Wednesday, January 16, 2019 1:21 AM IST
ഇന്ത്യ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത് ഉത്തർപ്രദേശാണ് എന്നു പറയാറുണ്ട്. ലോക്സഭയിൽ ഉത്തർപ്രദേശിനുള്ള 80 സീറ്റാണ് ആ സംസ്ഥാനത്തിന്റെ ബലത്തിന് അടിസ്ഥാനം. കോൺഗ്രസിനെ കേന്ദ്രഭരണത്തിൽനിന്ന് അകറ്റിനിർത്തിയത് ഉത്തർപ്രദേശിൽ പാർട്ടിയുടെ ബലക്ഷയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിൽ നേടിയ 71 സീറ്റാണ് ബിജെപിക്ക് കേന്ദ്രഭരണത്തിലേക്കു വഴിയൊരുക്കിയത് എന്നതും വസ്തുത.
ബിജെപിയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം ഉണ്ടാകുമെന്ന പ്രതീക്ഷകൾ യാഥാർഥ്യത്തിലേക്ക് അടുക്കവേ കോൺഗ്രസിനെ മാറ്റിനിർത്തി സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സഖ്യം രൂപീകരിച്ചതും ഒറ്റയ്ക്കു മത്സരിക്കുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചതും ഉത്തർപ്രദേശിനെ വീണ്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു. ത്രികോണ മത്സരത്തിൽനിന്നു നേട്ടമുണ്ടാക്കാൻ ബിജെപിയെ അനുവദിക്കാതെ എങ്ങനെ തങ്ങൾക്കു പരമാവധി നേട്ടമുണ്ടാക്കാൻ കഴിയുമെന്നതാണ് യുപിയിൽ കോൺഗ്രസ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി.
സാഹചര്യങ്ങളുടെ സമ്മർദംമൂലമാണു കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. അതല്ലാതെ വേറേ നിവൃത്തിയില്ല. എന്നാൽ, എസ്പിയെയും ബിഎസ്പിയെയും ആശ്രയിക്കാതെ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കണമെന്നു വാദിച്ചിരുന്ന നിരവധി നേതാക്കൾ പാർട്ടി യുപി ഘടകത്തിലുണ്ട്. ഒറ്റയ്ക്കു മത്സരിക്കുന്നതു സംസ്ഥാനത്തു കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച കോൺഗ്രസിന് യുപിയിൽ 21 സീറ്റ് നേടാൻ കഴിഞ്ഞത് അവർക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാനുമുണ്ട്.
2017-ൽ സമാജ്വാദി പാർട്ടിയുമായുണ്ടാക്കിയ സഖ്യം കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണു ചെയ്തതെന്നു കരുതുന്നവർ നിരവധിയാണ്. ഇത്തവണ സഖ്യം ഉണ്ടാവുകയായിരുന്നെങ്കിൽ യുപിയിൽ കോൺഗ്രസിനു മത്സരിക്കാൻ എസ്പിയും ബിഎസ്പിയും വച്ചുനീട്ടുക പരമാവധി എട്ടോ പത്തോ സീറ്റുകൾ മാത്രമാവും. ഇതു വീണ്ടും കോൺഗ്രസിന്റെ തളർച്ചയ്ക്കാണു വഴിയൊരുക്കുക. മത്സരിക്കാൻ സീറ്റ് കിട്ടാത്ത അസംതൃപ്തർ മറ്റു പാർട്ടികളിൽ ചേക്കേറും, അണികൾ കൊഴിയും.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസ് വിജയിച്ചത് രണ്ടു സീറ്റുകളിൽ മാത്രമാണ്. സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുൽ ഗാന്ധിയുടെ അമേത്തിയിലും. അരഡസൻ സീറ്റുകളിൽ രണ്ടാമതെത്തുകയും ചെയ്തു. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാലും അവരുടെ വോട്ടുകളൊന്നും തങ്ങൾക്കു കിട്ടില്ലെന്നാണു കോൺഗ്രസിനെ മാറ്റിനിർത്തിയതിന് ഒരു കാരണമായി ബിഎസ്പി നേതാവ് മായാവതി പറഞ്ഞത്. കോൺഗ്രസ് പിടിക്കുക ബിജെപിയുടെ സവർണ വോട്ടുകളാണെന്നും അവർ ഒറ്റയ്ക്കു മത്സരിക്കുന്നത് പരോക്ഷമായി ബിജെപിക്കു ദോഷവും മഹാസഖ്യത്തിനു ഗുണവുമായി മാറുമെന്നും കണക്കുകൂട്ടുന്നവരുമുണ്ട്.
യുപിയിൽ കോൺഗ്രസിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പ്രവചിക്കുന്നത് അബദ്ധമാവും. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ 13 മേഖലകളിൽ രാഹുൽ ഗാന്ധി നയിക്കുന്ന റാലികൾ നടത്തുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിനു ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിയണമെങ്കിൽ തങ്ങളുടെ പഴയ വോട്ടുബാങ്കായ സവർണവിഭാഗങ്ങളെയും മുസ്ലിംകളെയും ദളിതരെയും പാർട്ടിയുടെ ചിറകിൻകീഴിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയണം. കുറേയൊക്കെ അതു സാധ്യമാകുമെന്നു സൂചനകളുണ്ട്. ബിജെപി ഭരണത്തിൽ യുപിയിൽ താക്കൂർ വിഭാഗത്തിന്റെ ആധിപത്യത്തിൽ ബ്രാഹ്മണ വിഭാഗം അതൃപ്തരാണ്.
സംസ്ഥാനത്തെ മുസ്ലിംകൾ പൊതുവേ സമാജ്വാദി പാർട്ടിയെയാണ് പിന്തുണയ്ക്കുന്നതെങ്കിൽ ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂ എന്ന ചിന്ത ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്രബലമായിവരുന്നുണ്ട്. എന്നാൽ, മുസ്ലിം വോട്ടുകൾ എസ്പി-ബിഎസ്പി സഖ്യത്തിനും കോൺഗ്രസിനുമായി വിഭജിക്കപ്പെട്ടാൽ നേട്ടം ലഭിക്കുക ബിജെപിക്കായിരിക്കും.
ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, തെലുങ്കാന തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ത്രികോണ മത്സരത്തിനു സാധ്യതയുണ്ടെങ്കിലും ലോക്സഭയിലെ ഏകദേശം 350 സീറ്റുകളിൽ ബിജെപിയും പ്രതിപക്ഷവും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണു കളമൊരുങ്ങുന്നത്. ബിഹാർ, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏറെക്കുറെ സഖ്യം ആയിക്കഴിഞ്ഞു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള മത്സരമാണ് ഉണ്ടാവുക.
മോദി സർക്കാരിന്റെ ജനവിരുദ്ധ കോർപറേറ്റ് അനുകൂല നയങ്ങൾമൂലം ജനവികാരം എതിരായിവരുന്ന പശ്ചാത്തലത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽനിന്നു പല കക്ഷികളും ഇതിനകം വിട്ടുപോയിട്ടുണ്ട്. അപകടം മുൻകൂട്ടി കാണുന്ന മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ബിജെപി സ്ഥാനാർഥിക്ക് ഓരോ മണ്ഡലത്തിലും 50 ശതമാനത്തിലധികം വോട്ടു കിട്ടുന്നു എന്നുറപ്പാക്കണമെന്നു പാർട്ടിയംഗങ്ങളോടു നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഒട്ടും എളുപ്പമാകില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
എസ്. സി.