Tuesday, February 26, 2019 12:16 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പശു തിരിഞ്ഞുകുത്തുമെന്ന ആശങ്കയിലാണ് ഉത്തർപ്രദേശിൽ ബിജെപി. അലഞ്ഞുതിരിയുന്ന കന്നുകാലികൾ കർഷകരുടേയും യാത്രക്കാരുടേയും ഉറക്കംകെടുത്തുകയാണ്. കശാപ്പ് നിരോധനം ശക്തമാക്കിയതും കന്നുകാലി വിൽപ്പനയിലെ കടുത്ത നിയന്ത്രണങ്ങളും ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടവുമെല്ലാം വലിയപ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അര ശതമാനം സെസ് ഏർപ്പെടുത്തി ഗോസംരക്ഷണത്തിന് പണം കണ്ടെത്താൻ യുപി സർക്കാർ ശ്രമിക്കുമ്പോഴും ജനരോഷം രൂക്ഷമാകുകയാണ്.
കന്നുകാലികളെ വിൽക്കാനോ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാനോ കഴിയാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉത്തർപ്രദേശിൽ നിലനിൽക്കുന്നത്. മുമ്പ് കർഷകർ സമ്പത്തായി കണക്കാക്കിയിരുന്ന കന്നുകാലികൾ ഇന്ന് വലിയ ബാധ്യതയായാണ് മാറിയിരിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇതുവഴി കർഷകർക്കുണ്ടായിരിക്കുന്നത്. അതിനാൽ കറവയില്ലാത്ത പശുക്കളേയും കന്നുകുട്ടികളേയും കാളകളേയും തെരുവിലേക്ക് ഉപേക്ഷിക്കുകയാണ്. കേരളത്തിൽ തെരുവുനായ്ക്കളുടെ ശല്യത്തേക്കാൾ അതീവ ഗുരുതരമാണ് ഉത്തർപ്രദേശിൽ തെരുവ്പശുക്കളുടെ ഉപദ്രവം.
പ്രഖ്യാപനം പാഴ്വാക്ക്
സംസ്ഥാനത്ത് തെരുവിലലയുന്ന മുഴുവൻ കന്നുകാലികളെയും കഴിഞ്ഞ മാസം പത്തിനകം സംരക്ഷണശാലകളിലെത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. എന്നാൽ അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ ചെറിയൊരംശത്തെ മാത്രമേ ഇത്തരത്തിൽ ഗോശാലകളിൽ എത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിയുടെ തട്ടകമായ ഖൊരഖ്പുർ നഗരത്തിൽ മാത്രം 2600ൽപ്പരം കന്നുകാലികൾ അലഞ്ഞുതിരിയുന്നുവെന്നാണ് കണക്ക്. ഇതിൽ നാലിലൊന്നിനെപ്പോലും പിടികൂടി ഗോശാലകളിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെനിന്ന് പശുക്കളെ പിടിച്ച് മഹാരജഗഞ്ചിലാണ് എത്തിക്കേണ്ടത്. ഖൊരഖ്പുരിൽ 1.60 കോടി രൂപ മുടക്കി ഗോശാല നിർമിക്കുന്നുണ്ട്. ലക്നൗവിൽ 60 പശുപിടിത്തക്കാരാണ് ജോലിചെയ്യുന്നത്. എന്നിട്ടും മുഴുവൻ പശുക്കളേയും വലയിലാക്കാൻ കഴിഞ്ഞിട്ടില്ല. ബണ്ടേൽഖണ്ട് ജില്ലയിൽ 1.56 ലക്ഷം കന്നുകാലികൾ അലഞ്ഞുതിരുയുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 50,000 എണ്ണത്തിനെ 300 താത്കാലിക ഗോശാലകളിൽ എത്തിച്ചിട്ടുണ്ട്. കർഷകരും നാട്ടുകാരും ഇപ്പോൾ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ആട്ടിത്തെളിച്ച് സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും മറ്റും എത്തിച്ചാണ് പ്രതിഷേധിക്കുന്നത്.
സംസ്ഥാനത്ത് 495 രജിസ്റ്റേർഡ് ഗോശാലകളാണുള്ളത്. ഇവയിലെല്ലാം ഉൾക്കൊള്ളാവുന്നതിനേക്കാൾ കന്നുകാലികളുണ്ട്. 400 പശുക്കളെ പാർപ്പിക്കാവുന്ന തപ്പലിലെ ഗോശാലയിൽ 2,000 പശുക്കളുണ്ട്. അലിഗഡിലെ ജിറ്റാര ശാലയിൽ 200 എണ്ണത്തെ പോറ്റാൻ സൗകര്യമുള്ളിടത്ത് 500 എണ്ണമുണ്ട്. അലിഗഡിലെ 17 ശാലകളിലായി 7750 പശുക്കളുണ്ട്. ഇവയെ എല്ലാം പോറ്റാനുള്ള ചെലവ് ലഭ്യമാകുന്നില്ലെന്നതാണ് ഗോശാല നടത്തിപ്പുകാർ നേരിടുന്ന പ്രശ്നം.
2018-19 വർഷം 247.6 കോടി രൂപയാണ് ഗ്രാമങ്ങളിൽ ഗോശാലകൾ നിർമിക്കാനായി സർക്കാർ നീക്കിവച്ചത്. 5689 താത്കാലിക ശാലകളിലായി കഴിയുന്ന 3,04,918 പശുക്കൾക്കു സ്ഥിരം ശാലപണിയാനാണ് ഈ തുക നീക്കിവച്ചത്. ഇതുകൊണ്ടൊന്നും ജനരോഷത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കർഷകരോഷം ഇരട്ടിയാക്കുന്ന നടപടിയായി ഗോരക്ഷ മാറിയിരിക്കുന്നു.
കയറൂരിവിടുന്നത് രക്ഷപ്പെടാൻ
ഗോസംരക്ഷണം അതിരുവിടാൻ തുടങ്ങിയതോടെ കന്നുകാലികളെ കയറൂരിവിട്ട് രക്ഷപ്പെടുകയാണ് കർഷകർ. കാളകൾ, കറവവറ്റിയ പശുക്കൾ, കന്നുകുട്ടികൾ തുടങ്ങിയവയെയെല്ലാം ഉപേക്ഷിക്കുന്നു. ഇവയെയെല്ലാം പോറ്റാനുള്ള ചെലവ് താങ്ങാനാവുന്നില്ല. മുന്പ് ഇവയെയെല്ലാം വിൽപ്പന നടത്തി വരുമാനമുണ്ടാക്കാമായിരുന്നു. പണം ആവശ്യമുള്ളപ്പോൾ കന്നുകാലികളെ വിറ്റാൽ നല്ലൊരു തുക ലഭിക്കുമായിരുന്നു. പത്തു ലിറ്റർ പാൽ കിട്ടുന്ന പശുവിന് മുമ്പ് 40,000 - 50,000 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 15,000 - 20,000 രൂപയായി കുറഞ്ഞിരിക്കുന്നുവെന്നാണ് കർഷകർ പറയുന്നത്. ഇപ്പോൾ വിൽപ്പന നടക്കാതെയായിരിക്കുന്നു. പാൽ ഇല്ലാത്തവ വലിയ ഭാരമായി മാറി. ഇതോടെയാണ് കർഷകർ ഇവയെയെല്ലാം ഉപേക്ഷിക്കാൻ തുടങ്ങിയത്. കന്നുകാലികളെ ഉപേക്ഷിക്കാൻ പ്രധാനമായും അഞ്ച് കാരണങ്ങളാണ് കർഷകർ നിരത്തുന്നത്.
1. കശാപ്പുശാലകൾക്കെതിരായ നിയമം കർശനമാക്കിയതോടെ അവയെല്ലാം അടച്ചുപൂട്ടി.
2. ഗോരക്ഷകരുടെ നിരീക്ഷണവും ഇടപെടലുകളും അതികഠിനമാണ്.
3. കന്നുകാലികളെ ആർക്കും വേണ്ടാതായിരിക്കുന്നു.
4. തീറ്റവില കുത്തനെകൂടിയതിനാൽ പോറ്റാനാകുന്നില്ല. അടുത്തനാളിൽ ആറു രൂപവരെയാണ് തീറ്റവില കൂടിയത്.
5. ഗ്രാമങ്ങളിൽ ആവശ്യത്തിന് ഗോശാലകളില്ല.
കർഷകർക്ക് കൃഷിനാശം; യാത്രികർക്ക് ഭീഷണി
ഉപേക്ഷിക്കപ്പെടുന്ന കന്നുകാലികൾ കർഷകർക്കും യാത്രക്കാർക്കുമാണ് വലിയകെടുതികൾ ഉണ്ടാക്കുന്നത്. കശാപ്പ് നിരോധനവും കന്നുകാലിവില്പനയിൽ നിയന്ത്രണവും വരുന്നതിനുമുമ്പ് അലഞ്ഞുതിരിയുന്ന കന്നുകാലികൾ നഗരങ്ങളിലെ മാത്രം കാഴ്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാമങ്ങളിലെല്ലാം ഉപേക്ഷിക്കപ്പെട്ട കന്നുകാലികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. ഇവ കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങി വിളനശിപ്പിക്കുന്നതാണ് കർഷകരുടെ പ്രധാന പ്രശ്നം. രാപകൽ വ്യത്യാസമില്ലാതെ കന്നുകാലികൾ കൃഷിയിടങ്ങളിലിറങ്ങുന്നതിനാൽ ഉറക്കമിളച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് കർഷകർ. 70 ശതമാനം കൃഷിയും കന്നുകാലികൾ നശിപ്പിക്കുന്ന പ്രദേശങ്ങൾ ഉത്തർപ്രദേശിലുണ്ട്. കൃഷിയിടത്തിനു വേലിയിട്ടു സംരക്ഷിക്കണമെങ്കിൽ വലിയ പണച്ചെലവുണ്ടാകുന്നു. ഇതു താങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. അതിനാൽ പലർ കൂടിച്ചേർന്ന് രാപകൽ കാവൽ ഏർപ്പെടുത്തുകയാണ്.
അലഞ്ഞുതിരിയുന്ന കന്നുകാലികൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമായി മാറുകയാണ്. കന്നുകാലികളെ പേടിച്ച് വഴിനടക്കാൻപറ്റാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങൾ തട്ടി പശുക്കൾക്ക് പരിക്കേറ്റാൽ സ്ഥലത്തെ ഗോരക്ഷകരെത്തി അക്രമം നടത്തുന്നതും പതിവാണ്.