ദ്രം രംഗത്തെത്തുകയും സംഭാവന സ്വീകരിക്കാൻ മന്ത്രിമാർ വിദേശത്തു പോകുന്നതു തടയുകയും ചെയ്തു. വിദേശത്തു കഴിയുന്ന കഴിവുള്ള മലയാളികളെക്കണ്ടു മന്ത്രിമാർ അഭ്യർഥിച്ചിരുന്നെങ്കിൽ നല്ലൊരു തുക സംഭാവനയായി കിട്ടുമായിരുന്നു. അതും കേന്ദ്രം തടഞ്ഞു, അവർക്കു മാത്രം അറിയുന്ന കാരണംകൊണ്ട്.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം ഏറ്റവും മിതമായി പറഞ്ഞാൽ വിവേചനപരമാണ്. മറ്റു സംസ്ഥാനങ്ങളിൽ പ്രകൃതിക്ഷോഭമുണ്ടായപ്പോൾ കേന്ദ്രം നൽകിയ സഹായത്തിന്റെ കണക്കുകളും പിണറായി വിജയൻ വിശദീകരിച്ചിരുന്നു. ഉത്തരാഖണ്ഡിനു പ്രളയ ദുരിതാശ്വാസ സഹായമായി കേന്ദ്രം 2,300 കോടി രൂപ നൽകി. 2015-ൽ ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ കേന്ദ്രം നൽകിയത് 940 കോടി രൂപയാണ്. ഇക്കൊല്ലം ഓഗസ്റ്റിൽ ഒരു ജില്ലയിൽ മാത്രം പ്രളയമുണ്ടായപ്പോൾ കേന്ദ്രം 546 കോടി രൂപ നൽകി. പ്രകൃതിക്ഷോഭമുണ്ടാകുന്പോൾ വിവിധ സംസ്ഥാനങ്ങൾക്കു വ്യത്യസ്തരീതിയിൽ ധനസഹായം നൽകുന്നതിന്റെ മാനദണ്ഡങ്ങളെപ്പറ്റി വിശദീകരിക്കാൻ ന്യൂഡൽഹിയിലിരിക്കുന്ന ബുദ്ധിമാന്മാർക്കേ കഴിയൂ.
ഇപ്പോഴിതാ പിച്ചക്കാശ് നൽകുന്നതിന്റെയും അല്പത്വത്തിന്റെയും ഒരുദാഹരണമായി കേരളത്തോടുള്ള കേന്ദ്രസമീപനത്തെ ചൂണ്ടിക്കാട്ടാനാവും. 31,000 കോടി രൂപയുടെ പ്രളയ നഷ്ടമുണ്ടായ കേരളത്തിനു കേന്ദ്രം നൽകിയത് വെറും 600 കോടി രൂപ!. അതിൽ 265 കോടി രൂപ അരിയുടെയും മണ്ണെണ്ണയുടെയും വിലയായി തിരിച്ചടയ്ക്കാനും ആവശ്യപ്പെട്ടിരിക്കുന്നതായി പിണറായി വിജയൻ പറഞ്ഞു. അതിന്റെ കാരണം ആർക്കും അറിയില്ല. രാഷ്ട്രീയമോ അതോ അല്പത്തമോ?
പ്രകടമായ വിവേചനം
ഒരു സംസ്ഥാനം മുഴുവൻ പ്രകൃതിക്ഷോഭത്തിന്റെ കെടുതിയിലമർന്നപ്പോൾ കേന്ദ്രം കാട്ടുന്ന ഇത്തരം കടുത്ത വിവേചനം സംസ്ഥാനത്തെ ജനങ്ങളുടെ മനസിൽ അപകടകരമായ വിത്തുകൾ വിതയ്ക്കുമെന്നു മുന്നറിയിപ്പു നൽകാൻ മാത്രമേ നമുക്കു കഴിയൂ. ചില സംസ്ഥാനങ്ങളോടു രാഷ്ട്രീയ കാരണങ്ങളാൽ ഇത്തരം സമീപനം കാട്ടുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. എന്നാൽ, കേന്ദ്ര സമീപനത്തിൽനിന്നു വ്യത്യസ്തമായി പല സംസ്ഥാനങ്ങളും സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ അപകടസന്ധിയിൽ കേരളത്തിനു സഹായഹസ്തം നീട്ടുകയുണ്ടായി. ചിലർ പണം നൽകി. മറ്റു ചിലർ അവശ്യവസ്തുക്കൾ സംഭാവന ചെയ്തു. വേറെ ചിലർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. രാജ്യത്തെ ജനങ്ങൾ അനുഭാവ സമീപനമാണു കേരളത്തോടു പുലർത്തിയത്.
പദ്ധതി വിഹിതം അനുവദിക്കുന്ന കാര്യത്തിലായാലും ദുരിതാശ്വാസം നൽകുന്നതിലായാലും പൊതുവിതരണ സംവിധാനത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ അനുവദിക്കുന്നതിലായാലും കേന്ദ്രം പണ്ടും കേരളത്തോടു ചിറ്റമ്മ നയമാണല്ലോ സ്വീകരിച്ചിരുന്നത്. കേന്ദ്രസഹായം മാത്രം നോക്കിയിരിക്കരുതെന്നു കേരളത്തെ അനുഭവം പഠിപ്പിക്കുന്നു. അന്താരാഷ്ട്ര ഏജൻസികളിൽനിന്നു ചുരുങ്ങിയ പലിശയ്ക്കു വായ്പകൾ കിട്ടാനുള്ള വഴികൾ സംസ്ഥാനം നോക്കണം. പ്രവാസി മലയാളികളിൽനിന്നു സംഭാവനകളും പ്രത്യേകം പ്രോജക്ടുകൾക്കു വായ്പകളും കിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരണം.
വലിയ ദുരന്തങ്ങളുണ്ടാകുന്പോൾ വിദേശ രാജ്യങ്ങളിൽനിന്നു സംഭാവനകൾ സ്വീകരിക്കാൻ 2016-ലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്നുണ്ട് എന്നാണൊരു വ്യാഖ്യാനം. വിദേശത്തുനിന്നുള്ള സംഭാവനകൾ സ്വീകരിക്കാൻ കേന്ദ്രത്തിന്റെ അനുവാദം ലഭ്യമാക്കുന്നതിനു നിർദേശം തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണം.
ഇതിനെല്ലാം പുറമേ, ഇപ്പോഴത്തെ വെല്ലുവിളി നേരിടുന്നതിന് എല്ലാവരെയും ഒറ്റക്കെട്ടായി നിർത്താൻ സംസ്ഥാന സർക്കാർ എല്ലാശ്രമവും നടത്തണം. പ്രളയസമയത്തു ലോകം ഒറ്റ കേരളത്തെയേ കണ്ടുള്ളൂ. ഇപ്പോൾ സംസ്ഥാന സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നു. ശബരിമല വിഷയങ്ങളിൽ ഏറ്റുമുട്ടൽ സമീപനം സ്വീകരിച്ചും പോലീസിനെ കയറൂരിവിട്ടും അയ്യപ്പഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. എല്ലാവരുടെയും സഹകരണം തേടി എല്ലാ വിഷയത്തിലും സമന്വയമുണ്ടാക്കണം. അതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. ഒന്നിച്ചുനിന്നേ കേരളത്തിനു മുന്നേറാൻ കഴിയൂ.