ഹോട്ടലുകൾ, വ്യാപാരികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ
പണം കൊടുത്ത് വാങ്ങി ഭക്ഷണം വിതരണം ചെയ്യുന്നതല്ല അത്താഴക്കൂട്ടത്തിന്റെ രീതി. ചില ഹോട്ടലുകൾ സ്ഥിരമായി പൊതിച്ചോറുകൾ തരാറുണ്ട്. ഹോട്ടലുകൾക്കു പുറമെ കോർപറേറ്റ് സ്ഥാപനങ്ങൾ, വ്യക്തികൾ, വ്യാപാരികൾ എന്നിവ വഴിയും പൊതിച്ചോറുകൾ നല്കുന്നുണ്ട്.
സ്ഥിരമായി ഫ്രീസറിൽ നിന്നു ഭക്ഷണം എടുത്തു കഴിക്കുന്നവരെ അത്താഴക്കൂട്ടം നിരീക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് ഇവരെക്കുറിച്ച് പഠനം നടത്തി പുനരധിവാസം ഉൾപ്പെടയുള്ള പദ്ധതികൾ നടത്തിവരുന്നുണ്ട്. രാവിലെ ഉപ്പുമാവ് ഉൾപ്പെടെയുള്ള ഭക്ഷണ പദാർഥങ്ങൾ ലഭിക്കും. ഉച്ചയ്ക്കും രാത്രിയിലും ചോറും കറികളും ലഭിക്കും. ചിലപ്പോൾ ബിരിയാണി ഉൾപ്പെടയുള്ളവ ഫ്രീസറിൽ ലഭ്യമാണ്.
വിശപ്പു മാറ്റാൻ പോലീസ് സ്റ്റേഷൻ
കണ്ണൂർ നഗരത്തിൽ പോലീസുമായി സഹകരിച്ചാണ് പൊതിച്ചോർ പദ്ധതി നടപ്പിലാക്കിയത്. പോലീസ് അക്ഷയപാത്രം എന്ന പേരിലാണ് പദ്ധതി. നഗരത്തിൽ എത്തുന്ന നിർധനർക്കും ഭിക്ഷാടനക്കാർക്കും വിശക്കുമ്പോൾ ടൗൺ സ്റ്റേഷനിലെത്താം. ടൗൺ സ്റ്റേഷനു മുന്നിലുള്ള സ്റ്റാളിൽ നിന്ന് 24 മണിക്കൂറും ഭക്ഷണം ലഭിക്കും. പദ്ധതിക്കായി ഭക്ഷണം ദുരുപയോഗം ചെയ്യാതിരിക്കാൻ കേന്ദ്രത്തിൽ സിസിടിവി കാമറയുണ്ട്. അത്താഴക്കൂട്ടത്തിന്റെ ഒരു പ്രവർത്തകൻ എപ്പോഴും ഫ്രീസറിന്റെ സമീപത്തുണ്ട്. മദ്യപിക്കുന്നവർക്കു ഭക്ഷണം കിട്ടില്ലെന്ന മുന്നറിയിപ്പ് സ്റ്റാളിൽ പതിച്ചിട്ടുണ്ട്. കണ്ണൂർ ടൗൺ സിഐ ടി. കെ. രത്നകുമാർ മുൻ കൈയെടുത്താണ് പദ്ധതി നടപ്പിലാക്കിയത്.
അത്താഴക്കൂട്ടത്തിന്റെ ഫോൺ: 9544594444, 9567800322.
റെനീഷ് മാത്യു