ഫാ. മൈക്കിൾ കാരിമറ്റം
“ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ട. ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല. താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു. അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ. വേഗം പോയി അവന്റെ ശിഷ്യന്മാരോട്, അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടെന്നും നിങ്ങൾക്കു മുന്പേ ഗലീലിയിലേക്കു പോകുമെന്നും അവിടെവച്ച് നിങ്ങൾ അവനെ കാണുമെന്നും പറയുവിൻ’’(മത്തായി 28,5-7).
റോമാ സാമ്രാജ്യത്തിൽ മതപീഡനം രൂക്ഷമായിരുന്ന കാലത്ത് ക്രിസ്ത്യാനികൾ പരസ്പരം തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന ഒരു സൂത്രവാക്യമായിരുന്നു “ക്രിസ്തോസ് അനേസ്തെ’’ എന്ന രണ്ടു ഗ്രീക്കു വാക്കുകൾ. ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നർത്ഥം. കേൾക്കുന്നതു ക്രിസ്ത്യാനിയാണെങ്കിൽ മറുപടി പറയും “അലേഥോസ് അനേസ്തെ’’. സത്യമായും ഉത്ഥാനം ചെയ്തു എന്നർത്ഥം. ക്രൈസ്തവന്റെ വ്യക്തിത്വം വെളിപ്പെടുന്നതാണ് ഈ വിശ്വാസ പ്രഖ്യാപനം.
ദൈവദൂഷകൻ എന്ന് യഹൂദമതത്തിന്റെ സമുന്നത കോടതിയായ സാൻ ഹെദ്രിനും കലാപകാരിയെന്നു റോമൻ കോടതിയും വിധിച്ച്, കുരിശുമരണത്തിന് ഏല്പിച്ചു കൊടുക്കപ്പെട്ടവൻ മരണത്തെ കീഴടക്കി, ഉയിർത്തെഴുന്നേറ്റു. കല്ലറയുടെ മുദ്ര തകർന്നു. കാവൽക്കാർ ഭയന്നോടി. മരിച്ചവൻ ജീവനോടെ തിരിച്ചുവന്നു.
ഇനി മരണത്തിന് അവന്റെ മേൽ അധികാരമില്ല. ഇതുവരെ മൗനം പാലിച്ച ദൈവം പ്രവർത്തിച്ചു. തന്റെ പുത്രനെ മരണത്തിലൂടെ പാപത്തെയും അതിനു പ്രേരകമായി നില്ക്കുന്ന പൈശാചികശക്തിയെയും ദൈവം കീഴടക്കി. മരണം ജീവനു വഴിമാറി. അതോടെ മരണത്തിന്റെ ശക്തിയും ഭീകരതയും നഷ്ടപ്പെട്ടു (1 കോറി 15,55-57).
ജീവൻ മരണത്തേക്കാൾ, സ്നേഹം വിദ്വേഷത്തേക്കാൾ, ദൈവം സാത്താനേക്കാൾ, നന്മ തിന്മയേക്കാൾ ശക്തമാണെന്ന് തെളിയിക്കുന്ന സംഭവമാണ് യേശുവിന്റെ പുനരുത്ഥാനം. ഇതൊരു കെട്ടുകഥയല്ല, ഭീരുവിന്റെ ദിവാസ്വപ്നവുമല്ല.
എതിരാളികൾ തന്നെ സാക്ഷ്യപ്പെടുത്തിയ ചരിത്രസത്യമാണ് യേശുവിന്റെ പുനരുത്ഥാനം. മരിച്ചവൻ ഉയിർക്കരുതെന്നു ശഠിച്ച്, കല്ലറയ്ക്കു മുദ്രവച്ച്, കാവൽ ഏർപ്പെടുത്തിയ യഹൂദമതനേതാക്കൾ തന്നെ ഇപ്പോൾ കാവൽക്കാർക്കു കൈക്കൂലി കൊടുത്ത്, സത്യം മറച്ചുവയ്ക്കാനായി നുണ പറയാൻ പ്രേരിപ്പിക്കുന്നു (മത്തായി 28,11-15). പക്ഷേ ആർക്കും നിഷേധിക്കാനോ മറച്ചുവയ്ക്കാനോ കഴിയില്ല ഈ ചരിത്രസത്യം.
കഴിഞ്ഞ ഇരുപതു നൂറ്റാണ്ടായി കോടാനുകോടി ജനങ്ങൾക്കു പ്രത്യാശയും സമാധാനവും നല്കുന്ന, ലക്ഷോപലക്ഷം രക്തസാക്ഷികൾക്ക് ശക്തിയും ധൈര്യവും നല്കുന്നതാണ് യേശുവിന്റെ ഉത്ഥാനം. ഇതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ; ശക്തികേന്ദ്രവും ഇതുതന്നെ.
“ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർഥം’’(1 കോറി 15,14) എന്ന അപ്പസ്തോലന്റെ പ്രഖ്യാപനം ഉത്ഥാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
യേശുവിന്റെ പുനരുത്ഥാനം നമ്മുടെയും പുനരുത്ഥാനത്തിനുള്ള അച്ചാരമാണ്. മനുഷ്യജീവിതം മരണത്തിൽ അവസാനിക്കാനുള്ളതല്ല. മരണത്തോടെ ദൈവിക സാന്നിധ്യത്തിലെത്തുന്ന മനുഷ്യന്റെ ശരീരം ലോകാവസാനത്തിൽ ഉയിർത്തെഴുന്നേല്ക്കും. ദൈവഹിതം അനുസരിച്ചു ജീവിച്ചവർ “എപ്പോഴും കർത്താവിനോടുകൂടെ ആയിരിക്കുകയും ചെയ്യും’’(1 തെസ 4,16-18).
ഉത്ഥിതൻ നല്കുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനം (യോഹ 20,19). ലോകത്തിനു തരാനോ എടുത്തുമാറ്റാനോ കഴിയാത്ത ശാശ്വതമായ ശാന്തിയും സന്തോഷവും നല്കുന്ന സമാധാനം. അതിനാൽ ഭയം വേണ്ട, നിരാശയും വേണ്ട. “കർത്താവിൽ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടത്തെ ജോലിയിൽ സദാ അഭിവൃദ്ധി പ്രാപിച്ച്, സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിൻ’’(1 കോറി 15,58). ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ വസിക്കട്ടെ; സമൂഹങ്ങളെ ഭരിക്കട്ടെ.